കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളില്‍ 18ഉം ഇടത്പക്ഷത്തിന് കിട്ടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍

കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളില്‍ 18ഉം ഇടത്പക്ഷത്തിന് കിട്ടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും തെരഞ്ഞെടുപ്പ് അവലോകനം നടത്തിയ ശേഷമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേര്‍ന്നത്. വയനാട്ടിലും മലപ്പുറത്തും പരാജയപ്പെടുമെന്നാണ് കണക്ക്കൂട്ടല്‍. 12 സീറ്റുകളില്‍ മികച്ച വിജയം ഉണ്ടാകും. ആറിടത്ത് ശക്തമായ മത്സരം നടന്നു. അവിടങ്ങളിലെ വിജയ സാധ്യത തള്ളികളയാനാകില്ല. ബൂത്ത് തലം മുതലുള്ള കണക്കുകള്‍ പരിശോധിച്ച ശേഷമാണ് സിപിഎം ഈ വിലയിരുത്തലിലെത്തിയത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പി ജയിക്കുമെന്ന ആര്‍.എസ്.എസ് വിലയിരുത്തല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി. ശബരിമല ചര്‍ച്ചയായാലും എല്‍.ഡി.എഫിന് ഒന്നും സംഭവിക്കില്ലെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി. അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി - യു.ഡി.എഫ് വോട്ട് കച്ചവടം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ ഇടത് പക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിന്റെ സാനിന്യം വയനാട്ടില്‍ മാത്രമേ കോ്ണ്‍ഗ്രസിന് ഗുണം ചെയ്തുള്ളൂ. തങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ട്. എറണാകുളത്ത് ഫോട്ടോ ഫിനീഷിലൂടെ വിജയിക്കാന്‍ കഴിയും എന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. 2004ല്‍ കന്യാസ്ത്രീകളും മുസ്്‌ലിം വനിതകളും ഇടത്പക്ഷത്തിന് വേണ്ടി ഇറങ്ങി. അത് ഇത്തവണയും ഉണ്ടായി. ശബരിമല പ്രക്ഷോഭക്കാരുടെ വോട്ട് മൂന്നായി ഭിന്നിച്ചു. പൊന്നാനി ഇത്തവണ തിരിച്ച് പിടിക്കും. പോളിംഗ് ശതമാനം ഉയര്‍ന്നതില്‍ ആശങ്കയിലില്ല. ബി.ജെ.പിക്ക് വോട്ട് കൂടുമെന്നും കോടിയേരി വ്യക്തമാക്കി. അതിന്റെ നഷ്ടം കോണ്‍ഗ്രസിനാണ്. ബി.ജെ.പി വോട്ട് മറിച്ചാലും ഇടത്പക്ഷത്തെ ബാധിക്കില്ലെന്നും കോടിയേരി പറഞ്ഞു. കൊല്ലം, വടകര, കോഴിക്കോട് മണ്ഡലങ്ങളിലാണ് വോട്ട് കച്ചവടം ബി.ജെ.പി നടത്തിയത്. എന്‍.എസ്.എസ് വോട്ടുകള്‍ തൃശൂരില്‍ ബി.ജെ.പിക്ക് പോയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ നിരാശയിലാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
പത്തനംതിട്ടയില്‍ ഉറപ്പായും ജയിക്കുമെന്നാണ് പാര്‍ലമെന്റ് കമ്മിറ്റി റിപ്പോര്‍ച്ച് നല്‍കി. മൂന്നര ലക്ഷം വോട്ട് വീണാ ജോര്‍ജ്ജിന് ലഭിക്കുമെന്നാണ് വിശകലനം. എന്നാല്‍ തിരുവന്തപുരത്ത് വിജയിക്കുമെന്ന് പറയുന്നെങ്കിലും അതിന്റെ കണക്കുകളുടെ വിശദാംശങ്ങള്‍ പറയുന്നില്ല.
2004ല്‍ കേരളത്തില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ജയിക്കാതിരുന്നിട്ടും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയുമെന്ന് തെളിയിച്ചത് ഇടത പക്ഷമാണ്്. ഇടതുപക്ഷ എംപിമാരുടെ എണ്ണം പാര്‍ലമെന്റില്‍ പരമാവധി വര്‍ധിപ്പിക്കണമെന്ന ആഹ്വാനമാണ് അന്ന് ജനങ്ങള്‍ക്കുമുമ്പില്‍ ഇടത്പക്ഷം വച്ചത്. ബിജെപിയെയും കോണ്‍ഗ്രസിനെയും സിപിഎം ഒരുപോലെയല്ല എതിര്‍ക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ വിപത്ത് ഇന്ന് ബിജെപിയും ആര്‍എസ്എസും ആണ്. ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇടതുപക്ഷം പോരാടുന്നത്. ഈ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ജനാധിപത്യ മതനിരപേക്ഷശക്തികളുടെ വിശാലമായ യോജിപ്പ് ഉണ്ടാകണം എന്നാണ് ഉദ്ദേശിക്കുന്നതെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
ബിജെപിയെ പുറത്താക്കി വരുന്ന സര്‍ക്കാര്‍ ബിജെപിയുടെ അതേ സാമ്പത്തികനയങ്ങള്‍ പിന്തുടരാന്‍ പാടില്ല. ഇക്കാര്യത്തില്‍ അങ്ങേയറ്റം ശുഷ്‌കാന്തിയാണ് സിപിഐ എമ്മിന് ഉള്ളതെന്ന് കോടിയേരി പറഞ്ഞു. ഇത് സാധ്യമാകണമെങ്കില്‍ സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ഇടപെടാന്‍ കഴിയുന്ന വിധത്തിലുള്ള അംഗബലം ഇടതുപക്ഷത്തിന് പാര്‍ലമെന്റില്‍ ഉണ്ടാകണം. അതിനുള്ള ശ്രമമാണ് ഇടത്പക്ഷം നടത്തിയത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വോട്ടും സീറ്റും വര്‍ധിപ്പിക്കാന്‍ സഹായിച്ചു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജനം വോട്ടു ചെയ്തത്. സാമൂഹ്യനീതിയിലധിഷ്ഠിതമായ സര്‍വതലസ്പര്‍ശിയായ വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്ത്രീകള്‍, പട്ടികജാതി, വര്‍ഗം, മതന്യൂനപക്ഷം, പിന്നോക്ക, മുന്നോക്ക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മുന്‍കൈ എടുത്ത സര്‍ക്കാരാണിത്. സ്ത്രീ പദവി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധേയമാണ്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha


























