നിലയ്ക്കൽ ഒരു വിധം ശാന്തം ,പുതിയ പ്രശ്നം വാഹന പാർക്കിങ്

കാറും കോളും ഒഴിഞ്ഞു. ശബരിമല ശാന്തമായി വരുന്നു. തീർത്ഥാടകരുടെ എണ്ണത്തിൽ വർധന തുടങ്ങി. അതോടെ ബേസ് ക്യാമ്പായ നിലയ്ക്കലിൽ വാഹന പാർക്കിംഗ് ബുദ്ധിമുട്ടേറുന്നു.
റബ്ബർ മരങ്ങൾ മുറിച്ചു മാറ്റി പാർക്കിംഗ് സ്ഥലം കണ്ടെത്തുമെന്നാണ് പറഞ്ഞിരുന്നത് . എന്നാൽ പദ്ധതി ഒച്ചിന്റെ വേഗതപോലുമില്ലാതെ ഇഴയുന്നു.
മകര വിളക്കിന് മുൻപ് കൂടുതൽ സ്ഥലം ലഭ്യമാക്കുമെന്നാണ് നിലയ്ക്കൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഇക്കാര്യത്തിലെ വിശദീകരണം.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും തീർത്ഥാടകരുടെ എണ്ണത്തിൽ വര്ധനയുണ്ടായിട്ടുണ്ട്. അതോടെ നിലയ്ക്കലിലെത്തുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവർമാരാണ് പാർക്കിങ് സ്ഥലം കിട്ടാതെ ബുദ്ധിമുട്ടുന്നത് . ഇത്തവണ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തി വിടാത്തതിനാൽ നിലയ്ക്കലാണ് ഏവരുടേയും ആശ്രയം..15000 വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യനുള്ള സൗകര്യമേ ഇവിടെ ഉള്ളു . കഴിഞ്ഞ മൂന്ന് ദിവസം നിലയ്ക്കലെത്തിയത് 21000 വാഹനങ്ങളാണെന്നാണ് പോലീസും അധികൃതരും പറയുന്നത്
നിലക്കൽ ബേസ് ക്യാമ്പ് ആക്കി മാറ്റിയതോടെ 2400 റബ്ബർ മരങ്ങൾ മുറിച്ച് മാറ്റി പാർക്കിംഗിന് സ്ഥലം കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും നടപ്പായില്ല. മുറിച്ച മരങ്ങളുടെ ശിഖരങ്ങൾ അവിടത്തന്നെ കൂട്ടിയിട്ടിരിക്കുന്നു. ഈ സ്ഥലങ്ങളൊന്നും നിരപ്പാക്കിയിട്ടുമില്ല.
വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ പാർക്കിംഗ് പ്രശ്നത്തിൽ നിലയ്ക്കൽ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങും.
https://www.facebook.com/Malayalivartha

























