കേരളാകോണ്‍ഗ്രസിന് അധിക സീറ്റില്ല; ഒരൊറ്റ സീറ്റ് മാത്രം നൽകി ഒതുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്; കെ എം മാണി

രണ്ടുസീറ്റിൽ ഉറച്ചുനിൽക്കുന്ന കേരള കോൺഗ്രസിനു അധിക സീറ്റ് നല്‍കാനില്ലെന്ന് കോണ്‍ഗ്രസ്. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസിനെ അറിയിച്ചു. കോട്ടയം സീറ്റിന്റെ കാര്യത്തിൽ കേരള കോൺഗ്രസിന് തീരുമാനമെടുക്കാമെന്നും അറിയിച്ചു. എന്നാൽ, ഒരു സീറ്റില്‍ ഒതുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കെ.എം മാണി പ്രതികരിച്ചു.
വ്യാഴാഴ്ച പാർട്ടി കമ്മിറ്റി യോഗം ചേർന്ന് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞാണ് കേരള കോൺഗ്രസ്നേതാക്കൾ മടങ്ങിയത്. അതേസമയം, പി.ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
പാർട്ടിയെ പ്രതിനിധാനം ചെയ്ത് കെ.എം. മാണി, പി.ജെ. ജോസഫ്, ജോസ് കെ. മാണി, മോൻസ് ജോസഫ്, ജോയി എബ്രഹാം എന്നിവരാണ് ചർച്ചക്കെത്തിയത്. ഇവരുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവരാണ് ചർച്ച നടത്തിയത്.
നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സീറ്റ് ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കുന്നതിലെ ബുദ്ധിമുട്ട് കേരള കോൺഗ്രസിനെ അറിയിച്ചതായി ചർച്ചക്കുശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
20 സീറ്റുള്ള കേരളത്തിൽ രണ്ടുസീറ്റ് വേണെമന്ന തങ്ങളുടെ ആവശ്യം തീർത്തും ന്യായയുക്തമാണെന്ന് തുടർന്ന് കെ.എം. മാണി പ്രതികരിച്ചു.തുടർന്ന് മാണി പ്രശ്നത്തിന് രമ്യപരിഹാരം ഉണ്ടാകേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കാനും തയാറായി.
സീറ്റിന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന പ്രതീക്ഷ തെറ്റിയതോടെ പി.ജെ ജോസഫും പിന്നോട്ട് പോയി. അതേസമയം അന്തിമതീരുമാനം പാര്‍ട്ടി യോഗത്തിന് ശേഷം മാത്രം പ്രഖ്യാപിക്കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. ഇതോടെ ഒരു മണിക്കൂറിലധികം നീണ്ട ചര്‍ച്ച അവസാനിപ്പിച്ച് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു.
രണ്ട് സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറിയെന്ന് പറയാതെ പറഞ്ഞ മാണി ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനും മറന്നില്ല.തങ്ങളെ ഒരുസീറ്റിൽതന്നെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്ന് മാണി കുറ്റപ്പെടുത്തി. ചൊവ്വാഴ്ചത്തെ ചർച്ചയോടെ കേരള കോൺഗ്രസിന് അധിക സീറ്റ് നൽകില്ലെന്ന കാര്യം ഉറപ്പായി. ഇത് ഒരുപരിധിവരെ ഉൾക്കൊണ്ടതിെൻറ സൂചനയായിരുന്നു മാണിയുടെ വാക്കുകളിൽ.
വെള്ളിയാഴ്ച കോട്ടയത്ത് ചേരുന്ന കേരളകോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്ന് പാര്‍ട്ടി നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കും. സീറ്റ് ഒന്ന് മാത്രമെന്ന കാര്യത്തില്‍ തീരുമാനമായതോടെ ഇനി കോട്ടയം സീറ്റിന്റെ കാര്യത്തിലുള്ള അവകാശതര്‍ക്കം പരിഹരിക്കലാകും കേരളകോണ്‍ഗ്രസിനുള്ളിലെ അടുത്ത വെല്ലുവിളി.
https://www.facebook.com/Malayalivartha

























