കെവിൻ മരിച്ചു ; കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ്" ; കെവിൻ വധ കേസിൽ സുഹൃത്ത് ലിജോയുടെ നിർണ്ണായക മൊഴി

കെവിൻ കൊലപാതകക്കേസിൽ വിസ്താരത്തിനിടെ സാക്ഷിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോയുടെ സുഹൃത്തിന്‍റെ നിർണായക മൊഴി. കെവിൻ കൊല്ലപ്പെട്ടതായി ഷാനു തന്നെ വിളിച്ച് പറഞ്ഞതായി ചാക്കോയുടെ സുഹൃത്തും അയൽവാസിയുമായ ലിജോ കോടതിയെ അറിയിച്ചു . അതും കൊലപാതകം നടന്ന് മണിക്കൂറുകൾക്കകമാണ് ഷാനു തന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നതെന്ന് ലിജോ വിസ്താരത്തിനിടെ കോടതിയെ അറിയിച്ചത്.
" കെവിൻ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ്" എന്ന് ഷാനു പറഞ്ഞതായാണ് ലിജോ മൊഴി നൽകിയിരിക്കുന്നത്. കോട്ടയം പ്രിൻസിപ്പൾ സെഷൻസ് കോടതിയിലാണ് ലിജോ മൊഴി നൽകിയത്.
ഒന്നാം പ്രതി ഷാനു ഉൾപ്പെടെയുള്ള പ്രതികൾ കെവിനെ കൊന്നത് തങ്ങളല്ലെന്ന വാദം ഉയർത്തിയിരുന്നു. തട്ടിക്കൊണ്ട് പോയി നീനുവിനെ ഭീഷണിപ്പെടുത്തി തിരികെ കൊണ്ട് വരിക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പ്രതികൾ മൊഴി നൽകി. എന്നാൽ, ഇതിനെ തള്ളിക്കളയുന്നതാണ് 26-ാം പ്രതി ലിജോയുടെ മൊഴി. ചാക്കോയുൾപ്പെടെയുള്ളവരെ കോട്ടയത്ത് കൊണ്ട് വന്നതും പൊലീസ് കേസുമായി ബന്ധപ്പെട്ട എല്ലാത്തിനും സാക്ഷിയാവുകയും ചെയ്ത ആളാണ് ലിജോ. അത് കൊണ്ട് തന്നെ ലിജോയുടെ മൊഴി കേസിൽ അതീവ നിർണായകമാണ്.
മുഖ്യ സാക്ഷി അനീഷിന്‍റെ വിസ്താരമാണ് ഇന്നലെ നടന്നത്. കെവിന്റെ ഭാര്യ നീനു ചാക്കോയെ തിരക്കി രണ്ടാം പ്രതി നിയാസിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ വീട്ടില്‍ വന്നതായി കെവിന്റെ ബന്ധു അനീഷ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിട്ടുണ്ട്. നീനുവിനെ തങ്ങള്‍ക്ക് വേണ്ടെന്ന് നിയാസ് പറയുന്നത് കേട്ടെന്നും അനീഷ് വ്യക്തമാക്കി.
നീനുവിനെ വിട്ടുകിട്ടാന്‍ വേണ്ടിയല്ല അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടു പോയതെന്ന വാദമാണു പ്രതിഭാഗം ഇന്നലെ കോടതിയില്‍ ഉന്നയിച്ചത്. കെവിനും നീനുവും വിവാഹം കഴിക്കാന്‍ പോവുകയാണെന്നു രണ്ടാം പ്രതി നിയാസിനോടു ഫോണില്‍ പറഞ്ഞതു കേട്ടതായി അനീഷ് കോടതിയില്‍ പറഞ്ഞു. ഇതിനു മറുപടിയായി 'അവളെ (നീനുവിനെ) ഞങ്ങള്‍ക്കു വേണ്ട' എന്നു നിയാസ് പറഞ്ഞു. കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ ശേഷം നിയാസിനെ ചാലിയക്കരയില്‍ വച്ചാണു പിന്നീടു കാണുന്നത്. തന്നെ ചാലിയക്കരയില്‍ നിന്നു കോട്ടയത്തേക്ക് നിയാസാണു കൊണ്ടുവിട്ടത്. ഈ സമയം നിയാസ് നീനുവിനെ ഫോണില്‍ വിളിച്ചില്ലെന്നും അനീഷ് ക്രോസ് വിസ്താരത്തില്‍ പറഞ്ഞു.
മുഖ്യ പ്രതി ഷാനു ചാക്കോ ഉൾപ്പടെ ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കെവിൻ വധക്കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. ഏഴ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അഞ്ചാം പ്രതി ചാക്കോ ഉൾപ്പടെ മൂന്ന് പേരെ സാക്ഷി അനീഷ് തിരിച്ചറിഞ്ഞില്ല.
പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വിചാരണയ്ക്ക് എത്തിയത്. പ്രതികൾ രൂപമാറ്റം വരുത്തിയതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അനീഷ് കോടതിയിൽ മൊഴി നൽകി.
നീനുവിന്‍റെ അച്ഛൻ ചാക്കോ, സഹോദരൻ സാനു ചാക്കോ എന്നിവർ ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്‍റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂൺ ആറ് വരെ തുടർച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.
https://www.facebook.com/Malayalivartha


























