നിപ ബാധിച്ച് ആദ്യം മരിച്ച ആരോഗ്യവകുപ്പ് സ്റ്റാഫ് നഴ്‌സ് ലിനിയല്ല, റേഡിയോളജി അസിസ്റ്റന്റ് സുധ; സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴല്ല ഇരുത്തിയൊന്ന്; ആരോഗ്യവകുപ്പിന്റെ വിവരങ്ങൾക്ക് വിരുദ്ധമായ റിപ്പോർട്ടുകളുമായി അന്താരാഷ്ട്ര മെഡിക്കൽ ജേർണലുകൾ

സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിവരങ്ങൾക്ക് വിരുദ്ധമായ റിപ്പോർട്ടുകളുമായി ബ്രിട്ടീഷ് മെഡിക്കൽ ജേർണലും ദി ജേർണൽ ഒഫ് ഇൻഫെക്ഷ്യസ് ഡിസീസസും രംഗത്തെത്തിയിരിക്കുകയാണ്. രണ്ടിലും പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ഗവേഷണ പഠന റിപ്പോർട്ടുകളിലും നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആണെന്ന് വ്യകതമാകുന്നു. 23 പേർക്കാണ് രോഗബാധയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം 19 പേര്‍ക്കാണ് നിപ രോഗബാധയുണ്ടായത്. ഇതില്‍ 17 പേര്‍ മരിച്ചു. രണ്ടുപേര്‍ രക്ഷപെട്ടു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരിലെ ഏക ആരോഗ്യപ്രവര്‍ത്തകയാണ് ലിനി. അതേസമയം ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത് രണ്ടാമത്തെ രോഗിയില്‍ തന്നെ നിപ തിരിച്ചറിഞ്ഞുവെന്നതാണ്. മെയ് അഞ്ചിന് മരിച്ച സാബിത് ആണ് കേരളത്തിലെ ആദ്യ നിപ രോഗി. സാബിത്തിന്റെ സഹോദരന്‍ സാലിഹ് ആണ് രണ്ടാമത്തെ രോഗി. സാലിഹാണ് രോഗം തിരിച്ചറിയപ്പെടുന്ന ആദ്യരോഗിയെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശ വാദം. മെയ് 18നാണ് സാലിഹ് മരിക്കുന്നത്.
അതേസമയം, രോഗം ബാധിച്ച് ആദ്യം മരിച്ച ആരോഗ്യവകുപ്പ് സ്റ്റാഫ് നഴ്‌സ് ലിനിയല്ലെന്നും കോഴിക്കോട് മെഡിക്കൽകോളേജിലെ റേഡിയോളജി അസിസ്റ്റന്റ് സുധയാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. സുധയ്ക്കും നിപ ബാധയുണ്ടായിരുന്നുവെന്ന് ഭർത്താവ് വിനോദ് കുമാറും സ്ഥിതീകരിച്ചിട്ടുണ്ട്.
എക്സ്റേ യൂണിറ്റിലെത്തിച്ച സാബിത്ത് ഛർദ്ദിച്ചെന്നും, ഛർദ്ദിൽ തന്‍റെ ദേഹത്ത് വീണെന്നും സുധ പറഞ്ഞിരുന്നതായാണ് വിനോദ് കുമാർ പറയുന്നത്. സുധയ്ക്ക് നിപയുടേതിന് സമാനമായ രോഗലക്ഷണങ്ങളുണ്ടായിരുന്നെന്നും വിനോദ് കുമാർ പറയുന്നു. ചികിത്സാ രേഖകൾ മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇക്കാര്യം മെഡിക്കൽ കോളേജിലെ നിപ യൂണിറ്റിലുള്ള ഡോക്ടർമാരെ അറിയിച്ചെങ്കിലും മറുപടി കിട്ടിയില്ല. സുധയുടെ രക്തം വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നില്ല.
മെയ് 18-നാണ് സുധയെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുന്നത്. പിറ്റേന്ന് തന്നെ സുധ മരിച്ചു. എന്നാൽ സുധയുടെ പേര് നിപ ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സാംപിൾ ശേഖരിക്കാൻ കഴിയാതിരുന്നതിനാൽ നിപ ലക്ഷണങ്ങളോടെ മരിച്ചവരുടെ പട്ടികയിൽ മാത്രമാണ് സുധയുള്ളത്. എന്നാൽ അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സുധ നിപ ബാധിച്ച് മരിച്ചതായിത്തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ പട്ടികയിലാകട്ടെ നിപ ബാധിച്ച മരിച്ച ജീവനക്കാരുടെ പട്ടികയിൽ സിസ്റ്റർ ലിനി മാത്രമേയുള്ളൂ.
കേരളത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി അഞ്ച് രോഗികള്‍ നിപ ബാധിച്ച് മരിച്ചിട്ടും അത് തിരിച്ചറിയാന്‍ നമ്മുടെ സര്‍വൈലന്‍സ് സിസ്റ്റത്തിന് കഴിഞ്ഞില്ല. ആറാമത്തെ രോഗിയായ സാലിഹ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ മാത്രമാണ് നിപ രോഗം തിരിച്ചറിയപ്പെടുന്നത്. നിപ ബാധിച്ച് മരിച്ച ഏക ആരോഗ്യവകുപ്പ് സ്റ്റാഫ് സിസ്റ്റര്‍ ലിനി മാത്രമാണെന്നായിരുന്നു ഇതുവരെയുള്ള വിവരം. സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്ല സഹായങ്ങള്‍ ചെയ്തു. കുടുംബത്തിന് സാമ്പത്തിക സഹായം, ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി എന്നിവ നല്‍കി. എന്നാല്‍ ലിനിക്ക് മുന്നേ മരിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റിന്റെ കുടുംബം ഇപ്പോഴും ഇരുട്ടിലാണ്. അവര്‍ക്ക് ഒരു സഹായവും ഈ നിമിഷം വരെ ലഭിച്ചിട്ടില്ല. നിപ ലിസ്റ്റില്‍ അവരുടെ പേര് ഉള്‍പ്പെടുത്തി പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യസംഘടന വരെ ലിനിയുടെ സേവനത്തെ ആദരിച്ചതാണ്.
അതേസമയം 18 നിപ മരണം മാത്രമേ ഉറപ്പിച്ചു പറയാൻ കഴിയുകയുള്ളുവെന്നും ബാക്കി സംശയാസ്പദമാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. രോഗലക്ഷണം കാണിച്ച അഞ്ചെണ്ണവും നിപ തന്നെ ആയിരിക്കാം. എന്നാൽ പരിശോധനാ റിപ്പോർട്ട് പുറത്തുവന്ന ശേഷമേ അതു നിപ മരണമാണോ എന്നു ഉറപ്പിച്ചു പറയാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























