ശബരിമലയെ തകർക്കാൻ ഗൂഢശ്രമം: സെൻകുമാറിന്റെ നേതൃത്വത്തിൽ വിരമിച്ച പൊലീസുകാർ നിയമ പോരാട്ടത്തിനൊരുങ്ങുന്നു ; എല്ലാ ജില്ലകളിലും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മക്ക് രൂപം നൽകി

മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിന്റെ നേതൃത്വത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥ കൂട്ടായ്മ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. ശബരിമലയിൽ പൊലീസ് സ്വീകരിച്ച നിയമ വിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് നിയമ പോരാട്ടം. കഴിഞ്ഞ 14ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന് ശേഷം ജില്ലാ തല യോഗം ചേർന്നത്തിനു ശേഷമാണ് നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം കൈകൊണ്ടത്.
മുൻ പൊലീസ് മേധാവികളായ ടി.പി.സെൻകുമാർ, ഇ.പി.ചന്ദ്രശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമപോരാട്ടം. ഇതിനായി എല്ലാ ജില്ലകളിലും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മക്ക് രൂപം നൽകിവരികയാണ്.
അവിശ്വാസികൾ, ആക്ടിവിസ്റ്റുകൾ, നക്സൽ - മാവോ ബന്ധമുള്ളവർ, ക്രിമിനൽ കേസുകളിൽ പ്രതികളായവർ തുടങ്ങിയവരെ പൊലീസ് സംരക്ഷണയിൽ മല കയറ്റിയ നടപടികളെ ചോദ്യം ചെയ്യും. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെയും കെ.പി.ശശികലയും ഉൾപ്പടെയുള്ള ഹൈന്ദവ സംഘടനാ നേതാക്കളോട് പരുഷമായി പെരുമാറുകയും ചെയ്ത പൊലീസിന്റെ പക്ഷപാതപരമായ നടപടിയെയും ചോദ്യം ചെയ്യും.
സുപ്രീംകോടതി വിധിയുടെ പേരിൽ ശബരിമലയിൽ സർക്കാരും ചില പൊലീസ് ഉദ്യോഗസ്ഥരും നടത്തിയത് നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്ന് സെൻകുമാർ പ്രതികരിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശബരിമലയിൽ നടത്തുന്ന ആചാരലംഘനത്തിനെതിരെ പന്തളത്ത് മുൻ ഡി.ജി.പിമാരുടെ നേതൃത്വത്തിൽ നടത്തിയ നാമജപ ഉപവാസം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പിൻഗാമികൾ ശബരിമലയിൽ ചെയ്ത തെറ്റുകൾക്ക് പ്രയാശ്ചിത്തമായാണ് ഉപവാസം. സെൻകുമാറിനു പുറമേ മുൻ ഡി.ജി.പി ഇ.പി. ചന്ദ്രശേഖരനും അന്ന് പങ്കെടുത്തു.
ഇരുളിന്റെ മറവിൽ അവിശ്വാസികളെ കൊണ്ടുപോയി വീഡിയോ എടുത്തു പ്രചരിപ്പിച്ചതും രഹ്നാ ഫാത്തിമയെപ്പോലുള്ളവരെ പൊലീസ് യൂണിഫോം അണിയിച്ചു വൻ സുരക്ഷ നല്കി സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചതും ചിലരുടെ പ്രത്യേക ആഗ്രഹപ്രകാരമാണെന്ന് സെൻകുമാർ പറഞ്ഞു.
നട്ടെല്ലും മാന്യതയുമില്ലാത്ത ചില ഐ.പി.എസ് ഉദ്യോഗസ്ഥരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആചാരങ്ങൾ പാലിച്ചുവരുന്ന എല്ലാ വിശ്വാസികൾക്കും ദർശനം നടത്താം എന്നാണ് സുപ്രീം കോടതി വിധി. ഇത് നടപ്പാക്കണമെന്നുള്ള ഉത്തരവല്ല. അതിനാൽ, ആക്ടിവിസ്റ്റുകളെ ശബരിമലയിലെത്തിച്ചു കലാപത്തിന് ശ്രമിച്ചവർക്കെതിരെ കേസെടുക്കണം. മജിസ്ട്രേട്ടിന്റെ അനുമതിയോടെ വനിതാ ഓഫീസർ വേണം രാത്രിയിൽ സ്ത്രീകളെ അറസ്റ്റു ചെയ്യാൻ എന്ന നിയമം ലംഘിച്ചാണ് ദർശനത്തിനെത്തിയ കെ.പി.ശശികലയെ അറസ്റ്റു ചെയ്തതെന്നും സെൻകുമാർ പറഞ്ഞു. യുവതികളെ ശബരിമലയിൽ കയറ്റാൻ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് നിയമത്തെക്കുറിച്ച് അവബോധമില്ലാത്തതിനാലാണെന്ന് അദ്ധ്യക്ഷത വഹിച്ച മുൻ ഡി.ജി.പി ഇ.പി. ചന്ദ്രശേഖരൻ പറഞ്ഞു.
നേരത്തെ, കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ വാഹനം എസ്.പി യതീഷ്ചന്ദ്ര തടഞ്ഞത് വിവാദമായിരുന്നു. തുടർന്ന് പൊതുപ്രവർത്തകനായ തന്നെ അപമാനിക്കുന്ന തരത്തിലാണ് യതീഷ് ചന്ദ്ര പെരുമാറിയതെന്നും ലോക്സഭാംഗമെന്ന പരിഗണനപോലും നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി പൊൻ രാധാകൃഷ്ണൻ അവകാശ ലംഘനത്തിനു നോട്ടീസ് നൽകിയിരുന്നു.
കനകദുര്‍ഗ്ഗയെയും ബിന്ദുവിനേയും ശബരിമലയിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടു പോയപ്പോൾ അന്ന് മലയാളി ഭക്തര്‍ വളഞ്ഞിരുന്നു. എന്നാൽ ഷീല്‍ഡും മറ്റുമുപയോഗിച്ച് പോലീസ് അവരെ തള്ളി മാറ്റിയതോടെ സമാധാനപ്രിയരായ മലയാളികള്‍ കണ്ണീരോടെ ശരണം വിളിച്ച് പിന്‍മാറി. എന്നാൽ മലയിറങ്ങി വന്ന ഇതര സംസ്ഥാന തീര്‍ത്ഥാടകള്‍ രംഗം ഏറ്റെടുക്കുകയായിരുന്നു. മലയാളികള്‍ക്ക് ശക്തമായ പിന്തുണയുമായി വികാരത്തോടെ വന്നപ്പോൾ അത് പോലീസിനെ ഞെട്ടിച്ചു. ഇത് പോലീസുകാര്‍ ഉന്നതരെ അറിയിച്ചു. ഇതോടെ മലയിറക്കത്തിന് കളം ഒരുങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha


























