ശബരിമലയില്‍ സമത്വത്തിന്റെ ശ്രീകോവില്‍ തുറന്നപ്പോള്‍ എതിര്‍പ്പുമായി ഏറ്റവും കൂടുതല്‍ എത്തിയത് വനിതകളാണ് എന്നത് ശ്രദ്ധേയം, ആര്‍ത്തവം അടുത്ത തലമുറയെ നിലനിര്‍ത്തേണ്ട ദൈവദത്തമായ അനുഗ്രഹമാണെന്ന് പറയുന്ന അപൂര്‍വം സ്ത്രീകളുമുണ്ട്, എന്നാല്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ അയ്യപ്പകോപമുണ്ടാകുമെന്നും സര്‍വ്വനാശം സംഭവിക്കുമെന്നും ഭൂരിപക്ഷം ഭക്തരും വിശ്വസിക്കുന്നു

കഴിഞ്ഞ മാസം കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിന് കാരണം അയ്യപ്പകോപമാണെന്നും യുവതികള്‍ ശബരിമല ക്ഷേത്രത്തില്‍ കയറാന്‍ പാടില്ലെന്നും 41 ദിവസത്തെ ഭജനമിരുന്നു വേണം മല ചവിട്ടാനെന്നും എന്തിനാണ് ഈ ആചാരം തെറ്റിക്കുന്നതെന്നും പന്തളം കൊട്ടാരത്തിലെ മകം തിരുന്നാള്‍ തന്വംഗി തമ്പുരാട്ടി ചോദിച്ചത് സുപ്രീംകോടതി വിധിയോടെ ഹൈന്ദവ വിശ്വാസികള്‍ ചര്‍ച്ച ചെയ്യുന്നു. ആര്‍ക്കും പമ്പയാറ് കടന്നു പോകാന്‍ കഴിയാത്തതും നിറപുത്തരിക്കും ഓണപൂജക്കും ശബരിമലയില്‍ ശാന്തിക്കാരന്‍ മാത്രമായതും പാലം പോലും മുങ്ങിപ്പോയതുമെല്ലാം അപകട സിഗ്‌നലായാണ് അവര്‍ പറഞ്ഞിരുന്നത്. അതിനാല്‍ സ്ത്രീ നിയന്ത്രണം എടുത്ത് കളഞ്ഞ സുപ്രീംകോടതി വിധിക്കെതിരെ ഹൈന്ദവ വിശ്വാസികളില്‍ ഭൂരിപക്ഷവും എതിര്‍ക്കുന്നു.
41 ദിവത്തെ നോയമ്പ് നോറ്റ് എങ്ങനെ സ്ത്രീകള്‍ക്ക് പോകാനാകുമെന്നും സ്ത്രീകള്‍ കൂട്ടത്തോടെ ചെന്നാല്‍ പിടിച്ചുപറിയും മോഷണവും അടക്കം നടക്കുമെന്നും കോഴിക്കോട്ടുള്ള രാജീവന്‍ എന്ന വിശ്വാസി പറയുന്നു. സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസിനെ വനിതയാക്കണമെന്നും പാര്‍ലമെന്റില്‍ മാത്രമല്ല രാജ്യസഭയിലും വനിതാ അധ്യക്ഷ വേണമെന്നും അതിന് ശേഷം സ്ത്രീ സമത്വം നടപ്പാക്കിയാല്‍ പോരേ എന്ന് കണ്ണൂരില്‍ നിന്നുള്ള സജിത് ചോദിക്കുന്നു. 25 ദിവസം വൃതമെടുത്ത് മലയില്‍ പോകാനാകുമെന്ന് എറണാകുളം സ്വദേശി രമ്യ പറഞ്ഞു. 55 വയസ് വരെ താന്‍ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലെന്നും അവര്‍ പറയുന്നു. 41 ദിവസം നോമ്പ് നോറ്റ് എത്രപുരുഷന്‍മാര്‍ പോകുന്നവരുണ്ടെന്നും രമ്യ ചോദിക്കുന്നു.
ആര്‍ത്തവം അടുത്ത തലമുറയെ നിലനിര്‍ത്തേണ്ട ദൈവദത്തമായ അനുഗ്രഹമാണെന്ന് നെയ്യാറ്റിന്‍കര സ്വദേശി സീന പറയുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കി ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കണം. സ്ത്രീകള്‍ എതിര്‍ക്കുന്നത് നാണക്കേടാണെന്നും അവര്‍ പറഞ്ഞു. ഭാരതീയ സംസ്‌കാരത്തെ തകര്‍ക്കുകയാണെന്ന് ഡല്‍ഹി മലയാളിയായ നിധീഷ് ചോദിക്കുന്നു.
1979ലെ വെള്ളപ്പൊക്കത്തില്‍ ശബരിമലയിലേക്ക് ഭക്തര്‍ക്ക് പോകാന്‍ കഴിഞ്ഞിരുന്നു. 99ലെ (കൊല്ലവര്‍ഷം 1099) വലിയ വെള്ളപ്പൊക്കത്തിലും അതിനു വിഘാതമുണ്ടായിരുന്നില്ലന്നും തന്വംഗി തമ്പുരാട്ടി ഈ മാസം ആദ്യം പറഞ്ഞിരുന്നു. 1924ലെ വെള്ളപ്പൊക്കം ഭീകരമായിരുന്നു. മുറ്റം വരെ വെള്ളമെത്തിയപ്പോള്‍ പേടിച്ചു പോയി. 'പേടിക്കണ്ട' എന്ന് ആരോ പറഞ്ഞതായി ഉളളില്‍ കേട്ടു. ഇത്തവണയും ആ ഉള്‍വിളി ഉണ്ടായതായും തന്വംഗി പറയുന്നു. ഏറ്റവും അവസാനം ശബരിമലയില്‍ നടന്ന ദേവപ്രശ്‌നത്തിലും പമ്പയാറ് ഗതിമാറി ഒഴുകുമെന്ന് കണ്ടിരുന്നുവെന്നും അതിന് പരിഹാരമായി പൂജകള്‍ ചെയ്തിരുന്നുവെങ്കിലും പ്രളയം ഉണ്ടായെന്നും അവര്‍ പറഞ്ഞിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അയ്യപ്പകോപമാണ് പ്രളയത്തിനു കാരണമെന്ന് റിസര്‍വ്വ് ബാങ്ക് സെന്റര്‍ ബോര്‍ഡ് അംഗവും പാര്‍ട്ട് ടൈം ഡയറക്ടറുമായ എസ് ഗുരുമൂര്‍ത്തി അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha























