പപ്പിക്ക് നീതി നൽകാത്ത ഇത്തരം സ്ഥാപനങ്ങൾ എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് ? ; തൊടുപുഴ സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്നാരോപിച്ച് സർക്കാർ വെബ്സൈറ്റുകൾ കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു

തൊടുപുഴ സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, നിയമവകുപ്പ് എന്നിവരുടെ വെബ്സൈറ്റുകള്‍ കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു.
തൊടുപുഴയിലെ പപ്പിക്ക് നീതി നൽകാത്ത ഇത്തരം സ്ഥാപനങ്ങൾ എന്തിനു വേണ്ടിയാണെന്നാണ് ഹാക്ക് ചെയ്തവരുടെ ചോദ്യം.
തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൂന്ന് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്‌തത്.
പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഹാക്കിംഗ് നടത്തി പ്രശസ്‌തരായ കേരള സൈബര്‍ വാരിയേഴ്‌സ് എന്ന കൂട്ടായ്‌മയാണ് ഇതിന് പിന്നില്‍.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, സംസ്ഥാന നിയമ വകുപ്പ് എന്നിവയുടെ വെബ്സൈറ്റുകളാണ് ഇവര്‍ ഹാക്ക് ചെയ്‌തത്. തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഇതുവരകേസെടുത്തിട്ടില്ലെന്നും ഇതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും സൈബര്‍ വാരിയേഴ്സ് ആരോപിക്കുന്നു.
ഉയര്‍ന്ന മാര്‍ക്ക് നേടി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ യുവതി തന്റെ കുഞ്ഞിനെ ഇത്രയും ക്രൂരമായി മര്‍ദ്ദിച്ചിട്ടും ഒരിക്കലെങ്കിലും അരുതേ എന്ന് പറയാന്‍ തയ്യാറായിട്ടില്ല. കുഞ്ഞുമായി ആശുപത്രിയില്‍ എത്തിയതിന് ശേഷമുള്ള ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. തന്റെ കുഞ്ഞ് മരണ വേദനയില്‍ ഒന്നൊന്നര മണിക്കൂര്‍ സ്ട്രെക്ചറില്‍ കിടക്കുമ്പോൾ എത്ര നിസംഗമായിട്ടാണ് ആ സ്ത്രീ പെരുമാറിയത്. ഇല്ലാത്ത മാനസിക വിഭ്രാന്തിയുടെ പേരില്‍ അവര്‍ക്കെതിരെ കേസെടുക്കാതിരിക്കുന്നത് നീതികരിക്കാനാവില്ലെന്നും സൈബര്‍ വാരിയേഴ്സ് പറയുന്നു. അമ്മയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ കടുത്ത ഇടപെടലുണ്ടാകുമെന്ന് സൈബര്‍ വാരിയേഴ്‌സിലെ ഒരംഗം ഒരു ഓണ്‍ലൈനിനോട് വെളിപ്പെടുത്തിയതായും വാർത്തയുണ്ട്.
അതേസമയം, വെബ്സൈറ്റ് ഹാക്ക് ചെയ്‌തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ തകരാര്‍ പരിഹരിക്കുമെന്നും മനുഷ്യാവകാശ കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.കെൽട്രോൺ മൂന്ന് സൈറ്റുകളും ക്ലൗട് ചെയ്തിട്ടുണ്ട്.
തൊടുപുഴ സംഭവത്തിൽ സംസ്ഥാനത്തെ നിയമ സ്ഥാപനങ്ങളിൽ നിന്നും ക്രിയാത്മക ഇടപെടൽ ഉണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്. സർക്കാർ പപ്പിയുടെ അമ്മക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇവർക്ക് വൻ സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ട്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഇവരെ സഹായിക്കുന്നുണ്ട്. പപ്പിയുടെ രണ്ടാനഛൻ ജയിലിലായിട്ടും അയാളുടെ ക്രൂരതകൾ കണ്ടില്ലെന്ന് നടിച്ച പപ്പിയുടെ അമ്മക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. തൊടുപുഴയിലെ ഒരു കേന്ദ്രത്തിലാണ് അമ്മ ഉള്ളത്. പപ്പിയുടെ അഛന്റെ വീട്ടുകാരും അമ്മയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പപ്പിയുടെ അമ്മ അവനെ വല്ലാതെ സ്നേഹിക്കുന്നു എന്നാണ് അഛൻ വീട്ടുകാർ പറയുന്നത്.
https://www.facebook.com/Malayalivartha



























