അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്ത് ലക്ഷങ്ങളുടെ മുമ്പിൽ തൊഴുകൈയോടെ കനകദുര്‍ഗയുടെ സഹോദരൻ:- ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ശപഥം

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കനകദുര്‍ഗയുടെ ശബരിമല സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കറാണ് ഇതിന് പിന്നിലെന്നും ഭരത് ഭൂഷണ്‍ ആരോപിച്ചു. കുടുംബത്തിന്റെ പിന്തുണ ഇല്ലാതെയാണ് കനകദുര്‍ഗ ശബരിമലയിലെത്തിയതെന്നും സഹോദരന്‍ വ്യക്തമാക്കി.
ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങളാണ് ഉണ്ടായത്. ഇരുവരുടെയും വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.
ബിന്ദുവും കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത് വൻവിവാദങ്ങൾക്ക് ഇടവച്ചിരുന്നു. കേരളത്തെ തന്നെ നടുക്കിയ അക്രമസംഭവങ്ങളാണ് ഇതേതുടർന്നുണ്ടായ ഹർത്താലിൽ അരങ്ങേറിയത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരനും കുടുംബവും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഭര്‍തൃകുടുംബവും കനകദുര്‍ഗയെ തള്ളിപ്പറയുകയും അവിടെ വച്ച് ഭര്‍തൃമാതാവ് തന്നെ പട്ടികകൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചെന്നും കനദുര്‍ഗ പരാതിപ്പെട്ടിരുന്നു.കനകദുര്‍ഗ തന്നെയാണ് ആക്രമിച്ചതെന്ന് ചൂണ്ടിക്കാട്ട് ഭര്‍തൃമാതാവും പോലീസില്‍ പരാതി നല്‍കിയിരുന്നു. കനകദുര്‍ഗ വിശ്വാസിയല്ലെന്നും മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്നും സഹോദരന്‍ മുന്‍പ് ആവശ്യപ്പെട്ടിരുന്നു.
അതേ സമയം കനകദുർഗയ്‌ക്കൊപ്പം മല ചവിട്ടിയ ബിന്ദു കനത്ത പോലീസ് സുരക്ഷയിൽ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി. നേരത്തെ വീട്ടുകാരുടെ എതിര്‍പ്പ് ഭയന്ന് വീട്ടില്‍ കയറാന്‍ സാധിക്കാത്ത അവസ്ഥയില്‍ കഴിയുന്ന കനകദുര്‍ഗ്ഗയ്ക്കുണ്ടായ അനുഭവം എന്തായാലും ബിന്ദുവിനുണ്ടായില്ല. ഇവരുടെ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വീട്ടുകാര്‍ അവരെ സ്വീകരിക്കുകയാണ് ഉണ്ടായത്. കനദുര്‍ഗയ്ക്ക് അമ്മായിയമ്മയില്‍ നിന്നും മര്‍ദ്ദനമേറ്റ സാഹചര്യത്തില്‍ ബിന്ദു വീട്ടിലേക്ക് എത്തിയത് ശക്തമായ പൊലീസ് കാവലില്‍ ആയിരുന്നു. സിപിഎം പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.
ജനുവരി ഒന്നിനു സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ പിറ്റേ ദിവസമായിരുന്നു ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇവരുടെ വീടുകളിലേക്കു ശബരിമല കര്‍മസമിതിയുടെ പ്രതിഷേധ നാമജപം ഉണ്ടായിരുന്നു. കനകദുര്‍ഗ വീട്ടിലെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ദിവസം ഇവര്‍ക്കു പൂര്‍ണ സംരക്ഷണം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിദേശ മാധ്യമ പ്രവര്‍ത്തകയോടൊപ്പമാണ് ഇന്നലെ ബിന്ദു വീട്ടിലെത്തിയതെന്നു പൊലീസ് പറഞ്ഞു.
സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയെന്നുള്ളതാണ് ഇനി തങ്ങളുടെ ആവശ്യമെന്ന് ബിന്ദു പറയുന്നു. ഇതിനായാണ് പൊലീസ് സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചത്. കോടതി യാഥാര്‍ത്ഥ്യം മനസിലാക്കുന്നുണ്ടെന്നാണ് തങ്ങള്‍ക്ക് സുരക്ഷ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടതില്‍ നിന്ന് മനസിലാകുന്നതെന്നാണ് അവര്‍ കോടതി സുരക്ഷ അനുവദിച്ച വേളയില്‍ പറഞ്ഞത്. ഞങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തവരല്ല. എന്നിട്ടും സമൂഹത്തില്‍ ഒരു പൗരന് ലഭിക്കേണ്ട സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് അവര്‍ വ്യക്തമാക്കിയത്.
കഴിഞ്ഞമാസം 22നാണ് ശബരിമല ദര്‍ശനത്തിന് വേണ്ടി വീട്ടില്‍ നിന്നിറങ്ങിയത്. ഇതിന് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആവാത്ത അവസ്ഥയിലായിരുന്നു. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിരന്തര ഭീഷണികളുണ്ടായത്. ഭര്‍ത്താവിനെ കഴിഞ്ഞദിവസം ചില സാധനങ്ങള്‍ കൈമാറാനായി താന്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്ബസില്‍ എത്തിയപ്പോഴാണ് അരമണിക്കൂര്‍ സമയം കാണാനായത്. ജോലി ചെയ്യുന്ന സ്ഥലത്തിനും ഇപ്പോള്‍ താമസിക്കുന്ന വീടിനുമപ്പുറം സഞ്ചരിക്കാനാവാത്ത സ്ഥിതിയായിരുന്നു.
ഇന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി തേടിയ ശേഷം ചികിത്സയിൽകഴിയുന്ന കനകദുർഗയെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ശബരിമലയില്‍ പ്രവേശിച്ചതിന്റെ പേരില്‍ വീട്ടിലുണ്ടായ വഴക്കില്‍ പരുക്കേറ്റാണു കനകദുര്‍ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മായിയമ്മ പട്ടികയ്ക്ക് തലയ്ക്കടിച്ചു എന്നാണ് കനകദുര്‍ഗ്ഗ ആരോപിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കനക ദുര്‍ഗയ്ക്ക് 61 പേരുടെ പൊലീസ് കാവലാണ് ഉള്ളത്. നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ.പി പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്ട്രൈക്കിങ് ഫോഴ്‌സുകാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. ചികിത്സ കഴിയും വരെ ഇത് തുടരും.
https://www.facebook.com/Malayalivartha


























