സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിച്ച് കൈയടി നേടാന്‍ ആര്‍.എസ്.പി നടത്തിയ നീക്കം തിരിച്ചടിയായി... ആര്‍.എസ്.പി സംസ്ഥന സെക്രട്ടറി എ.എ. അസീസിനെതിരെ പാര്‍ട്ടിയില്‍ പടപ്പുറപ്പാട്

സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിച്ച് കൈയടി നേടാന്‍ ആര്‍.എസ്.പി നടത്തിയ നീക്കം തിരിച്ചടിയായി. ആര്‍.എസ്.പി സംസ്ഥന സെക്രട്ടറി എ.എ. അസീസിനെതിരെ പാര്‍ട്ടിയില്‍ പടപ്പുറപ്പാടും തുടങ്ങി. അതിനിടയില്‍ എന്തുവിലകൊടുത്തും കൊല്ലം പിടിക്കാന്‍ കെ.എന്‍. ബാലഗോപാലിനെ രംഗത്തിറക്കി അവസാനത്തെ അടവ് പയറ്റാനാണ് സി.പി.എമ്മിന്റെ നീക്കം. മൊത്തത്തില്‍ കൊല്ലം ഇക്കുറി കഴിഞ്ഞ തവണത്തേതില്‍ നിന്നും കടുക്കും.
എല്ലാത്തിലും മുമ്പില്‍ തങ്ങളാണെന്ന് വരുത്തിതീര്‍ക്കാനാണ് ഇന്നലെ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ആവേശം മൂത്ത് നിലവിലെ എം.പി, എന്‍.കെ. പ്രേമചന്ദ്രനെ കൊല്ലത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇടതുപക്ഷപാര്‍ട്ടിയെന്ന് ഇപ്പോഴും അവകാശപ്പെടുന്ന ആര്‍.എസ്.പിയുടെ ചരിത്രത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത രീതിയാണ് ഇത്. ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിക്ക് എഴുന്നേറ്റിരുന്ന് ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ ഈ പാര്‍ട്ടിയില്‍ കഴിയില്ലെന്നാണ് അതിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പറയുന്നത്. പിന്നെ അസിസിന്റെ പ്രേമചന്ദ്രന്‍ പ്രേമം മൂത്തപ്പോള്‍ അദ്ദേഹം അങ്ങനെ ചെയ്തുപോയതാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
ഇടതുപക്ഷ ചട്ടക്കൂട്ടുള്ള ആര്‍.എസ്.പിയില്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം ആരംഭിക്കുന്നത് ബ്രാഞ്ച്തലത്തില്‍ നിന്നാണ്. സ്ഥാനാര്‍ത്ഥിയുടെ ബ്രാഞ്ചാണ് പേര് നിര്‍ദ്ദേശിക്കുക. പിന്നെ അത് മണ്ഡലം കമ്മിറ്റികള്‍ ജില്ലാകമ്മിറ്റി, ചര്‍ച്ചചെയ്ത് സംസ്ഥാനസമിതിയിലും പിന്നെ കേന്ദ്രകമ്മിറ്റികളിലും ചര്‍ച്ചചെയത് അംഗീകരിച്ചശേഷമാണ് പരസ്യമായി പ്രഖ്യാപിക്കാറ്. ഇതാണ് പാര്‍ട്ടിയുടെ ചട്ടക്കൂട്. എന്നാല്‍ ഇന്നലെ എല്ലാം മറന്നുകൊണ്ട് പാര്‍ട്ടി ദേശീയനേതൃത്വത്തെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് സ്വയം പ്രഖ്യാപനം നടത്തുകയായിരുന്നു.
കൊല്ലത്ത് ആര്‍.എസ്.പിയുടെ സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രന്‍ തന്നെയെന്നതില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ നിന്ന് ഒന്നിലേറെ പേരുകള്‍ വന്നാലും ഒടുവില്‍ പ്രേമചന്ദ്രന് തന്നെ നറുക്കുവീഴും. എന്നാല്‍ ഇടതുപക്ഷപാര്‍ട്ടിയുടെ ചട്ടക്കൂടുകള്‍ മറന്നുകൊണ്ട് സ്വയം സെക്രട്ടറി നടത്തിയ പ്രസ്താവനയാണ് പാര്‍ട്ടി നേതാക്കളെ പ്രകോപിതരാക്കിയിട്ടുള്ളത്. ഇത്തരം നേതാക്കള്‍ പാര്‍ട്ടിയുടെ ശാപമാണെന്നാണ് അവരുടെ അഭിപ്രായം.
പ്രേമചന്ദ്രനെയും ബി.ജെ.പിയേയും ചേര്‍ത്ത് സി.പി.എം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണത്തിന് ആക്കം പകരുന്നതാണ് ഈ നീക്കമെന്നും അവര്‍ കുറ്റശപ്പടുത്തുന്നു. എല്ലാ ഇടതുപക്ഷ സ്വഭാവവും നഷ്ടപ്പെട്ട് അധികാരത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന പാര്‍ട്ടിയെന്ന നിലയില്‍ ആര്‍.എസ്.പിയെ അധഃപതിപ്പിക്കുകയാണ് ഇത്. ഇത് വലിയ തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.
