ചേർത്തലയിൽ ഉച്ചവരെ കോളനിയില്‍ ഓടിക്കളിച്ചിരുന്ന ഒന്നരവയസുകാരിയെ കണ്ടത് കിടപ്പുമുറിയില്‍ ചലനമറ്റ നിലയിൽ; ആശുപത്രിയിലെത്തിച്ചപ്പോൾ ചുണ്ടിലെ പാടൊഴികെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഡോക്ടർമാർ- ദുരൂഹത തുടരുന്നു

ചേർത്തലയിൽ പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണ് മരിച്ചത്.
ഉറങ്ങിക്കിടന്നതിനു ശേഷം ചലനമില്ലാതിരുന്ന കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു .ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല.
കുട്ടി ഉച്ചവരെ കോളനിയില്‍ ഓടിക്കളിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. പോസ്റ്റുമോര്‍ട്ടംറിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ അന്വേഷണം നടത്തൂവെന്ന് പട്ടണക്കാട് എസ്.ഐ അമൃത് രംഗന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























