പെട്ട് പോയി ; വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ കനകദുര്‍ഗയും ബിന്ദുവും; സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ ഇപ്പോഴും കഴിയുന്നത് രഹസ്യകേന്ദ്രത്തില്‍

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ ഇപ്പോഴും കഴിയുന്നത് രഹസ്യകേന്ദ്രത്തില്‍. ശബരിമല പ്രവേശനത്തെ തുടർന്ന് വധഭീഷണിയടക്കമുള്ളതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ഇരുവരും വ്യക്തമാക്കി. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തകരെ നിയന്ത്രിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും ബിന്ദു ആരോപിച്ചു.
ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ ഇരുവരെയും കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലേക്കാണ് മാറ്റിയിരുന്നത്. പൊലീസിനെ വിശ്വാസമാണെന്നും അടുത്ത ആഴ്ച വീട്ടിലേക്കു മടങ്ങാമെന്നാണു കരുതുന്നതെന്നും ബിന്ദു പറഞ്ഞു. ശബരിമലയിൽ കയറിയതിനു പിന്നില്‍ സര്‍ക്കാര്‍, പൊലീസ് ഗൂഢാലോചന ഇല്ലെന്ന് തലശ്ശേരി പാലയാട് ലീഗൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസറും പത്തനംതിട്ട സ്വദേശിയുമായ ബിന്ദു വ്യക്തമാക്കി.
എന്തൊക്കെ പ്രതിഷേധവും കലാപവുമുണ്ടായാലും സന്നിധാനത്തെത്തുമെന്ന് ഉറപ്പിച്ചിരുന്നുവെന്ന് ബിന്ദു പറഞ്ഞു. അവിടെയെത്തുമ്പോള്‍ പേടിയുണ്ടായിരുന്നില്ല. അയ്യപ്പനെ ദര്‍ശിക്കുന്ന ഒരേയൊരു ലക്ഷ്യമാണുണ്ടായിരുന്നത്. എന്നാല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന്‍ ഒട്ടേറെപ്പേര്‍ ശ്രമിച്ചിരുന്നുവെന്ന് കനകദുര്‍ഗ വ്യക്തമാക്കി. പൊലീസും സുഹൃത്തുക്കളും തിരികെപ്പോരാന്‍ നിര്‍ബന്ധിച്ചു. തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകുമോയെന്നും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ ഭയന്നുമായിരുന്നു ഇതെന്ന് അവര്‍ വ്യക്തമാക്കി.
പൊലീസ് സുരക്ഷയിലാണു മലപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും ഈമാസം രണ്ടിന് സന്നിധാനത്തെത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. രണ്ടാം തവണ നടത്തിയ ശ്രമത്തിനൊടുവിലാണു യുവതികള്‍ക്ക് സന്നിധാനത്തെത്താന്‍ സാധിച്ചത്.
ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു (42) മുന്‍പ് സിപിഐ എംഎല്ലിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഹരിഹരനെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. 20 വര്‍ഷം മുന്‍പ് പത്തനംതിട്ടയില്‍നിന്ന് ഭര്‍ത്താവിനൊപ്പം കൊയിലാണ്ടി പൊയില്‍ക്കാവിലേക്ക് താമസം മാറി. കൊയിലാണ്ടി കോടതിയില്‍ അഭിഭാഷകയായി ജോലി ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ തലശേരിയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. പുറത്തും ക്ലാസുകളെടുക്കുന്നുണ്ട്. ഭര്‍ത്താവ് ഹരിഹരന്‍ എല്‍ഐസി ഏജന്‍റാണ്. പൊയില്‍ക്കാവില്‍ റെയിമെയ്ഡ് ഷോപ്പും നടത്തുന്നുണ്ട്. ഇടതു ആഭിമുഖ്യമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഹരിഹരന്‍ യുവജനവേദി മുന്‍ ജില്ലാ സെക്രട്ടറിയാണ്. രണ്ടുപേരും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമല്ല. ഇവരുടെ പേരില്‍ കേസുകളൊന്നും നിലവിലില്ലെന്ന് കൊയിലാണ്ടി പൊലീസ് പറഞ്ഞു.
പത്തനംതിട്ട പ്രമാടം ചാഞ്ഞപറമ്പില്‍ അമ്മിണിയുടെ അഞ്ചു മക്കളില്‍ ഇളയവളാണ് ബിന്ദു. പഠനത്തില്‍ സമര്‍ഥ. പ്രമാടം നേതാജി ഹൈസ്കൂള്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാതോലിക്കേറ്റ് കോളജിലെ പഠനകാലത്താണ് നക്സലൈറ്റ് ആശയങ്ങളോട് ആഭിമുഖ്യം ഉണ്ടാകുന്നത്.
സുപ്രീം കോടതി വിധിക്ക് പിന്നാലെ തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ മുതല്‍ യുവതീ പ്രവേശനത്തിനെതിരെ പ്രക്ഷോഭം നടക്കുകയാണ്. ആന്ധ്രയില്‍ നിന്നും കുടുംബത്തോടൊപ്പം തൊഴാനെത്തിയ ഭക്തയായ മാധവി മുതല്‍ പല സ്ത്രീകള്‍ക്കും പ്രതിഷേധം കാരണം മടങ്ങേണ്ടി വന്നു.
സുഹാസിനി രാജും രഹ്ന ഫാത്തിമയും കവിത ജക്കാലയും ലിബിയുമെല്ലാം സന്നിദാനത്തെത്താൻ പരിശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. എന്നാൽ നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് സര്‍ക്കാര്‍ നേതൃത്വത്തില്‍ നിര്‍മ്മിച്ച വനിതാ മതില്‍ വന്‍ വിജയമായതിന് പിന്നാലെ കനക ദുര്‍ഗയും ബിന്ദുവും മല ചവിട്ടി. തുടർന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സംഘപരിവാര്‍ കേരളത്തില്‍ അക്രമം അഴിച്ചു വിട്ടു. പിന്നാലെ ശ്രീലങ്കന്‍ സ്വദേശിനി ശശികലയും മല ചവിട്ടിയതായി സ്ഥിരീകരണം വന്നു.
വനിതാ മതിലിന് മുന്‍പും ശേഷവും പത്ത് യുവതികള്‍ മല ചവിട്ടിയതായാണ്അനൗദ്യോഗികമായ വിവരം. മൂന്ന് ദിവസം മുന്‍പ് ശബരിമലയില്‍ മലേഷ്യയില്‍ നിന്നും ഒരു സംഘം ഭക്തര്‍ എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ മൂന്ന് യുവതികളും ഉണ്ടായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha