"ചാനലിലിരുന്ന് കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്യുകയാണ് അയാൾ" ! ; സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച രാഹുൽ ഈശ്വറിനെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകികൊണ്ടുള്ള സുപ്രീംകോടതി വിധിയ്‌ക്കെതിരെ പ്രതികരിച്ച രാഹുൽ ഈശ്വറിനെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. കോടതി വിധിയിൽ അതൃപ്തി കാട്ടിയ രാഹുൽ ഈശ്വർ കലാപത്തിന് ആഹ്വാനം നടത്തുകയാണെന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.
''ചാനലിലിരുന്ന് രാഹുൽ ഈശ്വർ പറയുന്നത് കേട്ടു. വിധിയുടെ പശ്ചാത്തലത്തിൽ കലാപമുണ്ടായാൽ ആരും ചോദിക്കാൻ വരരുത് എന്ന്. അദ്ദേഹം കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്യുകയാണ്. ശബരിമലയിൽ വരുന്ന സ്ത്രീകളെ ആക്രമിക്കാൻ കൂടിയുള്ള ആഹ്വാനമാണ് അത്. തെറ്റായ ആഹ്വാനമാണ് അത്. ശരിയായ നടപടിയല്ല.'' ഭാഗ്യലക്ഷ്മി പറഞ്ഞു.
വിധി ഇങ്ങനെ തന്നെയായിരിക്കണമെന്ന് പ്രതീക്ഷിച്ചിരുന്നു. ആഗ്രഹിച്ചിരുന്നു. കാരണം സുപ്രീം കോടതിയിൽ നിന്ന് മറിച്ച് ഒരു വിധിയുണ്ടാകുമ്പോൾ അത് നമുക്ക് നിരാശയുണ്ടാക്കും. സുപ്രീം കോടതിയിൽ നിന്നും ജനാധിപത്യമാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. സ്ത്രീ പുരുഷ വ്യത്യാസമില്ല എന്നതിന്റെ തെളിവാണ് വിവാഹേതര ബന്ധത്തെ കുറിച്ചും സ്വവർഗ രതിയെ കുറിച്ചുമുള്ള സുപ്രീം കോടതിയുടെ വിധി. അതിലൂടെ സുപ്രീം കോടതിയിലുള്ള വിശ്വാസമാണ് വർധിക്കുന്നത്.
ഞാൻ ഒരിക്കലും ശബരിമലയിൽ പോകാൻ ആഗ്രഹിച്ചിട്ടില്ല. അത് ഇത്തരമൊരു വിലക്ക് ഉള്ളതുകൊണ്ടല്ല. മറിച്ച് എനിക്ക് പോകണമെന്ന് തോന്നയിട്ടില്ല അതുകൊണ്ടാണ്. ഞാൻ വിശ്വസിക്കുന്ന ദൈവം എന്റെ ഉള്ളിലാണെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയോട് പോകരുത് എന്ന് പറയാന് ആർക്കും അധികാരമില്ല. ഇവിടെ ചില വിശ്വാസ പ്രമാണങ്ങളാണ് നിലനിൽക്കുന്നത്. വിശ്വാസം വേറെ അവകാശം വേറെ. അവകാശം നിഷേധിക്കാൻ വ്യക്തിക്കോ സമുദായത്തിനോ സംഘടനകൾക്കോ അധികാരമില്ല. പല മതത്തിലേയും പല വിഭാഗങ്ങളിലേയും ആളുകൾക്ക് വേണ്ടി നമ്മൾ പോരാടി. പിന്നെ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ മാത്രം മറിച്ചു ചിന്തിക്കുന്നത്. ഇത് മനുഷ്യാവകാശമല്ലേ. ഇതും മനുഷ്യാവകാശമാണ്. ഇതിനെ മാത്രം എതിർക്കുന്നത് എന്തിനാണ് ?
സ്ത്രീകൾക്ക് 41 ദിവസം വ്രതമെടുക്കാൻ പറ്റില്ല എന്നതായിരിക്കും ഇവർ എഴുതി വെച്ച പ്രമാണം. എന്നാൽ 41 ദിവസം വ്രതമെടുക്കാതെ ശബരിമലയിൽ പോകുന്ന നിരവധി പേരെ എനിക്ക് അറിയാം. പ്രായമല്ല ഇവിടെ പ്രശ്മാകുന്നത്. എന്ത് തരം അനീതിയാണ് ഇത്? എന്ത് തരം ദ്രോഹമാണ് മനുഷ്യനോട് ചെയ്യുന്നത്. ആരോടും ഇത്തരത്തിലുള്ള ദ്രോഹം ചെയ്യരുത്. ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം ശബരിമലയിൽ സ്ത്രീ പ്രവേശനം അനുമതിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയാൽ ആരും ചോദിക്കാൻ വരരുതെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ജെല്ലിക്കെട്ടിന്റെ കാര്യത്തിലൊക്കെ സംഭവിച്ചതുപോലെ ഇവിടെയും സംഭവിച്ചുകൂടായ്കയില്ലെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം.
ശബരിമല വിധിയിൽ നീതി ലഭിച്ചില്ല. കോടതിയിൽ നിന്ന് ബാലൻസ്ഡ് ആയുള്ള വിധി പോലുമല്ല വന്നത്. ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെട്ട രീതി ശരിയായില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. എന്നാൽ ഒക്ടോബർ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നത് പ്രതീക്ഷ തരുന്ന ഒന്നാണ്.
ഇത് മണ്ഡലകാലമാണ്. ശബരിമല അടച്ച സമയമാണ്. ഒക്ടോബർ 16 വരെ റിവ്യൂ പെറ്റീഷൻ കൊടുക്കാൻ സമയമുണ്ട്. ഇതിനിടയിൽ ജനങ്ങളിൽ നിന്നും പ്രതിഷേധമോ മറ്റ് അക്രമ സംഭവങ്ങളോ ഉണ്ടായാൽ അത് ഭക്തരുടെ വികാരമായി മാത്രം കാണേണ്ടി വരും. ആ സമയത്ത് ആരും ചോദിക്കാനായി വരരുത്. ശക്തമായ പ്രതിഷേധം തന്നെ ഇക്കാര്യത്തിൽ അറിയിക്കുകയാണ്. ഭരണഘടന നമുക്ക് റിവ്യൂ ഓപ്ഷൻ തരുന്നുണ്ട്. അത്തരത്തിൽ ആലോചിച്ച ശേഷം റിവ്യൂ പെറ്റീഷനുമായി മുന്നോട്ടോപോകമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
https://www.facebook.com/Malayalivartha























