വിചാരണ കോടതിയിലും ഷാനുവിന്റെ കൊലവിളി; ലിജോയെ കഴുത്തറക്കുമെന്നു ജഡ്ജിയുടെ മുന്നില്‍ ഭീഷണി

കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോയ്‌ക്കെതിരെ സുഹൃത്തിന്റെ നിര്‍ണായക മൊഴി. കെവിന്‍ കൊല്ലപ്പെട്ടെന്നു മുഖ്യ പ്രതി ഷാനു പറഞ്ഞതായി ഷാനുവിന്റെ അയല്‍ക്കാരന്‍ കൂടിയായ ലിജോയാണു മൊഴി നല്‍കിയത്. അതിനിടെ കേസിന്റെ വിചാരണ വേളയില്‍ 26 -ാം സാക്ഷിയായ ലിജോയെ കോടതിയില്‍ വച്ചു പ്രതി ഭീഷണിപ്പെടുത്തി. പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ സാക്ഷിക്കൂട്ടില്‍ നിന്ന ലിജോയെ കഴുത്തറക്കുമെന്നു കൈ കൊണ്ടു കാണിച്ചു. ലിജോയുടെ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടരുന്നതിനിടെയാണു ലിജോ മൊഴി നല്‍കിയത്. കെവിന്‍ കൊല്ലപ്പെട്ടശേഷം ഷാനു ഫോണില്‍ വിളിച്ചാണു ലിജോയെ വിവരം അറിയിച്ചത്. ഷാനുവിനോട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചതായും ലിജോ കോടതിയില്‍ പറഞ്ഞു.
കെവിന്‍ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് നീനുവിന്റെ പിതാവ് ചാക്കോ കോട്ടയത്തെത്തിയതു ലിജോയോടൊപ്പമാണ്. കേസിലെ മുഖ്യപ്രതി ഷാനു, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് എന്നിവരെ ലിജോ തിരിച്ചറിഞ്ഞു. അതേസമയം, കേസിലെ മുഖ്യസാക്ഷി അനീഷിന്റെ വിസ്താരം പൂര്‍ത്തിയായി. പ്രതികള്‍ കെവിനെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച മൂന്ന് വാഹനങ്ങളും അനീഷ് തിരിച്ചറിഞ്ഞു.
കൊല്ലപ്പെട്ട കെവിന്‍ പി. ജോസഫിന്റെ ഭാര്യ നീനു ചാക്കോയെ തിരക്കി രണ്ടാം പ്രതി നിയാസിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ വീട്ടില്‍ വന്നതായി കെവിന്റെ ബന്ധു അനീഷ് കോടതിയെ അറിയിച്ചു. പ്രതികളുടെ ക്രോസ് വിസ്താരം പൂര്‍ത്തിയായതിനെ തുടര്‍ന്നു പ്രോസിക്യൂഷന്‍ പുനര്‍വിസ്താരം ആരംഭിച്ചു. ഇന്നു പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ കോടതി പരിശോധിക്കും. തനിക്കു ദൂരക്കാഴ്ചയുടെ പോരായ്മയുണ്ടെന്നു കേസിലെ മുഖ്യസാക്ഷി അനീഷ് ഇന്നലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. ഒരു വര്‍ഷം മുന്‍പു കൊലപാതകം നടക്കുന്ന സമയത്തുള്ള കാഴ്ചശക്തി വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം പ്രതികളില്‍ ഏതാനും പേരെ അനീഷിനു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ പ്രതിഭാഗം അഭിഭാഷകരും അനീഷിന്റെ ക്രോസ് വിസ്താരം നടത്തി. നീനുവിനെ വിട്ടു കിട്ടുന്നതിനു വേണ്ടിയല്ല അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടു പോയതെന്ന വാദമാണു പ്രതിഭാഗം ഇന്നലെ കോടതിയില്‍ ഉന്നയിച്ചത്.
കെവിനും നീനുവും വിവാഹം കഴിക്കാന്‍ പോവുകയാണെന്നു രണ്ടാം പ്രതി നിയാസിനോടു ഫോണില്‍ പറഞ്ഞതു കേട്ടതായി അനീഷ് കോടതിയില്‍ പറഞ്ഞു. ഇതിനു മറുപടിയായി 'അവളെ (നീനുവിനെ) ഞങ്ങള്‍ക്കു വേണ്ട' എന്നു നിയാസ് പറഞ്ഞു. കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ ശേഷം നിയാസിനെ ചാലിയക്കരയില്‍ വച്ചാണു പിന്നീടു കാണുന്നത്. തന്നെ ചാലിയക്കരയില്‍ നിന്നു കോട്ടയത്തേക്ക് നിയാസാണു കൊണ്ടുവിട്ടത്. ഈ സമയം നിയാസ് നീനുവിനെ ഫോണില്‍ വിളിച്ചില്ലെന്നും അനീഷ് ക്രോസ് വിസ്താരത്തില്‍ പറഞ്ഞു. കെവിന്‍ മാമോദീസ മുങ്ങിയിരുന്നുവെന്നും ക്രൈസ്തവ വിശ്വാസിയാണെന്നും അനീഷ് പറഞ്ഞു. ഇടയ്ക്ക് പ്രതിഭാഗം വിസ്താരം നീണ്ടു പോയപ്പോള്‍ കോടതി നീരസം പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha


























