വിവാദങ്ങളും സംഘര്‍ഷങ്ങളും ഉത്കണ്ഠകളും നിറഞ്ഞ മണ്ഡലകാലത്തിന് നാളെ പരിസമാപ്തി, ജയിക്കാനുറച്ച് മലകയറിയ സര്‍ക്കാര്‍ നാണംകെട്ട് മലയിറങ്ങി

നാളെ ശബരിമലയില്‍ ഇക്കൊല്ലത്തെ മണ്ഡലകാലം സമാപിക്കുകയാണ്. വിവാദങ്ങളും സംഘര്‍ഷങ്ങളും ഉത്കണ്ഠകളും നിറഞ്ഞ കാലം.
സുപ്രീംകോടതി വിധിയുടെ മറവിലാണ് സര്‍ക്കാര്‍ വിശ്വാസികളുടെ പിണക്കിയത്. ശബരിമലയില്‍ സ്ത്രീ നിരോധനമില്ല, നിയന്ത്രണമേയുള്ളൂ എന്ന സത്യം മറച്ചുവച്ചതിനെത്തുടര്‍ന്നാണ് കോടതിവിധി. അഞ്ചംഗ ഭരണഘടനാബഞ്ചില്‍ മലയാളിയായ ജഡ്ജിമാര്‍ ആരുമുണ്ടായില്ല. ശബരിമലയുടെ ആചാരങ്ങളെക്കുറിച്ച് ജഡ്ജിമാര്‍ക്ക് വ്യക്തമായ ചിത്രം നല്‍കാന്‍ ആരും ശ്രദ്ധിച്ചില്ല. സംസ്ഥാന സര്‍ക്കാരാകട്ടെ തെറ്റായ സത്യവാങ്മൂലം നല്‍കി. സ്ത്രീപ്രവേശനം നല്‍കണമെന്നും ശബരിമലയില്‍ ലിംഗവിവേചനം പാടില്ലെന്നുമുള്ള സുപ്രീംകോടതി ബഞ്ചില്‍ ഒരേയൊരു വനിതാജഡ്ജി മാത്രമാണുണ്ടായിരുന്നത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശബരിമലയില്‍ സ്ത്രീപ്രവേശന നിഷേധമില്ലെന്നും നിയന്ത്രണം മാത്രമേയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നതാണ്. അത് ആചാരപരമാണെന്നും അവര്‍ വാദിച്ചെങ്കിലും അതിനോട് വിയോജിച്ചുകൊണ്ടാണ് മറ്റു ജഡ്ജിമാര്‍ വിധി പ്രസ്താവിച്ചത്. ഏതായാലും കോടതിയില്‍ വിശ്വാസമില്ലാത്തവരുടെയും ക്ഷേത്രങ്ങളില്ലാതാകണമെന്നാഗ്രഹിക്കുന്നവരുടെയും അഴിഞ്ഞാട്ടത്തിനാണ് രണ്ടുമാസമായി കേരളീയര്‍ സാക്ഷിയായത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലെന്ന തെറ്റിദ്ധാരണ പരത്തി വിശ്വാസികളെ ഇളക്കി സര്‍ക്കാര്‍ രാഷ്ട്രീയം കൂടി കളിച്ചപ്പോള്‍ സര്‍വം കൈവിട്ടു.
ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതാകുമ്പോള്‍ വിശ്വാസികള്‍ പ്രതികരിക്കുക സ്വാഭാവികം . ഹൈന്ദവരുടേത് മാത്രമല്ല, എല്ലാ മതവിശ്വാസങ്ങളുടെയും ലംഘനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന പ്രചാരണം ശക്തമായി. ചൈനയില്‍ ഇത്തവണ ക്രിസ്തുമസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുന്നതായി പ്രതിജ്ഞയെടുക്കാത്ത ഒരു ആഘോഷവും നടത്താന്‍ പാടില്ലെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. റഷ്യയില്‍ െ്രെകസ്തവ പള്ളികള്‍ പലതും ബ്യൂട്ടീപാര്‍ലറുകളോ കണ്‍വെന്‍ഷന്‍ സെന്ററുകളോ ആയിമാറിയിട്ട് കാലങ്ങളായി. അവിടെ ഭക്തിക്ക് സ്ഥാനമില്ല. സര്‍ക്കാരിന്റെ ശക്തിയ്ക്കുമുന്‍പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയേ നിര്‍വാഹമുള്ളൂ. മതത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി നിര്‍ത്തുക എന്നും കമ്മ്യൂണിസ്‌റ് കാഴ്ചപ്പാടായിരുന്നു.
