പിണറായി പൊളിച്ചു ; കടലിന്റെ മക്കൾക്ക് സൗജന്യ റേഷൻ; തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യറേഷന് മന്ത്രിസഭയുടെ അംഗീകാരം
തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കടല്‍ക്ഷോഭം മൂലം കടലില്‍ പോകരുതെന്ന് മല്‍സ്യതൊഴിലാളികള്‍ക്ക് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെയും ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കടലില്‍ പോയവര്‍ മടങ്ങിവരണമെന്നും ആവശ്യപ്പെട്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സൗജന്യ റേഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.
ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയുടെ തീരമേഖലകളില്‍നിന്ന് 19 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചു. കടല്‍ക്ഷോഭം രൂക്ഷമായ വലിയതുറ മേഖലയിൽ ഒമ്പതു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. വലിയതുറ ബഡ്സ് യുപി സ്കൂള്‍, വലിയതുറ ഗവണ്മെന്റ് യുപി സ്കൂള്‍ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നത്. ബഡ്സ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പില്‍ എട്ടു കുടുംബങ്ങളിലെ 34 പേരും വലിയതുറ യുപിഎസില്‍ 11 കുടുംബങ്ങളില്‍ നിന്നുള്ള 35 പേരും താമസിക്കുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. തെക്കു-കിഴക്കന്‍ ശ്രീലങ്കയോടു ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് ശനിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതു മുന്‍നിര്‍ത്തി കടലില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ള എല്ലാവരും ഇന്ന് പുലർച്ചെ തന്നെ മടങ്ങിയെത്തണമെന്നായിരുന്നു അധികൃതരുടെ നിർദ്ദേശം. ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു
അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കും മന്ത്രിസഭായോഗം അംഗീകാരം നല്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ആറുലക്ഷം രൂപയാക്കാനാണ് തീരുമാനം.
ജീവനക്കാരനും ആശ്രിതരും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. സാധാരണ രോഗങ്ങള്‍ക്ക് ഒരാള്‍ക്കു രണ്ട് ലക്ഷം രൂപവരെ ലഭിക്കും. ഹൃദയം, വൃക്ക തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് അഞ്ച് ലക്ഷം വരെയാണു ലഭിക്കുക. അവയവം മാറ്റിവയ്ക്കലിനും മറ്റും സഹായിക്കുന്നതിനു ധന സെക്രട്ടറിയുടെ നേതൃത്വത്തില്‍ 25 കോടിയുടെ പ്രത്യേക നിധി ഉണ്ടാക്കാനും യോഗം തീരുമാനിച്ചു. ചീമേനി ജയിലിലുള്ള നാല് തടവുകാരെ മോചിപ്പിക്കാനുള്ള ശിപാര്‍ശയ്ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്കി. 14 വര്‍ഷം തടവ് പിന്നിട്ട 70 വയസ്സ് കഴിഞ്ഞ തടവുകാരെയാണ് മോചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha