ശബരിമല തന്ത്രിയെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തിയ നീക്കം സുപ്രീംകോടതിയില്‍ തകര്‍ന്നടിഞ്ഞു...

ശബരിമല തന്ത്രിയെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തിയ നീക്കം സുപ്രീംകോടതിയില്‍ തകര്‍ന്നടിഞ്ഞു. യുവതീ പ്രവേശനത്തെ തുടര്‍ന്ന് നടയടച്ചു ശുദ്ധിക്രിയ നടത്തിയ തന്ത്രിയെ പുറത്താക്കുമെന്ന് ദേവസ്വം മന്ത്രിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്ത്രിക്കെതിരായ പരാതി സുപ്രിം കോടതിയിലെത്തിയതോടെ കോടതിയുടെ തീരുമാനം പ്രധാനമായി മാറി.
യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമലയില്‍ നടത്തിയ ശുദ്ധിക്രിയകള്‍ ജാതിവിവേചനമാണെന്നും തന്ത്രിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ബിന്ദു അമ്മിണിയും കനകദുര്‍ഗയും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പുനഃപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി നിരാകരിച്ചു. തന്ത്രിക്കെതിരെ നടപടി വേണമെന്നും ശുദ്ധിക്രിയ നിരോധിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതേയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ തനിക്കു വ്യക്തമായി അറിയാമെന്നും ഇപ്പോള്‍ അഭിപ്രായമൊന്നും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നുമുള്ള ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ച കോടതി ഇരുവര്‍ക്കും മുഴുവന്‍ സമയ സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടു. നിലവില്‍ സംരക്ഷണം കൊടുക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ അതു തുടരാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.
തന്ത്രിക്കെതിരായ ഹര്‍ജിക്കാരുടെ പരാതി പരിഗണിക്കണമെന്ന അഭിഭാഷകയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം കോടതി തള്ളി. ഹര്‍ജി തീര്‍പ്പാക്കി എണീക്കാന്‍ തുടങ്ങിയ ചീഫ് ജസ്റ്റിസ് ബെഞ്ചിനോട് പുനഃപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കുമ്പോള്‍ തന്ത്രിക്കെതിരായ പരാതിയും കേള്‍ക്കണമെന്ന ആവശ്യം ഇന്ദിരാ ജയ്‌സിങ് ഉന്നയിച്ചെങ്കിലും അതൊന്നും അനുവദിക്കില്ലെന്ന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. തങ്ങള്‍ക്ക് കാര്യങ്ങളെല്ലാം അറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ശബരിമല തന്ത്രിയെ ലക്ഷ്യമിട്ട് മുതിര്‍ന്ന അഭിഭാഷകരുടെ വലിയ നിരയെയാണ് ഇന്നലെ സുപ്രീംകോടതിയില്‍ നിരന്നത് . ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഇന്ദിരാ ജയ്‌സിങ് ഹാജരായപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ വിജയ് ഹന്‍സാരിയും ജയ്ദീപ് ഗുപ്തയും ജി. പ്രകാശും കോടതിയിലെത്തി. ദേവസ്വം ബോര്‍ഡിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയും എത്തി. വി. ഗിരി ആയിരുന്നു തന്ത്രിക്ക് വേണ്ടി ഹാജരായത്.
താഴമണ്‍ കുടുംബത്തിലെ തന്ത്രിയെ മാറ്റിയ ചരിത്രമുണ്ട്; സുപ്രീം കോടതി വരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ല; തര്‍ക്കം പാരമ്പര്യ തന്ത്രിമാരെ കുറിച്ചല്ല; ദേവസ്വം ബോര്‍ഡ് നിയമിക്കുന്ന തന്ത്രിമാര്‍ ദേവസ്വം നിയമവും മാന്വലും അനുസരിക്കുന്നുണ്ടോയെന്നാണ് ചോദ്യം; തെറ്റുചെയ്താല്‍ അച്ചടക്ക നടപടി എടുക്കാന്‍ ബോര്‍ഡിന് അധികാരമുണ്ട്; തങ്ങളുടെ അധികാരത്തെ സര്‍ക്കാരിനോ ബോര്‍ഡിനോ ചോദ്യം ചെയ്യാനാവില്ലെന്ന താഴമണ്‍ മഠത്തിന്റെ അവകാശവാദത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം കടകംപള്ളിയുടെ മറുപടി ഇങ്ങനെയായിരുന്നു. ശബരിമലയിലേതടക്കം ക്ഷേത്രാചാരങ്ങളിലെ അവസാന തീരുമാനം തന്ത്രിയുടേതാണെന്നും തന്ത്രിയെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുമുള്ള താഴ്മണ്‍ കുടുംബത്തിന്റെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു.
തന്ത്രിമാരെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡിന് മാത്രമാണ്. താഴ്മണ്‍ കുടുംബത്തില്‍ തന്നെ ദേവസ്വം ബോര്‍ഡ് ഇടപെട്ട് തന്ത്രിമാരെ മാറ്റിയ ചരിത്രം മുമ്പുണ്ടായിട്ടുണ്ട്. നിലവിലെ പ്രശ്‌നം പാരമ്പര്യ തന്ത്രിമാരെ പറ്റിയല്ല. നിയമിക്കുന്ന തന്ത്രിമാര്‍ ദേവസ്വം നിയമവും മാന്വലും അനുസരിക്കുന്നുണ്ടോയെന്നതാണ്. തെറ്റായ കാര്യങ്ങള്‍ മേല്‍ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമായിട്ടുള്ളതാണെന്നും കടകംപള്ളി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























