ഇതൊരു പാഠമാകണം... സീറ്റ് മോഹിച്ച് മറുകണ്ടം ചാടി ഇടതുമുന്നണിയിലെത്തിയ പാര്‍ട്ടികള്‍ക്ക് സീറ്റ് നല്‍കാതെ സര്‍വതും പിടിച്ചടുക്കി സിപിഎം; ജനതാദള്‍ (എസ്) ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേയ്ക്കുള്ള പാത നേരെയാക്കുകയാണ്

കാലാകാലങ്ങളില്‍ സീറ്റ് മോഹിച്ച് മുന്നണി മാറുന്ന ചെറു പാര്‍ട്ടികള്‍ ചെറുതല്ല. സാമാന്യം ഇടത്തരം പാര്‍ട്ടികള്‍ പോലും കാലുമാറുമ്പോള്‍ സീറ്റ് മോഹിച്ച് പാര്‍ട്ടി പിളര്‍ത്തുന്നവരും കുറവല്ല. എന്നാല്‍ ഇത്തവണ ഇങ്ങനെയുള്ള സകല പേരേയും തൂക്കിയെറിഞ്ഞിരിക്കുകയാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. ഇതില്‍ പെട്ടുപോയിരിക്കുന്നത് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മാണി ഗ്രൂപ്പില്‍ നിന്നും വിട്ട ഫ്രാന്‍സിസ് ജോര്‍ജും ജനതാദള്‍ എസുമാണ്.
എറണാകുളം ലോക്‌സഭാ സീറ്റ് എന്ന മിനിമം ആവശ്യംപോലും സി.പി.എം. പരിഗണിക്കാത്ത സാഹചര്യത്തില്‍ ഇടതുമുന്നണിയില്‍ തുടരുന്നതില്‍ കാര്യമില്ലെന്ന വാദവുമായി ജനതാദളി(എസ്)ല്‍ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം തയാറാകണമെന്ന ആവശ്യം വിവിധ ജില്ലാ ഘടകങ്ങളില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ട് യു.ഡി.എഫില്‍ ചേക്കേറണമെന്ന നിലപാടാണ് ഇവരുടേത്. എം.പി. വീരേന്ദ്ര കുമാറിന് സീറ്റു നല്‍കാത്തതിന്റെ പേരില്‍ മുന്നണി വിട്ടുപോകുകയും അടുത്തിടെ തിരിച്ചെത്തുകയും ചെയ്ത ലോക്താന്ത്രിക് ജനതാദളിന് ഒരു സീറ്റ് നല്‍കുന്ന കാര്യം ഇടതുമുന്നണിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എട്ടിന് എല്‍.ഡി.എഫ്. യോഗത്തില്‍ ഉണ്ടാകും. ഇതാണ് ജെ.ഡി.എസിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
കേരളത്തില്‍ മല്‍സരിക്കാന്‍ അവസരം നല്‍കാത്തതു ദേശീയ നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇടതുമുന്നണിയില്‍ സമ്മര്‍ദത്തിന്റെ ഭാഗമായി നാല് സീറ്റിലെങ്കിലും മല്‍സരിക്കാന്‍ ജനതാദള്‍ തയാറാകണമെന്ന ആവശ്യമാണ് ആദ്യം ഉയര്‍ന്നിരുന്നത്. തിരുവനന്തപുരം, വടകര, എറണാകുളം, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നാമനിര്‍ദേശപത്രിക കൊടുക്കണമെന്നായിരുന്നു ആദ്യ തീരുമാനം. സി.പി.എം. കോട്ടയം സീറ്റ് തിരിച്ചുപിടിക്കുകയും നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ എറണാകുളം സീറ്റ് എന്ന ഒറ്റ ആവശ്യത്തിലേക്കു ജനതാദള്‍ നേതൃത്വം ഒതുങ്ങി.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെയും മാത്യു ടി. തോമസിനെയും നേരില്‍ കണ്ട് ഇത്തവണ ജനതാദളിന് സീറ്റ് നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന വിവരം ധരിപ്പിച്ചിരുന്നു. ഇക്കാര്യം ദളിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ സാഹചര്യം പാര്‍ട്ടിയില്‍ കടുത്ത ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ ഭരണമുള്ള പാര്‍ട്ടി എന്ന നിലയില്‍ കേരളത്തില്‍ ജനതാദള്‍ ലോക്‌സഭാ മല്‍സരത്തില്‍ തഴയപ്പെടുന്നത് അനുവദിക്കാനാവില്ലെന്നാണു ദേശീയ നേതൃത്വത്തിന്റെ നിലപാട്.
സംസ്ഥാന സെക്രട്ടറിയായിരുന്ന ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നാളെ തിരുവനന്തപുരത്തു വിവിധ ജില്ലകളിലെ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ശബരിമലയ്ക്കുശേഷമുള്ള ഇടതുമുന്നണിയിലെ രാഷ്ട്രീയസാഹചര്യം കണക്കിലെടുത്തു യു.ഡി.എഫിലേക്കു നീങ്ങണമെന്നു വാദിക്കുന്നവരാണ് ഈ വിഭാഗം.
കഴിഞ്ഞ തവണ നിയമസഭയിലേക്ക് ഏഴു സീറ്റ് ചോദിച്ചെങ്കിലും അഞ്ചെണ്ണത്തില്‍ ഒതുങ്ങേണ്ടിവന്നു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുന്നതിനു മുമ്പു രണ്ടു ലോക്‌സഭാ സീറ്റ് വരെ ജനതാദളിനു ലഭിച്ചിരുന്നു.
അതേസമയം ചെറു പാര്‍ട്ടികളെയെല്ലാം തള്ളിക്കളഞ്ഞ് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. സിറ്റിങ് എം.പി.മാരില്‍ കാസര്‍കോട്ടെ പി. കരുണാകരനൊഴികെ മറ്റുള്ളവരെ ഉള്‍പ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഏകദേശരൂപമായി. എം.എല്‍.എ.മാരായ എ. പ്രദീപ്കുമാര്‍ കോഴിക്കോട്ടും എ.എം. ആരിഫ് ആലപ്പുഴയിലും മത്സരിക്കും. ചൊവാഴ്ചത്തെ സി.പി.ഐ. എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
സിറ്റിങ് എം.പി.മാരായ പി.കെ. ശ്രീമതി (കണ്ണൂര്‍), എം.ബി. രാജേഷ് (പാലക്കാട്), പി.കെ. ബിജു (ആലത്തൂര്‍), ജോയ്‌സ് ജോര്‍ജ് (ഇടുക്കി), എ. സമ്പത്ത് (ആറ്റിങ്ങല്‍) എന്നിവര്‍ അതേ മണ്ഡലങ്ങളില്‍ വീണ്ടും ജനവിധി തേടണമെന്നാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം.
കഴിഞ്ഞതവണ ജനതാദള്‍(എസ്) മത്സരിച്ച കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്നാണ് സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. സീറ്റ് സംബന്ധിച്ച് ജെ.ഡി.എസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കാനുമുണ്ട്. ചാലക്കുടി എം.പി. ഇന്നസെന്റ് ചാലക്കുടിയിലോ എറണാകുളത്തോ മത്സരിച്ചേക്കും. കാസര്‍കോട്ട് പി. കരുണാകരന് പകരം പാര്‍ട്ടി മുന്‍ ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ വരും.
https://www.facebook.com/Malayalivartha

























