കാസര്‍കോട് ലോക് സഭാ മണ്ഡലത്തില്‍ ബി ജെ പി നേതാവ് കെ. സുരേന്ദ്രന്‍ മത്‌സരിക്കാന്‍ സാധ്യത തെളിഞ്ഞതോടെ മുസ്ലീം ലീഗ് സീറ്റിന് വേണ്ടി വലവിരിക്കുന്നു... സുരേന്ദ്രന്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായാല്‍ സി പി എം വോട്ടുകള്‍ ലീഗിന് മറിഞ്ഞ് ലീഗ് സ്ഥാനാര്‍ത്ഥിക്ക് വിജയമുറപ്പിക്കാന്‍ കഴിയുമെന്ന് ലീഗ് കേന്ദ്രങ്ങള്‍

കാസര്‍കോട് ലോക് സഭാ മണ്ഡലത്തില്‍ ബി ജെ പി നേതാവ് കെ. സുരേന്ദ്രന്‍ മത്‌സരിക്കാന്‍ സാധ്യത തെളിഞ്ഞതോടെ മുസ്ലീം ലീഗ് സീറ്റിന് വേണ്ടി വലവിരിക്കുന്നു. സുരേന്ദ്രന്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായാല്‍ സി പി എം വോട്ടുകള്‍ ലീഗിന് മറിഞ്ഞ് ലീഗ് സ്ഥാനാര്‍ത്ഥിക്ക് വിജയമുറപ്പിക്കാന്‍ കഴിയുമെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ കരുതുന്നത്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന് ഇതിനോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും വൈകാതെ അവര്‍ സീറ്റ് വിട്ടു കൊടുക്കാന്‍ തയ്യാറാകുമെന്നാണ് ലീഗ് കരുതുന്നത്.
കാസര്‍കോട് വിട്ടുകൊടുത്താല്‍ പൊന്നാനി, മലപ്പുറം സീറ്റുകളില്‍ ഒന്ന് തങ്ങള്‍ക്ക് വേണമെന്ന് യു ഡി എഫ് വാദിക്കുന്നുണ്ട്. ഇ ടി.യെ വെട്ടാന്‍ കുഞ്ഞാലിക്കുട്ടി തീരുമാനിച്ചാല്‍ പൊന്നാനി സീറ്റ് ലീഗിനെ കൈയില്‍ നിന്നും പോകും. പി.വി അബ്ദുള്‍ വഹാബിനെ പോലൊരു വമ്പന്‍ ടീമിനെ ഇറക്കി കാസര്‍കോട് പിടിക്കാമെന്നാണ് കുഞ്ഞാലിക്കുട്ടി കരുതുന്നത്.
സിറ്റിംഗ് എം. പി. കരുണാകരനെ സി പിഎം ഇക്കുറി ഒഴിവാക്കും. അദ്ദേഹത്തിനും മത്‌സരത്തിന് താത്പര്യമില്ല. പകരം സി പി എമ്മിന്റെ കൈയിലുള്ളത് സതീഷ് ചന്ദ്രനാണ്. അദ്ദേഹത്തിനാകട്ടെ വിജയ സാധ്യത തീരെ കുറവാണ്. കോണ്‍ഗ്രസിനും കാസര്‍കോട് മത്സരിപ്പിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയില്ല.
സുരേന്ദ്രന്‍ മത്സരിച്ചാല്‍ ഒരു മുസ്ലീമിനെ ഇറക്കേണ്ടി വരും. അതാണ് ലീഗിന്റെ നേട്ടം. മുസ്ലിങ്ങള്‍ക്ക് മോശമല്ലാത്ത പ്രാതിനിധ്യം ഉള്ള സ്ഥലമാണ് കാസര്‍കോട്. മുസ്ലിങ്ങള്‍ക്ക് കാസര്‍കോട്ട് രക്ഷയില്ലെന്ന പ്രചരണം ഇതിനകം ആരംഭിച്ച് കഴിഞ്ഞു. സമസ്ത പിന്തുണക്കുന്ന സുപ്രഭാതം പത്രം കാസര്‍കോട്ടെ മുസ്ലീങ്ങള്‍ക്ക് വേണ്ടി നീക്കിവയ്ക്കുന്നത് പേജുകളാണ്. കാസര്‍കോട്ടെ അതിര്‍ത്തിയില്‍ ഒരു മുസലിയാരെ കുത്തി മലര്‍ത്തിയിട്ട് ആരും ശക്തമായി പ്രതികരിച്ചില്ലെന്ന് വ്യാഴാഴ്ച സുപ്രഭാതത്തില്‍ റസാഖ് എം അബ്ദുല്ല ശക്തമായ ഭാഷയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. സംഘപരിവാറിനെതിരെ പ്രതികരിക്കേണ്ടി വരുമ്പോള്‍ പരിമിതി ഓര്‍ത്ത് ഭയപ്പെടരുതെന്ന് ലേഖനം പറയുന്നു. മഖാമിന് നേരേ ആക്രമണം ഉണ്ടായിട്ടും ആരും പ്രതികരിച്ചില്ല. ഉത്തരേന്ത്യന്‍ മാതൃകയില്‍ കാസര്‍കോടിനെ സംഘപരിവാര്‍ ലക്ഷ്യമിടുകയാണ്. മതേതര, കലാപമുക്ത കേരളത്തെ പറ്റി വലിയ വായില്‍ സംസാരിക്കുന്നവര്‍ കാസര്‍കോടിന്റെ വേദനകള്‍ അറിയുന്നില്ല.
