പത്തനംതിട്ടയില്‍ 23 വോട്ട് കാണാനില്ല; വോട്ടര്‍മാരുടെ തിരക്കിലും ബഹളത്തിലും ബീപ് ശബ്ദം കേൾക്കാൻ പറ്റിയില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ വിശദീകരണം; റീ പോളിങ് നടത്തേണ്ട സാഹചര്യമില്ലെന്നു ജില്ലാ വരണാധികാരി പി.ബി.നൂഹ്

തിരഞ്ഞെടുപ്പില്‍ കേരളം ആകാംക്ഷയോടെ നോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. മൂന്നു മുന്നണികള്‍ക്കും ഒരുപോലെ പ്രതീക്ഷയും ആശങ്കയും പകരുന്ന മണ്ഡലത്തില്‍ പുതിയ ചര്‍ച്ച കാണാതായ വോട്ടുകളെ കുറിച്ചാണ്. സംഭവത്തില്‍ ഉദ്യോഗസ്ഥരാണ് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. അടൂര്‍ പഴകുളം ആലുമൂട് യുപി സ്‌കൂളിലെ ബൂത്തിലാണ് വോട്ടുകള്‍ കാണാതായത്. തിരഞ്ഞെടുപ്പു ജോലിക്ക് ഉണ്ടായിരുന്ന കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് ജില്ലാ വരണാധികാരിക്ക് വിശദീകരണം നല്‍കിയെങ്കിലും വോട്ടുകള്‍ കാണാതായതു സംബന്ധിച്ചു കൃത്യമായ മറുപടി വിശദീകരണത്തില്‍ ഇല്ലെന്നാണ് സൂചന. 23 വോട്ടുകള്‍ മെഷീനില്‍ രേഖപ്പെടുത്താതെ പോയത്.
രാവിലെ മുതല്‍ വോട്ടിങ് യന്ത്രത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും വോട്ടര്‍മാരുടെ തിരക്കിലും ബഹളത്തിലും ബീപ് ശബ്ദം കൃത്യമായി ശ്രദ്ധിക്കാന്‍ പറ്റിയില്ലെന്നുമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ വിശദീകരണം. ആദ്യം ഉപയോഗിച്ച യന്ത്രം മോക് പോള്‍ സമയത്തു തന്നെ കേടായി. പകരം കൊണ്ടുവന്ന യന്ത്രം ഉപയോഗിച്ച് 8.30ന് ആണ് പോളിങ് തുടങ്ങാനായത്. ഇതിന്റെ പേരില്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ ബഹളം വച്ചു. പിന്നീട്, വലിയ തിരക്കായി. വോട്ടു ചെയ്യാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതിനിടെ എല്ലാ ബീപ് ശബ്ദങ്ങളും ശ്രദ്ധിച്ചില്ലെന്നു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചതായാണ് അറിയുന്നത്. പോളിങ് ബൂത്തില്‍ എത്തിയവര്‍ വോട്ടു രേഖപ്പെടുത്താതെ മടങ്ങിയതാണ് കാണാതാകലിനു കാരണമായി പറയുന്നത്.
എന്നാല്‍ വീണ്ടും വോട്ടെടുപ്പു നടത്തേണ്ട സാഹചര്യമില്ലെന്നു ജില്ലാ വരണാധികാരി പി.ബി.നൂഹ് അറിയിച്ചു. സമാന പ്രശ്‌നം ഉണ്ടായ മറ്റു ബൂത്തുകളില്‍ റീ പോളിങ് നടത്തുന്നില്ല. വോട്ടിങ് യന്ത്രത്തില്‍ വോട്ടു ചെയ്തു തുടങ്ങും മുന്‍പ് 5 ഘട്ടത്തില്‍ സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയതാണ്. യന്ത്രം കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് വോട്ടിങ് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പഴകുളം ശ്രീകൃഷ്ണവിലാസം യുപി സ്‌കൂളിലെ 23-ാം ബൂത്തില്‍ ആകെയുള്ളത് 1091 വോട്ട്.
ഇതില്‍ 843 പേര്‍ വോട്ടു ചെയ്യാനെത്തിയതായി തിരഞ്ഞെടുപ്പു റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ 820 വോട്ടുകളുടെ കണക്കേയുള്ളു. സംഭവത്തില്‍ യുഡിഎഫും എല്‍ഡിഎഫും റീപോളിങ് ആവശ്യപ്പെട്ടു. 23 വോട്ടിന് ഏതെങ്കിലും സ്ഥാനാര്‍ഥി തോറ്റാല്‍ മാത്രം റീ പോളിങ് മതിയെന്നാണ് എന്‍ഡിഎ നിലപാട്. വോട്ടിലെ കുറവ് സംബന്ധിച്ച് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ആയ അടൂര്‍ ആര്‍ഡിഒ ബീനാ റാണി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടും തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ റിപ്പോര്‍ട്ടും കൂടി ചേര്‍ത്തു ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടീക്കാറാം മീണയ്ക്ക് ജില്ലാ വരണാധികാരി അയച്ചു കൊടുത്തു. എന്നാല്‍ ആകെ വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്താല്‍ മാത്രമേ റീപോളിങ്ങിന് സാധ്യയുള്ളുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























