പോലീസ് സ്റ്റേഷന് മുന്നിലെ ചായക്കടയുടെ ഇരുമ്പ് ഷെഡ് പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയ കള്ളന്മാരുടെ അടുത്ത നോട്ടം പതിച്ചത് ക്ഷേത്രത്തിൽ:- കടയിലെ ഫ്രിഡ്ജ് മാറ്റി കോവിലിന്റെ ജനല്‍ ഇളക്കി മോഷ്ടാക്കൾ അടിച്ചുമാറ്റിയത് വിഗ്രഹവും, അര്‍ച്ചന നടത്തിയ പണവും: മൂക്കിന് തുമ്പത്ത് നടന്ന മോഷണത്തിൽ ഞെട്ടി പോലീസുകാർ

തെന്മല പോലീസ് സ്റ്റേഷന് മുന്നിലെ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹവും പണവും കവര്‍ന്നു. മാരിയമ്മന്‍ കോവിലില്‍ നിന്നാണ് ശീവേലി വിഗ്രഹവും പതിനായിരം രൂപയും അപഹരിച്ചത്. സമീപത്തെ ചായക്കടയില്‍ സൂക്ഷിച്ചിരുന്ന 15,000രൂപയും മോഷണം പോയി. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്ന് പറയുന്നു.
സ്റ്റേഷന് മുന്നിലെ ചായക്കടയുടെ പിന്‍ഭാഗത്തെ ഇരുമ്ബുഷീറ്റ് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 15000 രൂപയാണ് ആദ്യം കവര്‍ന്നത്. പിന്നീട് കടയിലെ ഫ്രിഡ്ജ് മാറ്റിയ ശേഷം കോവിലിന്റെ ജനല്‍ ഇളക്കിമാറ്റി അകത്തുകടന്നു. തുടര്‍ന്ന് അര്‍ച്ചന നടത്തിയ പണവും, വിഗ്രഹവും കവരുകയായിരുന്നു. സംഭവ ദിവസം ക്ഷേത്രത്തിലെ 14ാമത് പ്രതിഷ്ഠാ വാര്‍ഷിക ആഘോഷമായിരുന്നു.
എല്ലാ വര്‍ഷവും വിഗ്രഹത്തില്‍ സ്വര്‍ണാഭരണങ്ങള്‍ അണിയിച്ചാണ് പൂജ നടത്തിവന്നിരുന്നത്. മോഷണം നടന്ന ദിവസവും ആഭരണങ്ങള്‍ അണിയിച്ചെങ്കിലും ചടങ്ങുകള്‍ക്ക് ശേഷം ഇത് മാറ്റിയിരുന്നു.ആഭരണങ്ങള്‍ കാണുമെന്ന പ്രതിക്ഷയിലാണ് മോഷ്ടാക്കള്‍ ക്ഷേത്രത്തില്‍ കടന്ന് ശീവേലി വിഗ്രഹം കവര്‍ന്നത്. നേരത്തെ രണ്ടുതവണ മോഷണം നടന്നിരുന്നു. തെന്മല എസ്.ഐ.പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുളള പൊലിസും, കൊല്ലത്ത് നിന്നെത്തിയ ഡോഗ് സ്‌ക്വാഡും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha
























