ചർച്ച പരാജയം ;ആലപ്പാട് പ്രദേശത്തെ ഖനനത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും; സീ വാഷിംഗ് ഒരുമാസത്തേക്ക് നിറുത്തി വയ്ക്കും; ഖനനം നിർത്തിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി

ആലപ്പാട്ട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം പരാജയപ്പെട്ടു. വിദഗ്ധസമിതി റിപ്പോർട്ട് വരുന്നതുവരെ ഒരു മാസത്തേക്ക് സീ വാഷിംഗ് നിർത്തിവയ്ക്കാമെന്ന സർക്കാർ നിർദേശം സമരസമിതി തള്ളി. ഖനനം നിർത്തിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചു.
ആലപ്പട്ടെ ജനങ്ങളുടെ അതിജീവനത്തിന്റെ പ്രശ്നമാണ്. കടലും ദേശീയ ജലപാതയും തമ്മിലുള്ള അകലം 20 മീറ്റർ മാത്രമാണുള്ളത്. ജനങ്ങളുടെ പ്രയാസം കാണാതെ കമ്പനികളുടെ കാര്യം പറയുന്നത് ജനാധിപത്യപരമല്ല. മന്ത്രി നേരിട്ടുവന്ന് ജനങ്ങളുടെ ദുഖം മനസിലാക്കട്ടെയെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
അതേസമയം ഒരു മാസത്തേക്ക് ആലപ്പാട്ടെ തീരത്ത് സീ വാഷിംഗ് നിർത്തിവയ്ക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു .ആലപ്പാട്ടെ പ്രശ്നങ്ങൾ പഠിയ്ക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.
ഈ വിദഗ്ധസമിതിയുടെ റിപ്പോർട്ടിനനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സർക്കാർ തീരുമാനിക്കുക. എന്നാൽ ഇൻലാൻഡ് വാഷിംഗ് തുടരും. തീരമേഖലയുടെയും ആലപ്പാട് പ്രദേശത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളുമുണ്ടാകും എന്നും സർക്കാർ വ്യക്തമാക്കി. തീരമേഖലയിൽ പുലിമുട്ട് നിർമാണം കാര്യക്ഷമമാക്കും. കടൽഭിത്തികളും ശക്തിപ്പെടുത്തും. തീരമേഖല കടലെടുക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളുമുണ്ടാകും.
സർക്കാർ നടപടികൾ കണക്കിലെടുത്ത് സമരം തൽക്കാലം അവസാനിപ്പിക്കണമെന്ന മന്ത്രി സമരക്കാരോട് അഭ്യർഥിച്ചു. സമാധാനപരമായ ഒരു അന്തരീക്ഷം ഉണ്ടാകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. സമരക്കാർ തൃപ്തിയോടെയാണ് ചർച്ചയിൽ നിന്ന് മടങ്ങിയതെന്നും മന്ത്രി അറിയിച്ചു.എന്നാൽ ഖനനം നിർത്തിവയ്ക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരിമണൽ കേരളത്തിന്റെ പൊതുസ്വത്താണ്. അതിനാൽ പൊതുമേഖലയിൽ ഖനനം നിർത്താനാകില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