ശബരിമലയിലെ യുവതി പ്രവേശനത്തെ തുടര്‍ന്ന് ബി ജെ പി നടത്തിയ ഹര്‍ത്താല്‍ ദിനത്തിലാണ് കരിം മുസലിയാരെ സംഘപരിപാറുകള്‍ ആക്രമിച്ചത്. മദ്രസാ അധ്യാപകനായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം നിരവധി പള്ളികള്‍ക്കും മദ്രസകള്‍ക്കും നേരേ സംഘപരിവാര്‍ ആക്രമം അഴിച്ചുവിട്ടു. പള്ളിക്ക് നേരേ കല്ലെറിയുമ്പോള്‍ ചോദിക്കാനും പറയാനും ആളില്ല. കരിം മുസലിയാരെ മര്‍ദ്ദിച്ച പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തില്ല. സി സി റ്റി വി ദൃശ്യം ലഭ്യമായിട്ടും പോലീസ് പ്രതികളെ സഹായിക്കുന്നു. കൂട്ടം ചേര്‍ന്ന് പള്ളിയില്‍ കയറി റിയാസ് മൗലവിയെ കൊന്നിട്ടും അത് മദ്യപ സംഘം ചെയ്തതാണെന്ന് വരുത്തി തീര്‍ത്തതായി ലേഖനം പറയുന്നു. ഉത്തരേന്ത്യയില്‍ കൊല്ലാന്‍ പശുവെങ്കിലും വേണം. കാസര്‍കോട്ട് അതിന്റെ ആവശ്യം പോലുമില്ല. അവര്‍ മുസ്ലീങ്ങളെ വേട്ടയാടുന്നു. മുസ്ലീങ്ങള്‍ ബഹുമാനിക്കുന്നവരെയാണ് അവര്‍ക്ക് വേണ്ടത്. അതിനാലാണ് മുസലിയാര്‍മാരെ അവര്‍ ആക്രമിക്കുന്നത്.
കാസര്‍കോടിനെ കൈയില്‍ ഒരുക്കാനുള്ള സംഘ പരിവാര്‍ ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് ലേഖനം രോഷത്തോടെ പ്രതികരിക്കുന്നു. കര്‍ണാടകത്തിലെ ബി ജെപി കേന്ദ്രങ്ങളാണ് ഇതിന് പിന്തുണ നല്‍കുന്നത്. ഉത്തരേന്ത്യന്‍ കലാപങ്ങളുടെ പരീക്ഷണശാലയായി അവര്‍ കാസര്‍കോടിനെ കാണുന്നു. എന്നിട്ടും ഇവിടെ പ്രകമ്പനങ്ങള്‍ ഉണ്ടാകാത്തത് മുസ്ലിങ്ങളുടെ സഹനശക്തി കൊണ്ടാണ്. കാസര്‍കോടിന് പുറത്ത് മാധ്യമങ്ങള്‍ ഇതിനെ വാര്‍ത്തയാക്കാറില്ലെന്നും ആരോപിക്കുന്നു.
ഭോപ്പാലിലേക്ക് സഹായവുമായി പോയ പി കരൂണാകരന്‍ എംപിയെ ലേഖനം കണക്കറ്റ് പരിഹസിക്കുന്നു. അദ്ദേഹം സംഘി ആക്രമങ്ങള്‍ പ്രതിഷേധിക്കാന്‍ ഒരു പത്രകുറിപ്പ് പോലും ഇറക്കിയില്ല. എം എല്‍ എമാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേരമില്ല. ഇരകള്‍ക്ക് രാജ്യ നിയമത്തില്‍ നിന്ന് നീതി കിട്ടുന്നില്ല. ഇരകള്‍ക്ക് പേടിയില്ലാതെ ജീവിക്കാനാവുന്നില്ല. ഇനിയൊരു കലാപം കാസര്‍കോട് ഉണ്ടാകികല്ലെന്ന് ഉറപ്പു നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നും ലേഖനം ചോദിക്കുന്നു.
ലീഗുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന പത്രമാണ് സുപ്രഭാതം . അതിനാല്‍ പത്രത്തിന്റെ അഭിപ്രായം ലീഗിനും ബാധകം തന്നെയാണ്. കാസര്‍കോട്ട് സുരേന്ദ്രന്‍ മതസരിച്ചാല്‍ ക്രോസ് വോട്ടിംഗ് നടക്കും. ജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ഇടതു മുന്നണി വോട്ടുചെയ്യും. ലീഗിന് വോട്ടു ചെയ്യാന്‍ സി പി എമ്മിന് മടി കാണില്ല. എന്നാല്‍ അവര്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യില്ല. അതു കൊണ്ടു തന്നെ സുരേന്ദ്രനെ ഒതുക്കാന്‍ ഇടതും വലതും കൈകോര്‍ക്കും.
"
https://www.facebook.com/Malayalivartha


























