പിണറായി വിജയനും പരിവാരങ്ങളും അറബിക്കടലിൽ മുങ്ങിത്താഴാനിനി ഏതാനും നാഴികവിനാഴികകൾ മാത്രം ; കെ സുരേന്ദ്രൻ

പിണറായി വിജയനും പരിവാരങ്ങളും അറബിക്കടലിൽ മുങ്ങിത്താഴാനിനി ഏതാനും നാഴികവിനാഴികകൾ മാത്രം എന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മന്നത്താചാര്യനും അയ്യാ വൈകുണ്ഡസ്വാമികളുമടക്കം അനേകം മഹാരഥന്മാർ സ്വപ്നം കണ്ട നവോത്ഥാനകേരളം പുനർജ്ജനിക്കുകയാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
ഫേസ്ബുക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ;
കേരളം അതിന്റെ സ്വത്വം തിരിച്ചെടുക്കുകയാണ്. ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മന്നത്താചാര്യനും അയ്യാ വൈകുണ്ഡസ്വാമികളുമടക്കം അനേകം മഹാരഥന്മാർ സ്വപ്നം കണ്ട നവോത്ഥാനകേരളം പുനർജ്ജനിക്കുകയാണ്. ഇടക്കാലത്ത് നാസ്തികർ കയ്യടക്കി കൈവശം വെച്ച് നശിപ്പിച്ച ആധ്യാത്മിക കേരളം അയ്യപ്പനിലൂടെ ഒരു ജനത തിരിച്ചിങ്ങെടുക്കുകയാണ്. പിണറായി വിജയനും പരിവാരങ്ങളും അറബിക്കടലിൽ മുങ്ങിത്താഴാനിനി ഏതാനും നാഴികവിനാഴികകൾ മാത്രം.... എന്നാണ് ഫേസ്ബുക് പോസ്റ്റ്.
ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തിലുള്ള അയ്യപ്പ ഭക്തസംഗമത്തിന് തലസ്ഥാനത്ത് തുടക്കമായി. മാതാ അമൃതാനന്ദമയി സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
അതേസമയം അയ്യപ്പ ഭക്ത സംഗമം സവർണ കൂട്ടായ്മയായി മാറിയെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ക്ഷണിച്ചിട്ടും പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായി കരുതുന്നു. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമൊന്നും ഉണ്ടായില്ല. ആത്മീയതയുടെ മറവില്‍ ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. പങ്കെടുത്തിരുന്നെങ്കില്‍ അതു തന്റെ നിലപാടിനു വിരുദ്ധമാകുമായിരുന്നുവെന്നും കെണിയില്‍ വീണു പോകുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇതുവരെയുള്ള രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാല്‍ നേട്ടമുണ്ടാക്കുന്നത് ബിജെപിയാണ്. എന്നാല്‍ ഇനി എന്തുണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ല. ആത്മീയ സമ്മേളനം എന്ന് പ്രഖ്യാപിച്ചിട്ടാണ് കഴിഞ്ഞ ദിവസം അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. നായാടി മുതല്‍ നമ്ബൂതിരി വരെയുള്ള സമുദായങ്ങളുടെ ഐക്യമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സവര്‍ണ ഐക്യമാണ് ആ വേദിയില്‍ ഉണ്ടായത്. പിന്നെ നാമമാത്രമായ ചിലരെ അവിടെ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. എന്നാല്‍ ശരിയായ വസ്തുത പറഞ്ഞ് ധരിപ്പിക്കാന്‍ കഴിഞ്ഞില്ല. അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ തെറ്റായ വിവരം കോടതിയില്‍ കൊടുത്തതു വലിയ വീഴ്ചയായി. അത് ചീത്തപ്പേരുണ്ടാക്കി. കൃത്യമായി പരിശോധിച്ചു വേണം ഇത്തരം പട്ടിക തയാറാക്കനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിൽ മുതലെടുപ്പിനു പലരും ശ്രമിച്ചു. എന്നാല്‍ നേട്ടമുണ്ടാക്കാനായത് ബിജെപിക്കാണ്. വനിതാമതിൽ വിജയിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പൊളിഞ്ഞു പോയെന്നും കോട്ടയത്തു മാധ്യമപ്രവർത്തകരോടു പറഞ്ഞു.
https://www.facebook.com/Malayalivartha


























