കൊല്ലം ബൈപാസ് ഉത്‌ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചെങ്കിലും ക്രെഡിറ്റ് മുഖ്യന് തന്നെ !
കൊല്ലം ബൈപാസ് തുറന്നു. മുഖ്യമന്ത്രിയെ ഒപ്പം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപാസ് ഉദ്ഘാടനം ചെയ്തു. ഉത്ഘാടനം ചെയ്തു എന്നു മാത്രമല്ല മോദിയെക്കൊണ്ട് നല്ലതു പറയിപ്പിക്കുകയും ചെയ്തു. ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ ബിജെപി പ്രവര്‍ത്തകരുടെ ഉണ്ടായിരുന്ന ആവേശവും കെട്ടടങ്ങി. പിണറായിയെ വേദിയിലിരുത്തി വലിച്ചു കീറി ഒട്ടിക്കും എന്നായിരുന്നു അവിടെ തടിച്ചുകൂടിയിരുന്ന ബിജെപി പ്രവര്‍ത്തകര്‍ വിചാരിച്ചത്. എന്നാല്‍ മോദിയെ വേദിയിലിരുത്തി തന്നെ പിണറായി മോദിക്കിട്ടു കൊട്ടി എന്നുള്ളതാണ് വസ്തുത. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന പ്രധാനമന്ത്രിയുടെ പഴയ വിമര്‍ശനം തെറ്റാണെന്ന് തെളിയിച്ചുവെന്നാണ് മുഖ്യമന്ത്രിയും പറഞ്ഞത്. കേരളത്തെ സൊമാലിയ എന്ന വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു അതൊരു വലിയ പ്രഹരം തന്നെയായിരുന്നു.
പദ്ധതി നടപ്പാക്കിയതിന്റെ അവകാശവാദങ്ങള്‍ ഉദ്ഘാടനച്ചടങ്ങലും പ്രതിഭലിച്ചു. എന്നാല്‍ കേന്ദ്രം വഹിച്ച പങ്ക് മുഖ്യമന്ത്രിയും സംസ്ഥാനത്തിന്റെ പങ്കാളിത്തം പ്രധാനമന്ത്രിയും അംഗീകരിച്ചതോടെ തര്‍ക്കത്തിന് തിരശീല വീഴുകയായിരുന്നു. രാജ്യത്ത് പല പദ്ധതികളും ഇരുപതും മുപ്പതും വര്‍ഷമായി ഇഴഞ്ഞുനീങ്ങുകയാണെന്നും ഇത് കുറ്റകരമായ സമീപനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തപ്പോള്‍. പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയതിന്റെ ക്രഡിറ്റ് പിണറായി ഇങ്ങെടുത്തു. കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന് രണ്ടുവര്‍ഷം മുന്‍പ് സ്‌നേഹബുദ്ധ്യാ വിമര്‍ശിച്ച പ്രധാനമന്ത്രിക്കുള്ള മറുപടിയാണ് ബൈപാസും ഗെയില്‍ പൈപ് ലൈന്‍ പോലുള്ള പദ്ധതികളുടെ പുരോഗതിയുമെന്ന് പിണറായി വിജയന്‍ നല്ല വൃത്തിയായി തന്നെ തുറന്നടിച്ചു.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ സമയത്ത് പ്രധാനമന്ത്രിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ കഴിഞ്ഞു എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി ആദ്യ വെടി പൊട്ടിച്ചത്. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന വിമര്‍ശനം മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നും, കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന അഭിപ്രായം മാറിയെന്നും പിണറായി മോദിയെ വേദിയിലിരുത്തി തന്നെ പറഞ്ഞു.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ പ്രധാനമന്ത്രിയെ കാണാന്‍ചെന്നിരുന്നു. കേരളത്തില്‍ പലതും ശരിയായി നടപ്പാക്കുന്നില്ലെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഉദാഹരണമായി ഗെയില്‍ പൈപ്പ് ലൈനും ചൂണ്ടിക്കാട്ടി. ഇതിനെല്ലാം അടുത്ത തവണ മാറ്റമുണ്ടാകുമെന്ന് പറഞ്ഞാണ് അന്ന് മടങ്ങിയത്. ആ വാക്ക് പാലിക്കാന്‍ കഴിഞ്ഞെന്ന് ഇപ്പോള്‍ ആത്മവിശ്വാസത്തോടെ പറയാനാകും എന്നും മുഖ്യമന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമാവുകയാണെന്നും 2020-ഓടെ ദേശീയ ജലപാത പൂര്‍ണതയിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം ബൈപ്പാസ് ഉള്‍പ്പെടെയുള്ള ദേശീയപാത വികസനം നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവത്തതാണ്. യാത്രകുരുക്കില്‍നിന്ന് മോചനം വേണമെങ്കില്‍ റോഡുകളുടെ സൗകര്യം വര്‍ധിപ്പിക്കണം. ഇക്കാര്യത്തിന് മുന്‍ഗണന നല്‍കുന്നു. ദേശീയപാത വികസനം മാത്രമല്ല, മലയോര ഹൈവേ, തീരദേശ ഹൈവേയ്ക്കും സംസ്ഥാന സര്‍ക്കാര്‍ പണം വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞുവച്ചു.
കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പറഞ്ഞത് ഇന്ന് തീര്‍ത്തും മാറ്റിമറിയ്ക്കാന്‍ കഴിഞ്ഞെന്ന് അഭിമാനത്തോടെതന്നെ പറയാനാകുമെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ വ്യക്തമായി പറഞ്ഞു. ഇതിനെല്ലാംവേണ്ടി കേരളം ഒറ്റക്കെട്ടായി നിന്നെന്നും എല്ലാവരും ഒന്നായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ കേരളത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.
ഇതിനിടെ ജനക്കൂട്ടത്തിന് മുഖ്യമന്ത്രി ശകാരിക്കുന്നതും പ്രധാനമന്ത്രി കേട്ടിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ശരണംവിളി ഉയര്‍ന്നതാണ് പിണറായിടെ പ്രകോപിപ്പിച്ചത്. ബഹളമുണ്ടാക്കിയവരൈ നോക്കി പിണറായി അച്ചടക്കം പാലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരും നിശബ്ദരായിരുന്നപ്പോള്‍. പിണറായിയുടെ ധാഷ്ട്യം അങ്ങനെ നരേന്ദ്ര മോദിയും നേരിട്ടു കണ്ടു.
https://www.facebook.com/Malayalivartha