ശബരിമല വിഷയത്തില്‍ 36,000 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇവരെ അകറ്റിനിര്‍ത്താന്‍ കേസുകള്‍ ആയുധമാക്കും. ഇത്രയുംപേരെ അറസ്റ്റ്‌ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അകത്താക്കി മൂന്നോനാലോ മാസത്തേക്ക് പുറത്തിറങ്ങാന്‍പറ്റാത്ത സാഹചര്യം സൃഷ്ടിക്കാന്‍ അണിയറയില്‍ തകൃതിയായ നീക്കമാണ് നടത്തുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ അടവുനയമായി സ്വീകരിച്ച ജനാധിപത്യം നടപ്പാക്കുകയാണ് അവരുടെ ലക്ഷ്യം.
ഈ ഉത്സവകാലത്ത് എന്തെല്ലാം നുണകളാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്! യുവതികളെ പ്രവേശിപ്പിച്ചേ അടങ്ങൂ എന്ന വാശിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. യുവതികളെ തടയാന്‍ വരുന്നവരെ നേരിടാന്‍ എല്ലാശക്തിയും ഉപയോഗിച്ചു. ശബരിമലയില്‍ യുവതികളായ വനിതാപോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ വനിതാപോലീസുകാര്‍ പോരെങ്കില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നും കൊണ്ടുവരുമെന്നും അറിയിച്ചു. പക്ഷേ സന്നിധാനത്ത് സേവനം അനുഷ്ഠിക്കാന്‍ ഒരുയുവതി പോലീസുകാരിയും എത്തിയില്ല. നിശ്ചിതപ്രായം കഴിഞ്ഞ വനിതാപോലീസുകാര്‍ ആചാരലംഘനത്തിന് കൂട്ടുനിന്നുമില്ല.
ഡിജിപിയുടെ നിര്‍ബന്ധപ്രകാരം യുവതികളെ വേഷപ്രഛന്നരാക്കി മലകയറ്റാന്‍ ഏറെ അധ്വാനിച്ചു. ഹെല്‍മെറ്റും കവചവുമൊക്കെ നല്‍കി സായുധസേനയുടെ സംരക്ഷണത്തില്‍ മലകയറ്റാന്‍ നോക്കി. ഭക്തജനങ്ങള്‍ നെഞ്ചുനിവര്‍ത്തി ശരണംവിളിച്ചപ്പോള്‍ ഐജിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നു. യുവതികളെ തിരിച്ചിറക്കി തടിതപ്പേണ്ടിവന്നു. പിറ്റെദിവസം രാവിലെ ശ്രീകോവിലിന് മുന്നില്‍ കൈകൂപ്പി കണ്ണീരൊലിപ്പിച്ച് സര്‍വാപരാധങ്ങളും പൊറുക്കണമെന്ന് കേഴുന്ന ഐജിയെയാണ് ലോകമെങ്ങും കണ്ടത്.
രണ്ട് പെണ്‍കൊടികളെ ഊടുവഴിയിലൂടെ മലകയറ്റി കൊടിമരത്തിന്റെയും മറ്റും ചുറ്റും നിര്‍ത്തി ഫോട്ടോയെടുപ്പിച്ച് യുവതി പ്രവേശിച്ചേ എന്ന് പെരുമ്പറകൊട്ടിയത്. ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാംപടി ചവിട്ടുന്ന ഒരു ചിത്രവും ഇതുവരെ പുറത്തുവന്നില്ല. എന്നിട്ടും ഉളുപ്പില്ലാതെ ഞങ്ങള്‍ ഭക്തരെ കബളിപ്പിച്ചേ എന്ന് ആര്‍ത്തുല്ലസിക്കുന്നു. മാത്രമല്ല, സുപ്രീംകോടതിയില്‍ സത്യവാങ്മൂലവും നല്‍കി. ഇത്തവണ നൂറ് യുവതികളെങ്കിലും മലചവിട്ടിയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതിന്റെ മാറ്റൊലിയടങ്ങും മുന്‍പേ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത് 51 സ്ത്രീകള്‍ മലചവിട്ടിയെന്നാണ്.
സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പട്ടിക നല്‍കിയത്. കൂടുതല്‍ പേരും ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. പരമോന്നത നീതി പീഠമായ സുപ്രീംകോടതിയെ യുവതികളുടെ വ്യാജ പട്ടിക നല്‍കി കബളിപ്പിച്ചു. ശബരിമലയില്‍ 51 യുവതികള്‍ കയറി എന്ന് സ്ഥാപിക്കാന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയാകെ നുണകള്‍. പട്ടികയില്‍ ഉള്ളത് പുരുഷന്മാരും 50 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളും. ഫോണ്‍ നമ്പരുകള്‍ പലതും വ്യാജം. സര്‍ക്കാര്‍ ഒളിച്ച് കടത്തുകയും ആ വിവരം മുഖ്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്ത ബിന്ദു പട്ടികയില്‍ ഇല്ല. പട്ടികയിലെ 21ാം നമ്പര്‍ തമിഴ്‌നാട് ചെന്നൈ തുണ്ടാളം, നെഹ്‌റു എന്ന വിലാസത്തിലെ പരംജ്യോതി 48 വയസ്സ് എന്നതിന് നേരെയുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ പരംജ്യോതി എന്നത് പുരുഷനെന്ന് തെളിഞ്ഞു. 18ാം നമ്പര്‍ കലാവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത് ചെന്നൈ സ്വദേശിയായ ശങ്കര്‍ എന്ന ടാക്‌സി െ്രെഡവറെയാണ്. കൂടാതെ 35ാം നമ്പര്‍ തമിഴ്‌നാട് സ്വദേശി കല, 42ാം നമ്പര്‍ തമിഴ്‌നാട് സ്വദേശി ദൈവ സിഗാമണി എന്നിവരും പുരുഷന്മാരാണെന്ന് തെളിഞ്ഞു.
ആദ്യപേരുകാരി പദ്മാവതിക്ക് പട്ടികയില്‍ 48 വയസ്സാണ്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് അനുസരിച്ച് ഇവര്‍ക്ക് പ്രായം 55. മുപ്പത്തൊമ്പതാം നമ്പരായി ചേര്‍ത്തിരിക്കുന്നത് പുഷ്പത്തെ. പട്ടികയില്‍ ഇവര്‍ക്കു വയസ്സ് 46. പട്ടികയിലെ നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് 48 വയസ്സുള്ള മകന്‍. പുഷ്പത്തിന് 63 വയസ്സുണ്ടെന്നും ഇതിന് മുമ്പും ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും പറഞ്ഞു. 23ാം നമ്പര്‍ ചെന്നൈ സ്വദേശി ഷീലയ്ക്ക് സര്‍ക്കാരിന്റെ കണക്കില്‍ 48 ആണ് പ്രായം. എന്നാല്‍ ഷീലയ്ക്ക് 52 വയസ്സുണ്ടെന്നും വോട്ടേഴ്‌സ് കാര്‍ഡ് പമ്പയില്‍ കാണിച്ചതാണെന്നും പറഞ്ഞു. 31ാം നമ്പര്‍ സരോജത്തിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ അറിയാനായത് 61 വയസ്സെന്നാണ്. പട്ടികയില്‍ ഇവര്‍ക്ക് 48 വയസ്സാണ്. 12ാം നമ്പരില്‍ 48 വയസ്സെന്ന് രേഖപ്പെടുത്തിയ തമിഴ്‌നാട് സ്വദേശി ശാന്തിക്ക് 50 വയസ്സുണ്ടെന്ന് ഭര്‍ത്താവ് വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുള്ളവരില്‍ അധികവും 50 വയസ്സിന് മുകളിലുള്ളവരാണ്. ചിലരുടെ ഫോണ്‍ എടുക്കുന്നത് യാതൊരു ബന്ധവും ഇല്ലാത്തവരും. മറ്റ് ചിലരുടെ നമ്പര്‍ നിലവില്‍ ഇല്ല.
പേരും ആധാര്‍ കാര്‍ഡും അടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പുനഃപരിശോധനാ ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന കാര്യം ഇപ്പോഴും ഭരണഘടനാബഞ്ച് വ്യക്തമാക്കിയിട്ടില്ല. ഓണ്‍ലൈന്‍ വഴി നല്‍കിയ അപേക്ഷയില്‍ നിന്നെടുത്തതാണ് പേരും ആധാര്‍ നമ്പരുമെന്ന് വ്യക്തം.
ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചപ്പോള്‍ മതിയായ സുരക്ഷ ഇപ്പോള്‍ത്തന്നെ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ സംരക്ഷണം തുടരണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി.
ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചത്. പ്രസിദ്ധ അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി ഹായരായത്. പൗരന്മാരുടെ ജീവനും സ്വത്തും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി അത് ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കി. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പുനഃപരിശോധനാഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുന്‍പ് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിച്ച ആദ്യഹര്‍ജിയാണിത് എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.
സര്‍ക്കാര്‍ നല്‍കിയത് കലര്‍പ്പില്ലാത്ത നുണയാണെന്ന് വിശദമായി പരിശോധിച്ചാല്‍ സുപ്രീംകോടതിക്ക് ബോധ്യമാകും. ഒരു യുവതിയും പതിനെട്ടാംപടി ചവിട്ടി സന്നിധാനത്തെത്താത്തത് ഭക്തജനകോടികളുടെ തലയുയര്‍ത്തുകയാണ്. തലതാന്നിരിക്കുന്നത് ഇടത് സര്‍ക്കാരിന്റേതും.
https://www.facebook.com/Malayalivartha
























