തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ മൂന്നു ഭാര്യമാരുടെ മരണം സംബന്ധിച്ച് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നതായി ശ്രീധരന്‍പിള്ള

ആലോചിക്കാതെ അഭിപ്രായം പറഞ്ഞ് പല പ്രാവശ്യം വെട്ടിലായ നേതാവാണ് 'ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. ഇത്തവണ പറഞ്ഞതാകട്ടെ ശശി തരൂരിനെതിരേയാണ്. തരൂരിന്റെ പേരുപറയാതെയാണ് സൂചന നല്‍കിയത്.
'തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ മൂന്നു ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. തങ്ങള്‍ ചോദിച്ചില്ലെങ്കിലും ഇക്കാര്യങ്ങള്‍ ജനങ്ങള്‍ ചോദിക്കുന്നുണ്ട്. ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂര്‍കാരിയാണ്.
അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ അനന്തരവളായിരുന്നു. കേസ് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നു... ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രതികരണമാണിത്. ഇന്നലെ പത്ര സമ്മേളനത്തിലാണ് അദ്ദേഹത്തിനു വീണ്ടും നാക്കുപിഴച്ചത്.
ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടു മാത്രമാണ് പുറത്തു പറയാത്തതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, മൂന്നു ഭാര്യമാര്‍ മരിച്ചോ എന്ന സംശയവുമായി മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ രണ്ടു ഭാര്യമാര്‍ മരിച്ചെന്നും ഒരാള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നും പിള്ള തിരുത്തി. കേരളത്തിലെ സമസ്ത ജീവിത മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പാര്‍ട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സിപി എമ്മിനെയും കോണ്‍ഗ്രസിനെക്കാളും വലിയ കക്ഷി ബിജെപിയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
തിലോത്തമ മുഖര്‍ജിയെയും യുഎന്‍ ഉദ്യോഗസ്ഥയായ ക്രിസ്റ്റീന ജൈല്‍സിനെയും സുനന്ദ പുഷ്‌കറിനെയുമാണ് ശശി തരൂര്‍ വിവാഹം ചെയ്തത്. എന്നാല്‍, അടൂര്‍ സ്വദേശിനിയുടെ പേര് തരൂരുമായി അദ്ദേഹം ബന്ധപ്പെടുത്തിയത് എങ്ങനെയെന്നു വ്യക്തമല്ല. തരൂരിനെ വ്യക്തിഹത്യചെയ്ത നടപടി രാഷ്ട്രീയപരമായും നിയമപരമായും നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























