കർഷകർക്ക് ആശ്വാസം; ഡിസംബര്‍ 31വരെ വായ്പകളില്‍ നടപടി നിര്‍ത്തിവെക്കാന്‍ ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ തീരുമാനം

കടക്കെണിയിലകപ്പെട്ട് ആത്മഹത്യയുടെ വക്കിൽപ്പെട്ടിരിക്കുന്ന കർഷകർക്ക് ആശ്വാസം. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ എല്ലാ വായ്പകളുടെയും ജപ്തിനടപടികള്‍ നിര്‍ത്തിവെച്ച് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ബാങ്കേഴ്സ് സമിതി അംഗീകരിച്ചു.
കര്‍ഷകരെടുത്ത കാര്‍ഷികേതര വായ്പകള്‍ അടക്കമുള്ളവയ്ക്കുമേലും മൊറട്ടോറിയം ബാധകമാക്കണമെന്നും സര്‍ഫാസി നിയമപ്രകാരമുള്ള നടപടികള്‍ പാടില്ലെന്നുമുള്ള ആവശ്യങ്ങളും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍നിന്നുള്ള വായ്പകള്‍ക്ക് തീരുമാനം ബാധകമായിരിക്കും. അടുത്ത ഒരു വര്‍ഷത്തേക്ക് കര്‍ഷകരുടെ വായ്പകളില്‍ സര്‍ഫാസി നിയമം ചുമത്തില്ല.കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ 50,000 രൂപയ്ക്കുമേലുള്ള കുടിശ്ശികയ്ക്ക് നല്‍കുന്ന ആനുകൂല്യം ഒരുലക്ഷത്തില്‍നിന്ന് രണ്ടുലക്ഷം രൂപയായി ഉയര്‍ത്തും.
ഇതുവഴി 150 കോടിയുടെ ആനുകൂല്യമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. വാണിജ്യബാങ്കുകളെ കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാമെന്നും ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചായത്ത് തലങ്ങളില്‍ കര്‍ഷകരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. അവിടെ ബാങ്ക് ഉദ്യോഗസ്ഥരെയും കര്‍ഷകരെയും ഒന്നിച്ചിരുത്തി യോഗം നടത്തും. നേരത്തേ വായ്പ എടുത്തവര്‍ക്ക് പുതിയ വായ്പ നിഷേധിക്കരുതെന്നും ബാങ്കേഴ്‌സ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടുക്കി, വയനാട് ജില്ലകളില്‍ കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ ആനുകൂല്യം 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ബാധകമാക്കുമെന്ന് ഇന്നലെ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. മറ്റു ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയാക്കി. നിലവില്‍ ഇടുക്കി, വയനാട് ജില്ലക്കാര്‍ക്ക് 2014 മാര്‍ച്ച് 31 വരെയും മറ്റുജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുമായിരുന്നു.
കാലവര്‍ഷക്കെടുതിയും കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും നോട്ട് നിരോധനവും ജി.എസ്.ടി. നടപ്പാക്കിയതും കാര്‍ഷികമേഖലയെ ബാധിച്ചിട്ടുണ്ട്. ഇവയ്ക്ക് ദേശീയാടിസ്ഥാനത്തില്‍ പരിഹാരമുണ്ടാകാത്തതിനാലാണ് സംസ്ഥാനസര്‍ക്കാരിന്റെ പരിമിതികളില്‍നിന്ന് ഇടപെടുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























