സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രവാസി വരുമാനത്തിലും കുറവ് വന്നിട്ടുണ്ട്, ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണം കൂടിയെന്നും അദ്ദേഹം വെളിപ്പെടുത്തി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രളയത്തിന് ശേഷം ധാരാളം സഹായം ആവശ്യമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നമ്മുടെ അവസ്ഥ മനസിലാക്കിയുള്ള സമീപനമല്ല സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യു.എ.ഇ കേരളത്തിന് നല്‍കാമെന്ന് പറഞ്ഞ 700 കോടിയുടെ സഹായം കേന്ദ്ര നിലപാട് കാരണം നഷ്ടമായി. മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളും മറ്റും നല്‍കുമായിരുന്ന സഹായങ്ങള്‍ കൂടി ഇത് മൂലം നഷ്ടമായെന്നും പിണറായി ചൂണ്ടിക്കാട്ടി.
പ്രവാസി വരുമാനത്തിലും കുറവ് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവ് വന്നിട്ടുണ്ട്. ഇവര്‍ക്കായി നിക്ഷേപ, സംരംഭ അവസരങ്ങള്‍ ഒരുക്കും. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകണം. വിദ്യാഭ്യാസ മേഖലയ്ക്ക് അനുസൃതമായി അവരങ്ങള്‍ ഉണ്ടാകണം. സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണ്. ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് എക്കണോമിക്‌സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പ്രളയ ദുരീതാശ്വാസ സഹായങ്ങള്‍ വൈകുന്നെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ആദ്യ സഹായമായ പതിനായിരം രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. വീട് നിര്‍മിക്കുന്നതിനും അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിനുള്ള സഹായത്തിന്റെ ആദ്യ ഗഡു താമസിച്ചാണ് ഭൂരിപക്ഷം പേര്‍ക്കും ലഭിച്ചത്. 2,600 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ ലഭിച്ചപ്പോള്‍ രണ്ടായിരം കോടിയോളം രൂപ ഈ മാസം ആദ്യം വരെ ചെലവഴിച്ചിട്ടില്ലായിരുന്നു. അതേസമയം കണ്ണൂരിലെ എ.കെ.ജി മ്യൂസിയത്തിനായി 10 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവും ഇറക്കിയിരുന്നു. അത് വലിയ വിവാദമായിരുന്നു. പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വരുകയും ചെയ്തു.
പ്രളയദുരിതത്തില്‍ വീടുകളും മറ്റ് വസ്തുവകകളും നഷ്ടപ്പെട്ടവര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയപ്പോള്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും വനിതാ മതില്‍ പണിയാനുള്ള നെട്ടോട്ടത്തിലായിരുന്നെന്നും വ്യാപക ആക്ഷേപം ഉണ്ടായിരുന്നു. ചെങ്ങന്നൂരിലും മാന്നാറിലും മറ്റും വ്യാപകമായ നഷ്ടമാണ് പ്രളയം വരുത്തിവെച്ചത്. സഹോദരങ്ങളായ രണ്ട് പേര്‍ വീട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഹോമിയോ ആശുപത്രിയുടെ ടെറസില്‍ രണ്ട് മാസത്തോളം താമസിച്ചു. മാധ്യമവാര്‍ത്തകള്‍ വന്നതോടെയാണ് സജി ചെറിയാന്‍ എം.എല്‍.എ ഇടപെട്ട് അവര്‍ക്ക് വീട് അനുവദിക്കുമെന്ന് ഉറപ്പ് നല്‍കിയത്.
https://www.facebook.com/Malayalivartha


























