ശബരിമലയിൽ 52കാരിയെ ആക്രമിച്ച കേസിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല ; സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തില്‍ ഗൂഢാലോചന നടത്തി എന്ന കുറ്റം

ചിത്തിര ആട്ട വിശേഷത്തിന് ശേഷം സന്നിധാനത്ത് നടന്ന അക്രമ സംഭവങ്ങളിൽ 52കാരിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. റാന്നി മുന്‍സിഫ് കോടതിയാണ് സുരേന്ദ്രന് ജാമ്യം നിഷേധിച്ചത്. തൃശൂര്‍ സ്വദേശിനി ലളിതയ്ക്കെതിരെ നടന്ന ആക്രമണത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. കേസില്‍ പ്രതിയായ സൂരജിന്റെ എഫ്.ബി പോസ്റ്റില്‍ നിന്ന് സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തില്‍ ഗൂഢാലോചന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ സുരേന്ദ്രനെ ഒരു മണിക്കൂർ നേരത്തേക്ക് ചോദ്യം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതുകൂടാതെ ജയിലിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ സുരേന്ദ്രന് വീട്ടുകാരുമായി സംസാരിക്കാനും കോടതി അനുമതി നൽകി. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സുരേന്ദ്രന് വീട്ടുകാരുമായി സംസാരിക്കാൻ കഴിയൂ. ജയിൽ മാറ്റണമെന്ന ആവശ്യത്തിൽ സൂപ്രണ്ടുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ. സുരേന്ദ്രന് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. അതേസമയം കണ്ണൂരില്‍ മറ്റൊരു കേസ് നിലവിലുള്ളതിനാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.ഗൂഢാലോചന കുറ്റത്തിന് സുരേന്ദ്രനെതിരെ 120 ബി ചുമത്തിയാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്.
അയ്യപ്പധര്‍മ്മം സംരക്ഷിക്കാന്‍ നിലകൊള്ളുമെന്നും എല്ലാം നിയമവഴിയില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഞാന്‍ എന്ത് ഗൂഢാലോചനയാണ് നടത്തിയത്. സുതാര്യമല്ലാത്ത ഒന്നും ഇതുവരെ നടത്തിയിട്ടില്ല. ഇനി നടത്താനും പോകുന്നില്ല- സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























