പള്ളിയല്ലേ ചര്‍ച്ചയാകാം... മാന്നാമംഗലം പള്ളി സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി 120 പേര്‍ക്കെതിരെ കേസ്; ഉത്തരവാദിത്വം പോലീസിനെന്ന് ബിഷപ്പ്; ചര്‍ച്ചയ്ക്ക് വിളിച്ച് കളക്ടര്‍

ശബരിമലയില് ഒന്ന് പള്ളിയില്‍ വേറൊന്ന് എന്ന ബിജെപിക്കാരുടെ വാദത്തിന് വീണ്ടും ശക്തി പകരുകയാണ്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ശബരിമലയ്ക്ക് പിന്നാലെ പള്ളിത്തര്‍ക്കം സര്‍ക്കാരിന് കനത്ത തലവേദന സൃഷ്ടിക്കുകയാണ്. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ പോലീസ് പെടാപ്പാടു പെടുമ്പോഴാണ് പള്ളിത്തര്‍ക്കത്തില്‍ സമവായത്തിന് ശ്രമിക്കുന്നതെന്നാണ് ശക്തമായ ആരോപണം.
മാന്നാമംഗലം പള്ളി സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യോഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പടെ 120 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിഷപ്പാണ് ഒന്നാം പ്രതി.
വധശ്രമം കലാപശ്രമം വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ 30 ലേറെ ഓര്‍ത്തടോക്‌സ് വിശ്വാസികള്‍ അറസ്റ്റിലായിട്ടുണ്ട്. ബിഷപ്പിന്റെ അറസ്റ്റ് എപ്പാഴുണ്ടാകുമെന്ന് സംബന്ധിച്ച് തീരുമാനം ഉച്ചയോടെയുണ്ടാകുമെന്നാണ് സൂചന. പള്ളിയില്‍ നിന്നും പുറത്തിറങ്ങുന്ന യാക്കോബായ വിഭാഗക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ട്.
അതേസമയം, പോലീസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിഷ്പ്പ് പ്രതികരിച്ചു. തങ്ങള്‍ സഹനസമരമാണ് നടത്തിയതെന്നും കോടതി ഉത്തരവ് നടപ്പാക്കുന്നതിന് പകരം അതാവശ്യപ്പെട്ടവര്‍ക്കെതിരെ ആക്രമണം നടത്തിയത്. പോലീസിനാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം എന്നും ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞത്.
അവകാശത്തെച്ചൊല്ലി തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന പള്ളിയില്‍ ഇന്നലെ രാത്രി 12 മണിയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച കൂടുതല്‍ വിശ്വാസികള്‍ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
സമരപ്പന്തല്‍ പൊലീസ് പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ഇരുവിഭാഗക്കാരും പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് സംഘര്‍ഷമുണ്ടായത്. പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ തങ്ങള്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടി ആരാധന നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് വിഭാഗം സമരം ചെയ്തത്. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.
അക്രമവും കല്ലേറും തുടങ്ങിയത് എതിര്‍വിഭാഗമാണെന്ന് പരസ്പരം ആരോപിച്ചു. അക്രമത്തില്‍ പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമരപ്പന്തല്‍ ഒഴിപ്പിച്ചെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് അറിയിച്ചിട്ടുണ്ട്. മാത്രമല്ല കളക്ടര്‍ ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് പള്ളിയില്‍ ഇടപെട്ടാല്‍ വോട്ടെല്ലാം യുഡിഎഫ് കൊണ്ടുപോകുമെന്നതിനാല്‍ രമ്യമായ മാര്‍ഗമാണ് സര്‍ക്കാര്‍ നോക്കുന്നത്.
https://www.facebook.com/Malayalivartha

























