ചര്‍ച്ച ചെയ്യാന്‍ കൊള്ളാം... കള്ളവോട്ട് വിവാദം ശക്തി പ്രാപിക്കവേ സേഫ് സോണില്‍ പാര്‍ട്ടിക്കാര്‍; തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടക്കുന്ന കള്ളകളികള്‍ പിടിക്കപ്പെട്ടാലും നിയമത്തിന്റെ പിടിവള്ളി ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടും

കള്ള വോട്ടിന്റെ പേരില്‍ സി പി എമ്മിന് കൈപൊള്ളിയപ്പോള്‍ അതേ കുറ്റകൃത്യത്തിന് സിപിഎം ലീഗിനെ പ്രതിയാക്കി. കള്ളവോട്ടിന്റെ കാര്യത്തില്‍ ഇരു മുന്നണികളും മോശമല്ലെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
എന്നാല്‍ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടക്കുന്ന ഇത്തരം കള്ളകളികള്‍ പിടിക്കപ്പെട്ടാലും നിയമത്തിന്റെ പിടിവള്ളി ഉപയോഗിച്ച് കുറ്റവാളികളെ രക്ഷിക്കും.
ലീഗിന്റെ കള്ളവോട്ട് വീഡിയോ, ബൂത്ത് പിടുത്തം, ഗുണ്ടായിസം കാണുക എന്ന തലക്കെട്ടില്‍ സി പി എം പുറത്തുവിട്ട കള്ളവോട്ട് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഉദുമ മണ്ഡലത്തിലെ പള്ളിക്കര 126 നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് തടഞ്ഞ പ്രിസൈഡിങ്ങ് ഓഫീസറെയും, പോളിങ്ങ് ഉദ്യോഗസ്ഥരെയും ലീഗിന്റെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.
ഗള്‍ഫിലുള്ള അനിയന്റെ വോട്ട് ചെയ്യാന്‍ ജ്യേഷ്ഠന്‍ വന്നപ്പോഴാണ് പിടിക്കപ്പെട്ടത്. ഇതു പോലെ ആയിരക്കണക്കിന് വോട്ടാണ് കാസര്‍ഗോഡ് ലീഗ് ചെയ്തതെന്ന് സി പി എം ആരോപിക്കുന്നു. ഉംറക്ക് പോയവരുടെ വോട്ടും ഗള്‍ഫില്‍ വെക്കേഷന്‍ ടൂര്‍ പോയവരുടെയും, ജോലി ചെയ്യുന്നവരുടെയും ഉള്‍പ്പെടെയുള്ള വോട്ടുകള്‍ ആണ് ഇതു പോലെ കള്ളവോട്ടായി ചെയ്തിട്ടുള്ളത്.
കാസര്‍കോട്ടെ വ്യവസായിയും ലീഗ് നേതാവുമായ മാന്യന്റെ പണം വാങ്ങി ഓപ്പണ്‍ വോട്ട് കള്ളവോട്ടാക്കി ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടെന്നും സി പി എം ആരോപിക്കുന്നു.
മാധ്യമങ്ങള്‍ നല്‍കിയില്ലെങ്കിലും ലീഗിന്റെ ബൂത്ത് പിടുത്തം തങ്ങള്‍ തുറന്നു കാണിക്കുമെന്നും അതിനായി നാം സ്വയം മാധ്യമമാവണമെന്നും സി പി എം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീഡിയോയില്‍ ഒരിടത്തും പോസ്റ്റ് ഇടുന്നത് സിപിഎം ആണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ അവര്‍ പങ്കുവച്ച വിവരങ്ങളില്‍ നിന്നും സി പി എം ക്യാമ്പാണ് പോസ്റ്റിന് പിന്നിലെന്ന് വ്യക്തമാണ്.
മലബാറില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോ സ്ഥാനാര്‍ത്ഥി ജയിക്കുമ്പോഴും അത് തങ്ങളുടെ പാര്‍ട്ടിയുടെ മികവാണെന്ന് അവര്‍ അവകാശപ്പെടും. എന്നാല്‍ കള്ളവോട്ടാണ് ജയത്തിന് പിന്നിലെ താരമെന്ന ആരും മനസിലാക്കാറില്ല. കള്ളവോട്ട് ചെയ്യാന്‍ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരും സഹായിക്കാറാണ് പതിവ്. കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞടുപ്പ് ജോലിക്കായി നിയമിക്കപ്പെടുന്നത് ഇടതുപക്ഷ സഹയാത്രികരായ ഉദ്യോഗസ്ഥരെയാണ്. ഇതിനെ ഇരുമ്പു മറയാക്കി കൊണ്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അതത് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാരാണ്. ഫലത്തില്‍ റവന്യൂ വകുപ്പാണ് തെരഞ്ഞടുപ്പ് നടത്തുന്നത്. തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് സ്വന്തം ഉദ്യോഗസ്ഥരെ കളക്ടറേറ്റുകളില്‍ നിയമിക്കാറുണ്ട്. ഇവരാണ് ഇലക്ഷന്‍ ഉദ്യോഗസ്ഥരെ തെരഞ്ഞടുക്കുന്നത്. കള്ളവോട്ട് ചെയ്യേണ്ട കേന്ദ്രങ്ങളില്‍ സ്വന്തം ഉദ്യോഗസ്ഥരെ അയക്കാന്‍ ഇത്തരക്കാര്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടാണ് കുള്ളവോട്ട് നടന്നാലും തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ണടക്കുന്നത്. യു ഡി എഫാണ് ഭരണത്തിലുള്ളതെങ്കില്‍ അവരും ഇത്തരത്തില്‍ പെരുമാറാറുണ്ട്. ഇത്തരം കള്ളകളികള്‍ ഇലക്ഷന്‍ കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടാലും അവര്‍ക്ക് നടപടിയെടുക്കാന്‍ കഴിയാറില്ല.
സി പി എമ്മിനെതിരെ കളിച്ചാല്‍ അവര്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കള്ളവോട്ട് വീഡിയോ പുറത്തുവിടും. അതുകൊണ്ട് തന്നെ കള്ളവോട്ട് കേരളത്തില്‍ പിടിക്കപ്പെടില്ല. പിടിക്കപ്പെടുമെന്ന അവസ്ഥ സംജാതമായാല്‍ അവര്‍ വിട്ടുവീഴ്ചക്ക് തയ്യാറാവും. ആദ്യം കള്ളവോട്ടിന്റെ പേരില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് പിന്നീട് പിന്‍മാറിയത് ഇതേ കാരണത്താലാണ്.
ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്യാന്‍ അധികാരമുണ്ട്. അതാണ് ഓപ്പണ്‍ വോട്ട്. അതു കൊണ്ടു തന്നെ ഒരാള്‍ രണ്ട് തവണ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി എന്ന പേരില്‍ ഒരു നടപടിക്കും സാധ്യമല്ല. ഇതാണ് പാര്‍ട്ടികളുടെ പിടിവള്ളി. എം വി ജയരാജന്‍ പറഞ്ഞതിന്റെ ധ്വനിയും ഇതുതന്നെയാണ്. തെളിവ് എന്ന പേരില്‍ എന്തൊക്കെ പുറത്തു വന്നാലും ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ നിസഹായരാണ്.
https://www.facebook.com/Malayalivartha



























