പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യങ്ങൾ; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി; കോട്ടയം മെഡിക്കല്‍ കോളേജ് ആധുനികവത്ക്കരിക്കുന്നതിന് വേണ്ടി കിഫ്ബി വഴി 564 കോടി രൂപയുടെ ഭരണാനുമതി; സാധാരണക്കാരന് മികച്ച ചികിത്സാ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സാധാരണക്കാരന് മികച്ച ചികിത്സാ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദമാക്കി വരികയാണ്. ഈ മാറ്റം സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ തന്നെ ദൃശ്യമാണ്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിരുന്നു. 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയാണ് ഇത്തവണ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞെടുത്തത്. ഇതോടൊപ്പം മറ്റ് തലങ്ങളിലുള്ള ആശുപത്രികളില്‍ നിരവധി സൗകര്യങ്ങളൊരുക്കി. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച 13 പദ്ധതികളുടേയും 4 ശിലാസ്ഥാപന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ സര്‍ക്കാരിന്റെ കാലാവധിയ്ക്ക് മുമ്പുതന്നെ ക്യാന്‍സര്‍ രജിസ്ട്രി പൂര്‍ത്തിയാക്കുന്നതാണ്. ക്യാന്‍സറിനെ ഫലപ്രദമായി നേരിടാന്‍ മികച്ച സംവിധാനങ്ങളൊരുക്കും. പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാന്‍ ആരോഗ്യ ജാഗ്രത ക്യാംപയിന്‍ സംഘടിപ്പിച്ചു വരുന്നു. ജീവിതശൈലീ രോഗങ്ങളെ നേരിടാനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ വിപുലമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജിലും നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആധുനികവത്ക്കരിക്കുന്നതിന് വേണ്ടി കിഫ്ബി വഴി 564 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ അടക്കം 201 പുതിയ തസ്തികകളാണ് സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.
കാര്‍ഡിയോളജി വിഭാഗത്തിലെ രണ്ടാമത്തെ കാത്ത് ലാബ്, 128 സ്ലൈസ് സി.റ്റി സ്‌കാന്‍, നവീകരിച്ച ഇന്റേണല്‍ റോഡ്, ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ ആന്റ് ഓട്ടിസം സെന്റര്‍, റെറ്റിന യൂണിറ്റ്, ക്യാന്‍സര്‍ ശസ്ത്രക്രിയാവിഭാഗം, കുട്ടികളുടെ ഹൃദയശസ്ത്രക്രിയ വിഭാഗം, നവീകരിച്ച വാര്‍ഡുകള്‍, ഗ്രീന്‍ പ്രോട്ടോകോള്‍, നെഫ്രോളജി വിഭാഗത്തിലെ സി.എ.പി.ഡി. ഐ.സി.യു., ഗാസ്‌ട്രോ എന്ററോളജി, അത്യാഹിത വിഭാഗത്തിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കുള്ള ആധുനിക ലാപ്രോസ്‌കോപ്പിക് മെഷീന്‍, ഇന്‍ സര്‍വ്വീസ് നഴ്‌സിംഗ് എഡ്യൂക്കേഷന്‍ യൂണിറ്റ് എന്നീ വിഭാഗങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്. ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്‌സ്, രണ്ട് ടോയ്‌ലറ്റ് കോംപ്ലക്‌സ്, അത്യാഹിത വിഭാഗം രണ്ടാംഘട്ടം, സ്ത്രീകളുടെ മെഡിക്കല്‍ വാര്‍ഡ് എന്നിവയുടെ ശിലാസ്ഥാപനവും നിര്‍മ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
സുരേഷ് കുറുപ്പ് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി. ജയകുമാര്‍, മുന്‍ എം.എല്‍.എ. വി.എന്‍. വാസവന്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























