അപവാദങ്ങൾ അഴിച്ചു വിട്ടാലും സംഘം തകരില്ല ! ; ഉറച്ച നമോ ഭക്തർക്കും പ്രതിഭാശാലികൾക്കുമായി അവസരമൊരുക്കി 'നേഷന്‍ വിത്ത് നമോ'

നരേന്ദ്ര മോദി എന്ന വിസ്മയ വ്യക്തിത്വത്തിന്റ ആരാധകര്‍ ഇന്ത്യയില്‍ ഒരുപാടുണ്ട്. കേരളത്തിലുമുണ്ട്. അവരില്‍ പ്രതിഭയുള്ളവരെ കാത്ത് വലിയ അവസരം വന്നിരിക്കുകയാണ്. നേഷന്‍ വിത്ത് നമോ വൈബ്സൈറ്റ് കൂട്ടായ്മയാണ് പ്രതിഭകളെ കാത്തിരിക്കുന്നത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള ആളെടുപ്പാണെങ്കിലും കഴിവ് തെളിയിക്കുന്നവര്‍ക്ക് വലിയ ഭാവി ഈ രംഗത്തുണ്ടാകും എന്നതില്‍ സംശയമില്ല.
അപേക്ഷിക്കുന്നവര്‍ പ്രത്യേക ശ്രദ്ധയ്ക്ക്. ഹരിയാനയിലെ ഗുഡ്ഗാവിലാണ് ജോലി നോക്കേണ്ടത്. പൂര്‍ണസമയജോലി ആയിരിക്കും. നേരംകൊല്ലാനായി ജോലിക്കു ചേരാമെന്നു മോഹിക്കുന്നവര്‍ ഇതിന് അപേക്ഷിക്കേണ്ടതില്ല. അതുകൊണ്ടാണ് പറഞ്ഞത് ഉറച്ച നമോ ഭക്തരും പ്രതിഭാശാലികളുമായിരിക്കണം അപേക്ഷകര്‍. സ്ക്രിപ്റ്റ് റൈറ്റർമാർ, കണ്ടന്റ് റൈറ്റർമാർ തുടങ്ങിയവരെയാണ് സംഘം തേടുന്നത്. വലിയ പ്രതികരണമാണ് ഇതിനു ലഭിച്ചിട്ടുള്ളതെന്നാണ് ചില നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ചില്‍ നേഷന്‍ വിത്ത് നമോയുടെ ജോലിയെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും വലിയ അന്വേഷണമാണ് നടക്കുന്നത്. എന്തായാലും. ബിജെപി അനുകൂല വാര്‍ത്തകളും ട്രോളുകളും നിര്‍മ്മിക്കുന്ന മലയാളികളായ മിടുക്കര്‍ ഈ അവസരം ഒരിക്കലും അവഗണിക്കരുതെന്ന അഭിപ്രായമാണ് പലര്‍ക്കുമുള്ളത്. അപേക്ഷ അയയ്ക്കാനുള്ള ഇമെയിൽ ഐഡി വെബ്സൈറ്റിലുണ്ട്.
ജോലിക്കായി ആളെ വിളിച്ചിരിക്കുന്ന നേഷന്‍ വിത്ത് നമോ ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ സംഘമാണ് തങ്ങളുടേത് എന്നാണ് അവകാശപ്പെടുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവരുന്ന നിമിഷം വരെ ഏതാണ്ട് 13,76,365 പേര്‍ നമോയില്‍ സന്നദ്ധപ്രവര്‍ത്തകരായുണ്ടെന്നാണ് വെബ്സൈറ്റ് പറയുന്നത്. ഇന്ത്യയിലെ 500 ജില്ലയില്‍ നേഷന്‍ വിത്ത് നമോയുടെ പ്രവര്‍ത്തനം നടക്കുന്നുവെന്നും 32 സിറ്റി ചാപ്റ്റര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അതില്‍ പറയുന്നു. 8 ലക്ഷത്തിലധികം പേരുടെ പിന്തുണ ഈ സംഘത്തിന്റെ ഫേസ്ബുക്ക് പേജിനുണ്ട്.
