അവര്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തില്ല, വനിതാ മതിലില്‍ പങ്കെടുത്തില്ല, ശബരിമല കീഴടക്കിയ കനകദുര്‍ഗയെയും ബിന്ദുവിനെയും അനുമോദിച്ചില്ല ; അമൃതാനന്ദമയി നവോത്ഥാന നായികയല്ല; അഡ്വ. ജയശങ്കര്‍

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യര്‍ത്ഥിച്ചിട്ടും ശബരിമല കര്‍മസമിതി യോഗത്തിനെത്തിയ അമൃതാനന്ദമയിക്കെതിരെ ഇനി സമരം കടുപ്പിക്കുമെന്ന് അഡ്വ. ജയശങ്കര്‍. ഇനി വിട്ടുവീഴ്ചയില്ല, പാര്‍ട്ടിയും വര്‍ഗ ബഹുജന സംഘടനകളും അടങ്ങിയിരിക്കില്ല, ആള്‍ദൈവത്തിനും ആലിംഗനത്തിനും എതിരായ സമരം ശക്തമാക്കും എന്നും ശബരിമല പ്രവേശനത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയോ, വനിത മതിലില്‍ പങ്കെടുക്കുകയോ, ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെയും ബിന്ദുവിനെയും അനുമോദിക്കുകയോ ചെയ്യാത്തതിനാല്‍ അമൃതാനന്ദമയി നവോത്ഥാന നായികല്ലെന്നും, ഈ കാഴ്ചപാടുള്ളവര്‍ക്ക് അവര്‍ ശബരിമല കര്‍മസമിതിയുടെ പുത്തരിക്കണ്ടം യോഗത്തില്‍ പ്രസംഗിച്ചതിനാല്‍ ഇനി പാര്‍ട്ടിയും വര്‍ഗ ബഹുജന സംഘടനകളും അടങ്ങിയിരിക്കില്ലെന്നും അഡ്വ. ജയശങ്കര്‍ പ്രതികരിച്ചു.
തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
അമൃതാനന്ദമയി നവോത്ഥാന നായികയല്ല.
അവര്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തില്ല, വനിതാ മതിലില്‍ പങ്കെടുത്തില്ല, ശബരിമല കീഴടക്കിയ കനകദുര്‍ഗയെയും ബിന്ദുവിനെയും അനുമോദിച്ചില്ല.
അതൊക്കെ പോകട്ടെ എന്നു വെക്കാം. ദേവസ്വം മന്ത്രിയുടെ അഭ്യര്‍ത്ഥനയും പാര്‍ട്ടി സെക്രട്ടറിയുടെ ആജ്ഞയും ധിക്കരിച്ച് ശബരിമല കര്‍മസമിതിയുടെ പുത്തരിക്കണ്ടം യോഗത്തില്‍ പ്രസംഗിച്ചു.
ഇനി വിട്ടുവീഴ്ചയില്ല. പാര്‍ട്ടിയും വര്‍ഗ ബഹുജന സംഘടനകളും അടങ്ങിയിരിക്കില്ല. ആള്‍ദൈവത്തിനും ആലിംഗനത്തിനും എതിരായ സമരം ശക്തമാക്കും. കോടിയേരി ബാലകൃഷ്ണന്‍ അതിനു തുടക്കം കുറിച്ചു കഴിഞ്ഞു. സൈബര്‍ സഖാക്കള്‍ കടപ്പുറം സുധാമണിക്കെതിരെ ആക്രമണം കടുപ്പിച്ചു. സാംസ്‌കാരിക നായകരുടെ പ്രസ്താവന ഉടന്‍ പുറത്തുവരും.
അമൃതാ ഡീംഡ് യൂണിവേഴ്സിറ്റി നല്‍കിയ ബിരുദം തിരിച്ചു കൊടുക്കാനും ആലോചനയുണ്ടത്രേ. എന്നാണ് ഫേസ്ബുക് പോസ്റ്റ്.
ഇത്തവണ അമൃതാനന്ദമയി തിരുവനന്തപുരത്ത് എത്തിയ വേളയിൽ പതിവിൽ നിന്നും വ്യത്യസ്തമായി രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഒ രാജഗോപാലും വി എസ് ശിവകുമാറും മാത്രമാണ് കൈമനത്തെ ആശ്രമത്തിൽ എത്തിയത്. ഇതിൽ തന്നെ രാജഗോപാലിന് മാത്രമായിരുന്നു ക്ഷണം ഉണ്ടായിരുന്നത്. ഇതിനിടെയാണ് ആരും ക്ഷണിച്ചില്ലെങ്കിലും കടകംപള്ളി അമ്മയെ കാണാൻ എത്തിയത്.
മഠത്തിൽ എത്തിയ ശേഷം മാതാ അമൃതാനന്ദമയിയെ നേരിൽകണ്ട് അദ്ദേഹം സംസാരിച്ചു. സമരത്തിൽ എത്തുന്ന വേളയിൽ രാഷ്ട്രീയം പരാമർശിക്കരുതെന്നും സർക്കാറിനെ വിമർശിക്കരുതെന്നുമാണ് അദ്ദേഹം അഭ്യർത്ഥിച്ചത്. രാഷ്ട്രീയം പറഞ്ഞാൽ അത് വിവാദമാകുമെന്നും സർക്കാറിന് തിരിച്ചടിയാകുമെന്നും ഉറപ്പുള്ളതിനാലാണ് മന്ത്രി സർക്കാറിന്റെ കൂടി ദൂതനായി എത്തിയത്.
രാഷ്ട്രീയസമരത്തിൽ അമ്മ പങ്കെടുക്കരുതെന്ന മുന്നറിയിപ്പെന്ന വിധത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ യുവതികൾ ദർശിക്കാൻ പാടില്ലെന്ന മുദ്രാവാക്യവുമായി ശബരിമല കർമസമിതി നടത്തുന്ന സമരത്തിനു മാതാ അമൃതാനന്ദമയി പിന്തുണ നൽകുന്നതിൽ എന്തു യുക്തിയാണുള്ളതെന്ന് കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. ‘കേരള സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം’ എന്ന വിഷയത്തിൽ ഇഎംഎസ് അക്കാദമി സംഘടിപ്പിച്ച ശിൽപശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമൃതാനന്ദമയീമഠം രാഷ്ട്രീയത്തിനതീതമായാണു പ്രവർത്തിക്കേണ്ടത്. മഠവുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരിൽ പല രാഷ്ട്രീയ കക്ഷികളിൽപ്പെട്ടവരുണ്ട്. മഠത്തിന്റെ വിശ്വാസികളെപ്പോലും വിശ്വാസത്തിലെടുക്കാതെയുള്ള സമീപനം പാടില്ല. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആത്മീയ കേന്ദ്രങ്ങളും ആൾദൈവങ്ങളും രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്നുണ്ട്. കേരളത്തിൽ അങ്ങനെയൊരു സ്ഥിതി ഉണ്ടാകാൻ പാടില്ല. കേരളത്തിൽ ഇടതുഭരണത്തിനു തുടർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നു പൊതുവിലയിരുത്തലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച മുന്നേറ്റം സൃഷ്ടിക്കും. ഭരണത്തുടർച്ച ഇല്ലാതാക്കാൻ ശബരിമല വിധിയുടെ മറവിൽ വലതുപക്ഷ ശക്തികൾ ഒരുമിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുന്നെന്നും കോടിയേരി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























