‘ആ കുഞ്ഞിനെ കണ്ടാൽ ആരായാലും ഒന്നു നോക്കിപ്പോകും. എന്നിട്ടാണ് പെറ്റ തള്ള തന്നെ ഇങ്ങനെ... കൊല്ലംവെളി കോളനിയിലെ വീടുകളിൽ ഉച്ചവരെ പൊട്ടിച്ചിരിച്ച് ഓടിക്കളിച്ച കുഞ്ഞിന്റെ ചേതനയറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടി കരഞ്ഞ് നാട്ടുകാർ; ആലപ്പുഴയിലെ ഒന്നേകാൽ വയസുകാരി ആദിശയുടെ കൊലപാതകം എന്തിന്? എങ്ങനെ?

‘ആ കുഞ്ഞിനെ കണ്ടാൽ ആരായാലും ഒന്നു നോക്കിപ്പോകും. എന്നിട്ടാണ് പെറ്റ തള്ള തന്നെ ഇങ്ങനെ...’ നാട്ടുകാരുടെ വാക്കുകളിൽ രോഷമാണ്. കൊല്ലംവെളി കോളനിയിലെ അടുത്തടുത്ത വീടുകളിലെല്ലാം ആദിഷ എത്തിയിരുന്നു. നിറഞ്ഞു ചിരിക്കുന്ന കുഞ്ഞിനെക്കുറിച്ചു എല്ലാവർക്കും പറയാനേറെ. പലരുടെയും വാക്കുകളിൽ കണ്ണീർ നനവ്. ഇന്നലെ ഉച്ചയോടെ ആദിഷയുടെ സംസ്കാരം നടത്തിയപ്പോഴും പ്രദേശവാസികൾ എല്ലാമെത്തിയിരുന്നു. അവിശ്വസനീയതയോടെയാണു പലരും കുഞ്ഞിന്റെ മരണം കൊലപാതകമെന്നു തിരിച്ചറിഞ്ഞത്.അമ്മ കുറ്റം സമ്മതിച്ചുവെന്നറിഞ്ഞപ്പോൾ ചിലരുടെ രോഷം അണപൊട്ടി. അപ്പോഴും എന്തിനാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന ചോദ്യം ഉത്തരം കിട്ടാതെ നിന്നു.
കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴയിൽ ഒന്നേകാൽ വയസുകാരിയെ മരിച്ച നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. കുഞ്ഞ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പിന്നാലെ അമ്മയെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു കൊലപാതകമാണെന്ന് തെളിഞ്ഞത്. ആദിശയുടെ കൊലപാതകം എന്തിന്? എങ്ങനെ? എന്നീ ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം കിട്ടാനുള്ളത്. അമ്മ ആതിരയാണ് കൊന്നതെന്നും അവർ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കിയെങ്കിലും ഈ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകുന്നില്ല. അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറയുന്നു.
സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിനാണു നീക്കം. ആതിര ആദിഷയെ കൈ കൊണ്ടു ശ്വസം മുട്ടിച്ചു കൊന്നെങ്കിൽ എന്തെങ്കിലും പാടുകൾ കുഞ്ഞിന്റെയോ അമ്മയുടെയോ ദേഹത്തുണ്ടാകും. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മരിച്ച ശേഷം ആശുപത്രിയിലെത്തിച്ചതിനാൽ പോസ്റ്റ്മോർട്ടം വേണമെന്നും മരണത്തിൽ സംശയമുണ്ടെന്നും ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നു പട്ടണക്കാട് എസ്ഐ അമൃതരംഗന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി. പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതോടെയാണു കൊലപാതകം സ്ഥിരീകരിക്കപ്പെട്ടത്.
അമ്മയുടെ കൈകൊണ്ടു കൊല്ലപ്പെട്ട ഒന്നേകാൽ വയസ്സുകാരി ആദിഷ 8 മാസം പ്രായമുള്ളപ്പോൾ താൻ ചെയ്യാത്ത കുറ്റത്തിന് അമ്മയോടൊപ്പം ജയിൽ ശിക്ഷയും അനുഭവിച്ചു. കുടുംബവഴക്കിനെത്തുടർന്നു ഭർതൃമാതാവ് പ്രിയയെ ചിരവ കൊണ്ട് അടിച്ച കേസിലാണു പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ആതിരയും ഭർത്താവ് ഷാരോണും ആലപ്പുഴ സബ് ജയിലിൽ റിമാൻഡ് ചെയ്യപ്പെട്ടത്. ആദിഷയെ ജയിലിലേക്കു കൊണ്ടുപോകരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും പ്രിയ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ആതിര സമ്മതിച്ചില്ല. തുടർന്നാണ് ആദിഷയും ജയിൽവാസം അനുഭവിക്കേണ്ടി വന്നതെന്നു നാട്ടുകാർ പറയുന്നു.
ആദിഷയെ ആതിര പതിവായി ഉപദ്രവിക്കുന്നെന്ന പ്രിയയുടെ പരാതിയിൽ ഒന്നിലേറെത്തവണ പട്ടണക്കാട് പൊലീസ് നടപടിയെടുത്തിട്ടുണ്ട്. ഷാരോണും ആതിരയും മാതാപിതാക്കളുമായി വഴക്കു പതിവാണെന്നും നാട്ടുകാർ പറയുന്നു. ഷാരോണിന്റെ മാതാപിതാക്കളായ പ്രിയ, ബൈജു, ബൈജുവിന്റെ അമ്മ ശ്യാമള എന്നിവരാണ് ഇവരെക്കൂടാതെ വീട്ടിൽ താമസിക്കുന്നത്. ആതിരയും ഷാരോണും പ്രിയയും പീലിങ് ഷെഡ് തൊഴിലാളികളാണ്.
കുഞ്ഞിന്റെ സംസ്‌കാരത്തിനു ശേഷമാണ് ആതിരയെ കസ്റ്റഡിയിലെടുത്തത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മാതാപിതാക്കളെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണു വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. മാതാവും നാട്ടുകാരും ചേര്‍ന്നു ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലം രക്ഷിക്കാനായില്ല. ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണു പൊലീസ് സ്ഥലത്തെത്തിയത്. കുട്ടിയുടെ മേല്‍ച്ചുണ്ടിന്റെ ഇടതുഭാഗത്തു മുറിപ്പാടൊഴികെ മറ്റു മുറിവുകളൊന്നും ശരീരത്തിലില്ല. ആതിര നേരത്തെയും ചില കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്കു പിന്നില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും.
https://www.facebook.com/Malayalivartha



























