ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗ കേസ് അട്ടിമറിക്കാന്‍ ശ്രമം; ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണ് മദർ സുപ്പീരിയർ; മുഖ്യമന്ത്രിക്ക് കന്യാസ്ത്രീകളുടെ കത്ത്

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാലു കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
സാക്ഷികളായ തങ്ങള്‍ക്ക് നിരന്തരം ഭീഷണിയുണ്ട്. സ്ഥലംമാറ്റം സമ്മര്‍ദ്ദത്തിലാക്കാനാണ്. തങ്ങള്‍ക്ക് ചികില്‍സയ്ക്കും ദൈനംദിന ചെലവുകള്‍ക്കും പോലും പണം അനുവദിക്കുന്നില്ല. തങ്ങളെ കുറവിലങ്ങാട് തുടരാന്‍ അനുവദിക്കണം. ഇതിനായി മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കന്യാസ്ത്രീകള്‍ കത്തില്‍ ആവശ്യപ്പെട്ടു.
തങ്ങളെ സ്ഥലംമാറ്റിയത് സമ്മര്‍ദ്ദത്തിലാക്കാനാണ്. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ സഹായിക്കുക മാത്രമാണ് തങ്ങൾ ചെയ്ത കുറ്റം. നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാൻ ബിഷപ്പ് ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകള്‍ കത്തില്‍ പറയുന്നു. സ്ഥലം മാറ്റിക്കൊണ്ടുള്ള മദർ സുപ്പീരിയറിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം എത്തി. ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണ് മദർ സുപ്പീരിയർ എന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയും മുഖ്യമന്ത്രിക്ക് പരാതി നൽകി.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ പീഡന പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെയാണ് മിഷണറീസ് ഓഫ് ജീസസ് കുറവിലങ്ങാട് മഠത്തില്‍ നിന്ന് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. സിസ്റ്റര്‍ അനുപമ, ജോസഫിന്‍ ആല്‍ഫി, നീന, റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവരെ വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്.
സമരത്തില്‍ സജീവ സാന്നിധ്യമായിരുന്ന സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ജാര്‍ഖണ്ഡിലേക്കും മാറ്റി. പരാതിക്കാരിയായ കന്യാസ്ത്രീയെ സ്ഥലം മാറ്റിയിട്ടില്ല. പരസ്യ സമരത്തിന് ഇറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മദര്‍ ജനറല്‍ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയിരിക്കുന്നത്. സഭാ നിയമങ്ങള്‍ അനുസരിച്ചാണ് കന്യാസ്ത്രീകള്‍ പ്രവര്‍ത്തിക്കേണ്ടത്. അത് ലംഘിച്ചത് കുറ്റകരമായ നടപടിയാണെന്ന് സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നു. സ്ഥലം മാറ്റ നടപടി പ്രതികാരമാണെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചിരുന്നു.
അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രിമാര്‍ക്ക് പിന്തുണച്ചതിന്റെ പേരില്‍ സ്ഥലംമാറ്റ ഭീഷണി നേരിടുന്ന നാല് കന്യാസ്ത്രിമാര്‍ ചേര്‍ന്ന് ജലന്ധര്‍ രൂപതാ ബിഷപ്പിന്റെ ചുമതല വഹിക്കുന്ന മാര്‍. ആഗ്‌നലോ ഗ്രേഷ്യസിന് ഇ മെയിലിലൂടെ പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട നടപടികളില്‍ സഹകരിക്കേണ്ടതുണ്ടെന്നും കോടതിയില്‍ ഹാജരാകേണ്ടതിനാലും സ്ഥലം മാറ്റ ഉത്തരവിനോട് സഹകരിക്കില്ലെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ആയതിനാല്‍ മിഷനറി ഓഫ് ജീസസ് മദര്‍ ജനറാളിന്റെ ഉത്തരവ് മരവിപ്പിക്കണമെന്നാണ് കന്യാസ്ത്രിമാരുടെ ആവശ്യം. മിഷനറീസ് ഓഫ് ജീസസ് ജലന്ധര്‍ രൂപതയുടെ ചുമതലയിലും നിയന്ത്രണത്തിലുമാണ്. കന്യാസ്ത്രിമാര്‍ക്ക് പിന്തുണയുമായി സേവ് ഔര്‍ സിസ്റ്റേഴ്സ് കോട്ടയം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട്ട് പൗരാവകാശ സംരക്ഷണ റാലിയും സമ്മേളനവും നടത്തി. നീതിക്കുവേണ്ടി സമരം ചെയ്ത കന്യാസ്ത്രികളെ ഒറ്റപ്പെടുത്തി നാട് കടത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. എസ്.ഒ.എസ് സംസ്ഥാന കമ്മിറ്റിയംഗം ജോര്‍ജ് മൂലേച്ചാലില്‍ ഉദ്ഘാടനം ചെയ്തു. വി.ഡി ജോസഫ് അധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha
