ആര്‍.എസ്.പിയില്‍ തര്‍ക്കം മുറുകുന്നതിനിടയില്‍ എന്തുവിലകൊടുത്തും കൊല്ലം സീറ്റ് തിരിച്ചുപിടിക്കുന്നതിനുള്ള നീക്കം സി.പി.എമ്മും സജീവമാക്കി. പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗം കെ.എന്‍. ബാലഗോപാലിനെ രംഗത്തിറക്കാനാണ് നീക്കം. ബാലഗോപാല്‍ രംഗത്തുവന്നാല്‍ അവിടെ പാര്‍ട്ടിക്കതീതമായ പിന്തുണ ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് ഇടഞ്ഞുനില്‍ക്കുകയാണെങ്കിലും ബാലഗോപാലാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. അത്തരത്തില്‍ ആഴത്തലും പരപ്പിലും കുടുംബബന്ധങ്ങളും മറ്റ് ബന്ധങ്ങളുമുള്ള വ്യക്തിയാണ് ബാലഗോപാല്‍.
മാത്രമല്ല, മണ്ഡലത്തിലുള്ളില്‍ തന്നെ അദ്ദേഹത്തിന് മികച്ച ഒരു പ്രതിച്ഛായയുമുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രേമചന്ദ്രനെ പരാജയപ്പെടുത്താനാവില്ലെന്നാണ് യു.ഡി.എഫിന്റെ വാദം. ക്രിസ്ത്യന്‍മുസ്ലീംസമുദായത്തിനിടയില്‍ നിന്നുള്ള പിന്തുണ അവിടെ പ്രേമചന്ദ്രനാണ് ലഭിക്കുന്നതെന്നാണ് അവരുടെ വാദം. എന്നാല്‍ ഇക്കുറി അത് പൊളിക്കാനുള്ള അടവാണ് സി.പി.എം പയറ്റുന്നത്. പ്രത്യേകിച്ച് പ്രേമചന്ദ്രനെ ബി.ജെ.പിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് നടത്തുന്ന പ്രചരണം ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കൂടാതെ ശബരിമലവിഷയത്തില്‍ ഒരു ഇടതുപക്ഷ പ്രസ്ഥാനം സ്വീകരിക്കുന്ന നിലപാടയിരുന്നില്ല.സംസ്ഥാനത്തെ ആര്‍.എസ്.പിക്കും പ്രേമചന്ദ്രനുമെന്ന വാദവും ഉയരുന്നുണ്ട്. ആര്‍.എസ്.പി ദേശീയനേതൃത്വം ശബരിമല വിഷയത്തില്‍ സുപ്രീംകോടതി നിലപാടിനൊപ്പം നിന്നുകൊണ്ട് സംസ്ഥാനസര്‍ക്കാരിന്റെ നടപടികളെ അംഗീകരിച്ചപ്പോള്‍ പ്രേമചന്ദ്രന്‍ മറിച്ചുള്ള നിലപാട് സ്വീകരിച്ചത്. ഇത് സംഘപരിവാറിന്റെ നിലപാടാണെന്നാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. അതോടൊപ്പം കൊല്ലം ബൈപ്പാസിനായി സംസ്ഥാനസര്‍ക്കാരിനെ വെട്ടിക്കൊണ്ട് പ്രധാനമന്ത്രിയെ കൊണ്ടുവന്നുത് ഇതിന് ഉപോല്‍ബലകമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനെല്ലാമുപരി എം.എല്‍.എമാരായ നൗഷാദിനേയും വിജയന്‍പിള്ളയേയും മുകേഷിനേയുമൊന്നും ആ ചടങ്ങില്‍ പങ്കെടുപ്പിക്കാതിരുന്നതിന്റെ ഉത്തരവാദിത്വവും പ്രേമചന്ദ്രന്റെ തലയിലാണ് കെട്ടിവയ്ക്കുന്നത്. അധികാരമില്ലാതെ നില്‍ക്കാന്‍ കഴിയാത്ത നേതാവായതുകൊണ്ട് അദ്ദേഹം തരംകിട്ടിയാല്‍ ബി.ജെ.പിയുമായും ചേരുമെന്നും പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുപോലെ ബി.ജെ.പി അവിടെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് മത്സരിപ്പിക്കുന്നതെങ്കില്‍ സി.പി.എമ്മിന്റെ പ്രചരണങ്ങള്‍ സത്യമാണെന്ന സ്ഥിതിവരികയും അത് പ്രേമചന്ദ്രന് പ്രതികൂലമായി ബാധിക്കുകയുംചെയ്യുമെന്നും സി.പി.എം കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍ അത്തരം വോട്ടുകള്‍ നേടിയെടുക്കാന്‍ ബാലഗോപാലാണ് ഏറ്റവും യോഗ്യന്‍ എന്നാണ് അവരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























