വ്രതം പാലിച്ച് സന്നിധാനത്ത് എത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസം; ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വ്രതം പാലിച്ച് സന്നിധാനത്ത് എത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമാണെന്ന് മന്ത്രി പറഞ്ഞു. യുവതികളെ തടഞ്ഞ നടപടി പ്രാകൃതമാണ്. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ പ്രകോപനം സൃഷ്ടിക്കരുതെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനമെന്നും മന്ത്രി വ്യക്തമാക്കി.
അതുകൊണ്ടാണ് പൊലീസ് പ്രതിഷേധത്തെ തുടര്‍ന്ന് അവരെ മടക്കി അയച്ചത്. 11 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന കാര്യം അക്രമികള്‍ മറക്കരുതെന്നും കടകംപള്ളി വ്യക്തമാക്കി. ഏഴെട്ട് പേരടങ്ങിയ സംഘമായതു കൊണ്ടാകും ഇന്നെത്തിയ യുവതികള്‍ അക്രമികളുടെ കണ്ണില്‍ പെട്ടത്. അക്രമസംഭവങ്ങളില്‍ നിന്ന് ഇവര്‍ പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ശബരിമല ദര്‍ശനം നടത്താനെത്തിയ രണ്ട് യുവതികളും മടങ്ങി. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തും ഷനിലയും മടങ്ങിയത്. യുവതികളെ പൊലീസ് പമ്പയിലേക്ക് കൊണ്ടുപോയി. പൊലീസ് വാഹനത്തിലാണ് കൊണ്ടുപോയത്. ബലംപ്രയോഗിച്ചാണ് തിരിച്ചിറക്കിയതെന്ന് യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാര്‍ പറഞ്ഞു. കനത്ത പ്രതിഷേധം ഉണ്ടായതോടെ തിരിച്ചിറങ്ങണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. ശബരിമല ദര്‍ശനത്തിനായി ഒന്‍പത് അംഗ സംഘത്തിനൊപ്പമാണ് രേഷ്മയും ഷനിലയും എത്തിയത്. സംഘത്തിലെ ഏഴ് പേര്‍ പുരുഷന്‍മാരാണ്. രേഷ്മ രണ്ടാം തവണയാണ് ശബരിമല ദര്‍ശനം നടത്താതെ മടങ്ങുന്നത്.
പുലര്‍ച്ചെ നാലരയോടെയാണ് യുവതികളെ നീലിമലയില്‍ തടഞ്ഞത്. മൂന്നേകാല്‍ മണിക്കൂറോളമാണ് ഇവര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് നീലിമലയില്‍ നില്‍ക്കേണ്ടി വന്നത്. എന്നാല്‍ സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് എത്തിയതെന്ന് യുവതികള്‍ വ്യക്തമാക്കിയിരുന്നു. മാലയിട്ട് വൃതംനോറ്റ് വന്നത് തിരിച്ചുപോകാനല്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. ദര്‍ശനം നടത്താനായില്ലെങ്കില്‍ മാല അഴിക്കില്ലെന്നും യുവതികള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ യുവതികളെ പൊലീസിന്‍റെ ഇടപെടല്‍ മൂലം തിരിച്ചിറക്കുകയായിരുന്നു. അതെ സമയം ഇവര്‍ക്കൊപ്പം വന്ന രണ്ടു യുവതികളെ ഇവര്‍ മാധ്യമങ്ങളോടും മറ്റും അന്വേഷിക്കുന്നുണ്ട്.
ഈ യുവതികളെ അപ്പം അരവണ കൗണ്ടറില്‍ രഹസ്യമായി ഉണ്ടെന്നു ഭക്തര്‍ പറയുന്നു. പ്രതിഷേധക്കാരുടെ ശ്രദ്ധ തിരിച്ചു വിട്ടു മറ്റൊരു വഴിയിലൂടെ അവരെ പോലീസ് സന്നിധാനത്ത് എത്തിച്ചോ എന്നും ഭക്തര്‍ക്ക് സംശയമുണ്ട്. ഇവര്‍ക്കൊപ്പം മനോജ് അബ്രഹാമിന്റെ സ്‌ക്വാഡില്‍ ഉള്ള രണ്ടു പോലീസുകാര്‍ ഉണ്ടെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ആ രണ്ട് യുവതികള്‍ക്കായി പല ഭാഗങ്ങളിലും ഭക്തര്‍ തെരച്ചില്‍ നടത്തുകയാണ്. നിരോധനാജ്ഞമാറിയതോടെ യുവതികള്‍ വന്നാല്‍ ശക്തമായ പ്രതിഷേധത്തിനാണ് കളമൊരുങ്ങുന്നത്.
അതേസമയം ദർശനം നടത്തിയതിനു ശേഷം മാത്രമേ ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകു എന്ന് യുവതികൾ വ്യക്തമാക്കി. യുവതികൾ നിരാഹാരം തുടങ്ങി. ശബരിമല ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
https://www.facebook.com/Malayalivartha