എന്നാല്‍, നേഷന്‍ വിത്ത് നമോ സംഘത്തിന്റെ പിന്നിലെ നിഗൂഢതയെക്കുറിച്ചും പ്രവര്‍ത്തനരീതികളെക്കുറിച്ചും ശത്രുക്കള്‍ വലിയ അപവാദമാണ് അഴിച്ചുവിടുന്നത്. 2018 ജൂലൈയില്‍ തൃണമൂൽ എംപിയായ ദെരെക് ഒബ്രിയെൻ പാർലമെന്റിൽ ഇതേപ്പറ്റി സംശയം ചോദിച്ചിരുന്നു. കഴിഞ്ഞ ആറുമാസമായി ഫേസ്ബുക്കിന്റെ ഏറ്റവും വലിയ പരസ്യദാതാവ് ‘നാഷൻ വിത്ത് നമോ’ ആണെന്നു ചൂണ്ടിക്കാട്ടി, ആരാണ് ഈ സംഘടനയ്ക്ക് ഫണ്ട് ചെയ്യുന്നത് എന്ന ചോദ്യമാണ് ഒബ്രിയെൻ ഉന്നയിച്ചത്. നാഷൻ വിത്ത് നമോ ഫേസ്ബുക്ക് പേജ് ഇപ്പോഴും നിരവധി പരസ്യങ്ങൾ വൻതോതിൽ നൽകുന്നുണ്ട്. ആരാണ് ഫണ്ട് നൽകുന്നതെന്ന് വ്യക്തമല്ല. നമോ ടി ഷർട്ടുകൾ, നമോയുടെ കൈയൊപ്പുള്ള സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ നേടാം എന്നു പറഞ്ഞുള്ള പരസ്യങ്ങളും വ്യാപകമായി വരുന്നുണ്ട്.
ഈ വെബ്സൈറ്റിനെക്കുറിച്ചുള്ള പരസ്യങ്ങള്‍ നേരത്തെ വേറെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഈ ടി ഷർട്ടുകൾ വാങ്ങാൻ ചെല്ലുന്നവർ വ്യക്തിവിവരങ്ങൾ നൽകാൻ വെബ്സൈറ്റ് ആവശ്യപ്പെടുന്നുണ്ട്. അതില്‍ നൽകുന്ന ഓരോ വിവരങ്ങൾക്കുമുള്ള ഉത്തരവാദിത്തം നൽകുന്നയാൾക്കു മാത്രമാണെന്നും സൈറ്റില്‍ പറയുന്നു. അതായത് ഒരാള്‍ ഇവിടെ നൽകുന്ന ഫോൺ നമ്പർ, ഇമെയിൽ ഐഡി, സഹപ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ, മറ്റു സ്വകാര്യ വിവരങ്ങൾ എന്നിവ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യപ്പെടില്ല എന്നതിന് യാതൊരു ഉറപ്പുമില്ല. വൻ ബിസിനസ്സാണ് ഇതിലൂടെ നടക്കുന്നതെന്ന് പല വാര്‍ത്തകളും ഇതിനകം വന്നിട്ടുണ്ട്.
അതേസമയം, ഈ ആരോപണങ്ങളെയൊന്നും മുഖവില്ക്കെടുക്കേണ്ട എന്നാണ് ഇതിനെപ്പറ്റി പ്രതികരിച്ച ചില സംഘ അനുകൂലികള്‍ പറഞ്ഞത്. ബിജെപി ചെയ്യുന്ന എന്തിനെക്കുറിച്ചും ഇങ്ങനെ ചില ആരോപണങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. വരുന്ന തിരഞ്ഞെടുപ്പ് മുഖ്യമാണ്. അതില്‍ വിജയിക്കുക പ്രധാനവും. അതിനപ്പുറം ഒന്നും മോദിയുടെ ആരാധകര്‍ ചിന്തിക്കേണ്ടതില്ല.
എന്തായാലും, ഇനി വരുന്ന ഏതെങ്കിലും ബിജെപി അനുകൂല വാര്‍ത്തയോ ട്രോളോ കാണുമ്പോള്‍ ഓര്‍ക്കുക. അത് ഏതോ ഒരു സാധാരണക്കാരന്‍ സ്വാഭാവികമായി എഴുതി ഉണ്ടാക്കിയതല്ല. ഗുഡ്ഗാവിലെ വമ്പന്‍ ഫാക്ടറിയിലെ പ്രതിഭാശാലികളായ ജീവനക്കാര്‍ വളരെ പ്രൊഫഷണലായി ചിത്രീകരിച്ചതാണ്. അതായത്, വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ തെരുവിലല്ല, നമ്മുടെ തലച്ചോറിലാണ് നടക്കാന്‍ പോകുന്നത്. ഭ്രാന്തു പിടിക്കാതിരുന്നാല്‍ നല്ലത്.
https://www.facebook.com/Malayalivartha


























