കളി ഞങ്ങളോട് വേണ്ട... ഹിന്ദു ഏകോപനത്തിന് സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി; മന്ത്രിക്ക് താന്‍ രാജാവാണെന്ന് തോന്നുന്ന അനര്‍ത്ഥമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്; അടിവസ്ത്രം നോക്കുകയാണ് ചില മന്ത്രിമാരുടെ പണി; മത വികാരത്തിന് കേസെടുക്കേണ്ടതാണ്

ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തിലുള്ള അയ്യപ്പ ഭക്തസംഗമം സര്‍ക്കാരിനെതിരെ പ്രത്യേകിച്ചും പിണറായി വിജയനെതിരെയുള്ള വിമര്‍ശനത്തിന്റെ ശക്തമായ വേദിയായി. സ്വാഗത പ്രാസംഗികനായി വന്ന സെന്‍കുമാര്‍ മുതല്‍ ശ്രീ ശ്രീ രവിശങ്കര്‍ വരെ ഒളിഞ്ഞും തെളിഞ്ഞും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഇന്ന് ശബരിമലയിലാണെങ്കില്‍ നാളെ നമ്മളാണെന്ന ചിന്ത എല്ലാ ഹിന്ദുമത സംഘനകളേയും ചിന്തിപ്പിച്ചു. അതിനാല്‍ തന്നെ ഭാരതത്തിലെ പല മഠാധിപതികളാണ് യോഗത്തില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കിക്കൊണ്ടാണ് കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷ പ്രസംഗം തുടങ്ങിയത്. സ്വാമിയുടെ കൂര്‍ത്ത നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗം ജനങ്ങള്‍ കരഘോഷത്തോടെ സ്വീകരിച്ചു. ഈ കാണുന്ന ലക്ഷങ്ങളുടെ ഹൈന്ദവ ഏകീകരണത്തിന് സാക്ഷ്യം വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി പറയണം. മന്ത്രിക്ക് താന്‍ രാജാവാണെന്ന് തോന്നുന്ന അനര്‍ത്ഥമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതു കേട്ടതോടെ ജനം ആര്‍ത്തിരമ്പി.
മന്ത്രിമാരായ എം.എം. മണിയേയും ജി സുധാകരനേയും പേരെടുത്ത് വിമര്‍ശിച്ചു. മണിയെ കളിയാക്കിക്കൊണ്ട് വിട്ടുകളഞ്ഞെങ്കിലും ജി. സുധാകരനെതിരെ ആഞ്ഞടിച്ചു. പൂജാരിമാരുടെ അടി വസ്ത്രം നോക്കുകയാണ് ചില മന്ത്രിമാരുടെ പണി. ചെറിയ ക്ലാസ് മുതല്‍ അടിവസ്ത്രം ഇട്ടയപ്പിക്കുന്ന കുടുംബമാണ് കേരളത്തിലുള്ളതെന്നും സ്വാമി വ്യക്തമാക്കി.
തന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും ഒരു മന്ത്രിയും രംഗത്തെത്തി. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്ത്രിയെ അല്ല മേല്‍ശാന്തിയെ ആണ് പുറത്താക്കിയത്. അത് ചെയ്തത് മന്ത്രിയല്ല, രാജാവാണ്. പക്ഷേ, ഇന്ന് മുഖ്യമന്ത്രിക്ക് താന്‍ രാജാവാണെന്ന് തോന്നുകയാണ്. അതു തിരുത്തപ്പെടണം. ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചു. വിധിയില്‍ കാര്യമായ കുഴപ്പമുണ്ടെന്ന് കോടതിക്ക് തോന്നിയത് കൊണ്ടാണിത്. എന്നാല്‍ സര്‍ക്കാരിന് അതു മനസിലായില്ല.
ഒരു സമൂഹത്തെ ചവിട്ടിമെതിക്കാന്‍ തീരുമാനിച്ചാല്‍ കേരളം അതിനു മാപ്പ് നല്‍കില്ലെന്നും സ്വാമി പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ യാഥാര്‍ത്ഥ മുഖവും സ്വാമി തുറന്നു കാട്ടി. പിറവം പള്ളിത്തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാതെ പോലീസ് സമവായത്തിന് ശ്രമിക്കുന്നു. പാതയോരത്തെ ബാറുകള്‍ പൂട്ടാനുള്ള കോടതി വിധി നടപ്പിലാക്കിയില്ല. റോഡുകളുടെ പേര് മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും സ്വാമി പറഞ്ഞു.
ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്ന് സ്വാമി അഭ്യര്‍ത്ഥിച്ചു. ശബരിമലയില്‍ ഈഴവര്‍ക്കും മലയരയര്‍ക്കും ഉണ്ടായിരുന്ന അവകാശങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരിച്ചുകൊടുക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ വിശ്വാസങ്ങളുടെ മേലുള്ള കടന്നു കയറ്റത്തിനെതിരെ മാതാ അമൃതാനന്ദമയിയും രംഗത്തെത്തിയിരുന്നു. ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
ശബരിമല ധര്‍മ്മരക്ഷാപ്രതിജ്ഞ സംവിധായകന്‍ വിജിതമ്പി ചൊല്ലിക്കൊടുത്തു. ശതംസമര്‍പ്പയാമി ധനസമാഹരണം കെ.പി.ശശികല ഏറ്റുവാങ്ങി. ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്‍ത്ഥ, ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ ആശംസാവീഡിയോ സന്ദേശങ്ങള്‍ നല്‍കി. ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ, ശബരിമല കര്‍മ്മസമിതി ദേശീയ അദ്ധ്യക്ഷന്‍ ജസ്റ്റിസ് എന്‍.കുമാര്‍, മുന്‍ പി.എസ്.സി.ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍, ആര്‍.എസ്. എസ്. സംസ്ഥാന സംഘചാലക് പി.ഇ.ബി.മേനോന്‍, സംസ്ഥാന കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സി.പി.നായര്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, കവയിത്രി ഒ.വി.ഉഷ, അയ്യപ്പന്‍ പിള്ള, തുടങ്ങിയ പ്രമുഖരും വിവിധ സമുദായസംഘടനാ നേതാക്കളും വേദിയില്‍ സന്നിഹിതരായിരുന്നു. മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ സ്വാഗതം പറഞ്ഞു.
തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിലാണ് സംഗമം. ലക്ഷക്കണക്കിന് ഭക്തരാണ് സംഗമത്തിന് എത്തിയിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള ഭക്തരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha


























