ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചതായി കണക്കു തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച ഉദ്യോഗസ്ഥനെ കുറിച്ച് സര്‍ക്കാര്‍ രഹസ്യാന്വേഷണം തുടങ്ങി

ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചതായി കണക്കു തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച ഉദ്യോഗസ്ഥനെ കുറിച്ച് സര്‍ക്കാര്‍ രഹസ്യാന്വേഷണം തുടങ്ങി.
സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴി ലഭിച്ച യുവതികളുടെ ലിസ്റ്റാണ് സുപ്രീം കോടതിയില്‍ നല്‍കിയത്. ഇവരില്‍ പലര്‍ക്കും അന്‍പതിന് മേല്‍ പ്രായമായെന്നാണ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം. പട്ടികയിലെ ആദ്യ പേരുകാരിക്ക് 48 വയസായെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ക്ക് 55 വയസുണ്ടെന്ന വിവരം മാധ്യമങ്ങള്‍ പുറത്തു വിട്ടു. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരുടെ തെറ്റായ വിവരങ്ങളാണ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ പോളിസിയില്‍ ആവേശം കൊണ്ടവര്‍ ആരോ ആണ് സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കിയത്. ഇത് സര്‍ക്കാരിന്റെ ഇമേജ് ഇല്ലാതാക്കിയെന്ന് മാത്രമല്ല നിയമപ്രശ്‌നങ്ങള്‍ക്കും കാരണമായി. സുപ്രീം കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ഗുരുതര കൃത്യ വിലോപമാണ്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ പട്ടിക ചോദ്യം ചെയ്യപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അങ്ങനെ വരുമ്പോള്‍ സര്‍ക്കാരിനെതിരെ കോടതി നിലപാട് എടുക്കാന്‍ സാധ്യതയുണ്ട്.
പൊതുഭരണം, ദേവസ്വം വകുപ്പുകള്‍ നല്‍കിയ പട്ടികയാണ് നിയമവകുപ്പ് സുപ്രീം കോടതിക്ക് കൈമാറിയത്. ക്യൂ ബുക്ക് ചെയ്ത യുവതികള്‍ സന്നിധാനത്തെത്തി എന്നതിന് ഉറപ്പില്ല. അതു കൊണ്ടാണ് ഇവരുടെ വീഡിയോ പുറത്തുപിടാന്‍ ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വെല്ലുവിളിച്ചത്. ഓണ്‍ലൈനില്‍ സ്ത്രീകള്‍ നല്‍കിയ പ്രായം പരിശോധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചാലും സുപ്രീംകോടതി പോലൊരു പരമോന്നത സ്ഥാപനത്തെ മോശമാക്കി എന്ന അബദ്ധത്തിന് സര്‍ക്കാരിന് മറുപടി പറയേണ്ടി വരും.
പട്ടിക ആരാണ് പുറത്തു വിട്ടതെന്ന് സര്‍ക്കാര്‍ അന്വേഷിക്കുകയാണ്. പട്ടിക പുറത്തായതു കൊണ്ടാണ് മാധ്യമങ്ങള്‍ അന്വേഷണം നടത്തിയതെന്നാണ് സര്‍ക്കാരിന്റെ ആരോപണം. ആരാണ് പട്ടിക പുറത്തു വിട്ടതെന്നാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. അത് സുപ്രീം കോടതിയില്‍ നിന്നും പുറത്തു പോയതാണെന്നും വാര്‍ത്തയുണ്ട്. അതെന്തായാലും സുപ്രീം കോടതിയില്‍ നല്‍കിയ രേഖ പൊതുരേഖയാണ്.
അതിനിടെ ലിസ്റ്റില്‍ പുരുഷനുമുണ്ടെന്ന വാര്‍ത്ത പുറത്തു വന്നു. ഇതെല്ലാം ചേര്‍ന്നപ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമായി. സുപ്രീം കോടതിയില്‍ നല്‍കിയ പട്ടിക തങ്ങളെ വളര്‍ത്താനാണോ കൊല്ലാനാണോ എന്നാണ് സര്‍ക്കാരിന്റെ സംശയം.
പോലീസില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമില്ല. ബിന്ദുവിനെയും കനകദുര്‍ഗയെയും മലയില്‍ കയറ്റിയപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രമാണ് സര്‍ക്കാര്‍ മലയില്‍ കയറ്റാന്‍ ഉപയോഗിച്ചത് . സര്‍ക്കാരിനെ കൂടുതല്‍ മോശമാക്കാനാണോ ഇത്തരമൊരു പട്ടിക നല്‍കിയതതെന്നും സര്‍ക്കാര്‍ സംശയിക്കുന്നു. സുപ്രീം കോടതിയില്‍ നല്‍കുന്ന ഒരു രേഖക്ക് ഇത്രയും ധാര്‍മ്മികത മതിയോ എന്നാണ് ചോദ്യം. അതായത് ആരെങ്കിലും തങ്ങളെ അട്ടിമറിച്ചോ എന്നാണ് സംശയം. പട്ടികയില്‍ പിഴവുണ്ടെന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ചുരുക്കത്തില്‍ പിണറായിയുടെ എടുത്തുചാട്ടമായി സംഭവം വ്യാഖ്യാനിക്കപ്പെട്ടു. ശബരി മലയുടെ പേരില്‍ സര്‍ക്കാരിന് എതിരായ ഹൈന്ദവര്‍ ഇതോടെ കൂടുതല്‍ എതിരായി. തങ്ങളെ ഒറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ മനപൂര്‍വം ശ്രമിക്കുന്നു എന്ന ധാരണയിലെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. നാളെ തിരുവനന്തപുരത്ത് അയ്യപ്പഭക്ത സംഗമം നടത്താനിരിക്കെ വേലിയില്‍ കിടന്ന് പാമ്പിനെ എടുത്ത് മര്‍മ്മത്തില്‍ വച്ച അവസ്ഥയിലായി സര്‍ക്കാര്‍.
"
https://www.facebook.com/Malayalivartha
























