മോദിയുടെ സത്യവാങ്മൂലത്തിൽ 2.51 കോടിയുടെ ആസ്തി; 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും; വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തര ബിരുദം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എന്‍ഡിഎയിലെ സഖ്യകക്ഷി നേതാക്കളും കേന്ദ്രമന്ത്രിമാരും പത്രിക നൽകാൻ വാരാണസി കളക്ടറേറ്റിൽ മോദിക്കൊപ്പമെത്തിയിരുന്നു.
അതേസമയം നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ 2.51 കോടിയുടെ ആസ്തിയുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും അടങ്ങിയതാണ് ആസ്തി.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ 1.27 കോടി രൂപയാണ് മോദിക്കുള്ള നിക്ഷേപങ്ങളില്‍ ഏറ്റവും വലുത്. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും അടങ്ങിയതാണ് അദ്ദേഹത്തിന്റെ ആസ്തി. മോദിയുടെ കെെയില്‍ ആകെ 38,750 രൂപയാണ് പണമായി ഉള്ളത്. 4143 രൂപ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ ആസ്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 52 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.
ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് മോദിയുടെ പ്രധാന വരുമാന മാര്‍ഗം. തന്റെ പേരില്‍ യാതൊരു കേസും നിലവിലില്ലെന്നും പത്രികയില്‍ പറയുന്നു. 1.90 ലക്ഷം രൂപയുടെ രണ്ട് ഇന്‍ഷൂറന്‍സ് പോളിസിയുണ്ട്. എന്നാല്‍ ബാധ്യതകള്‍ ഒന്നുമില്ലെന്നും വ്യക്തമാക്കുന്നു.
അതേസമയം നാമനിർദ്ദേശ പത്രികയിൽ തനിക്ക് ബിരുദാനന്തര ബിരുദ യോഗ്യതയുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരിക്കുന്നത്. 1967 ൽ ഗുജറാത്തിൽ നിന്ന് എസ്എസ്‌സി ബോർഡ് എക്സാം പാസായ ശേഷം 1978 ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം പാസായെന്ന് ഇതിൽ വ്യക്തമാക്കുന്നു. 1983 ൽ അഹമ്മദാബാദിലെ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയെന്ന് വ്യക്തമാക്കുന്നു. എന്നാൽ ബിരുദം നേടിയത് ഏത് വിഷയത്തിലാണെന്നോ, ബിരുദാനന്തര ബിരുദം നേടിയത് ഏത് വിഷയത്തിലാണെന്നോ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha


























