വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്‍... ഒരുകാലത്ത് മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായ ആ ശബ്ദം നിലച്ചു; പുതുതലമുറ പോലും ഏറ്റെടുത്ത ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന ശബ്ദത്തിനുടമ

വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്‍... ഒരുകാലത്ത് ആ ശബ്ദം കേള്‍ക്കാന്‍ ആ വാര്‍ത്ത കേള്‍ക്കാന്‍ കാതോര്‍ക്കാത്ത മലയാളികള്‍ ഇല്ലതന്നെ. ഒരുകാലത്ത് ഡല്‍ഹിയില്‍ നിന്നുള്ള ആകാശവാണിയിലെ ആ വാര്‍ത്തകളാണ് മലയാളികളെ തലസ്ഥാനവുമായി അടുപ്പിച്ചിരുന്നത്. അങ്ങനെയങ്ങനെ എത്രയോ ചരിത്ര സംഭവങ്ങള്‍ റേഡിയോ വാര്‍ത്തയിലൂടെ കേരളത്തെ അറിയിച്ച ഗോപന്‍ വിടവാങ്ങി എന്നുപറഞ്ഞാല്‍ ചിലപ്പോള്‍ ആളെ പിടികിട്ടിയെന്നു വരില്ല. പക്ഷേ ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്നു പറയുന്ന ആ പരസ്യത്തെപ്പറ്റി പറഞ്ഞാല്‍ മാത്രം മതി. ഒരിക്കല്‍ ഗോപന്‍ തന്നെ പറഞ്ഞിട്ടുണ്ട്. 'ആളുകള്‍ വന്നു വന്ന് എന്നെ ഇപ്പോള്‍ വിളിക്കുന്നത് 'ശ്വാസകോശം ഗോപന്‍' എന്നാണ് . അത്രയ്ക്കുണ്ട് പുകവലിയെകുറിച്ചുള്ള ആ പരസ്യം കൊണ്ടുവന്ന പ്രശസ്തി.
തിയറ്ററില്‍ പോയി സിനിമ കണ്ടവര്‍, ടി വി യില്‍ കണ്ടവര്‍ ആരും മറക്കില്ല. കൊച്ചു കുട്ടികള്‍ക്കുപോലും അറിയാം. മിമിക്രിയിലും ഒരുപാട് പേര്‍ ഗോപനെ അനുകരിക്കുന്നു. ദുശ്ശീലങ്ങളില്‍ നിന്ന് അകലാന്‍ മലയാളിയെ പ്രേരിപ്പിക്കുന്ന ചിരപരിചിതമായ ആ ശബ്ദം അവശേഷിപ്പിച്ചാണ് ഗോപന്‍ യാത്രയായത്. തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശസ്തമായ കുടുംബത്തിലായിരുന്നു ജനനം. സി വി രാമന്‍പിള്ളയുടെ പേരമകളുടെ മകന്‍. അടൂര്‍ഭാസിയും ഇ വി കൃഷ്ണപിള്ളയും ഉറ്റ ബന്ധുക്കള്‍. പക്ഷേ കലയും സാഹിത്യവുമായിരുന്നില്ല ഗോപന്റെ മുന്നില്‍ തെളിഞ്ഞത്.
എം എ പഠിച്ചിറങ്ങിയപ്പോള്‍ ചരിത്രാധ്യാപകനാകാനായിരുന്നു മോഹം. അന്ന് സര്‍ദാര്‍ കെ എം പണിക്കര്‍ കശ്മീര്‍ സര്‍വകലാശാല വൈസ് ചാര്‍സലറാണ്. അദ്ദേഹം പറഞ്ഞതു പ്രകാരം ഡല്‍ഹിയിക്ക് വണ്ടി കയറി. പക്ഷേ, അപ്പോഴേക്കും അദ്ദേഹത്തിന് മൈസുരു സര്‍വ്വകലാശാലയിലേക്ക് മാറ്റമായി. നാട്ടിലേക്ക് ഉടന്‍ മടങ്ങാന്‍വയ്യ. തല്‍ക്കാലത്തേക്ക് ഡല്‍ഹിയില്‍ നിഖില്‍ ചക്രവര്‍ത്തിയുടെ മെയിന്‍സ്ട്രീം എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തില്‍ ജോലിക്ക് പോയിത്തുടങ്ങി. അപ്പോഴാണ് ഡല്‍ഹി ആകാശവാണിയില്‍ അവതാരകന്‍ തസ്തികയിലേക്ക് ആളെ വിളിക്കുന്നത്.
ജോലി ലഭിച്ചു; ശമ്പളം 300 രൂപ. ആദ്യവാര്‍ത്ത വായിക്കുമ്പോള്‍ പ്രായം 21. ഇക്കാലത്ത് അടൂര്‍ ഭാസിയും ആകാശവാണി ജോലി തേടി ഗോപനൊപ്പം ഉണ്ടായിരുന്നു. 500 രൂപ പ്രതിഫലത്തില്‍ അടൂര്‍ ഭാസിക്ക് സിനിമയില്‍ അവസരം ലഭിച്ചതിനാല്‍ അദ്ദേഹം വഴിമാറിപ്പോയി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സജീവപ്രവര്‍ത്തകനായിരുന്നു. അന്ന് നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. അടുത്ത സുഹൃത്തായിരുന്നു കണിയാപുരം രാമചന്ദ്രന്‍. അന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ നാടകം അവതരിപ്പിക്കാന്‍ പോകും.
മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണ വാര്‍ത്ത, നിരവധി തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, ആര്യഭട്ടയുടെ വിക്ഷേപണം, അനവധി ശാസ്ത്രനേട്ടങ്ങള്‍ ഉള്‍പ്പെടെ മലയാളികളെ അറിയിച്ച വാര്‍ത്തകള്‍ വായിച്ചത് ഗോപനായിരുന്നു. തുടര്‍ച്ചയായി മുപ്പത്തൊമ്പതര വര്‍ഷം വാര്‍ത്ത വായിച്ചു. ഡല്‍ഹി ആകാശവാണി മലയാള വിഭാഗം മേധാവിയായാണ് വിരമിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രാലയങ്ങളുടെ പല പരസ്യങ്ങള്‍ക്കും ശബ്ദം നല്‍കിയത് ഗോപനാണ്. ശബ്ദം നല്‍കുന്ന ചില പരസ്യങ്ങള്‍ക്കും ലഘു ചിത്രീകരണങ്ങള്‍ക്കും മലയാളത്തില്‍ വിവര്‍ത്തനം എഴുതുന്നതും ഗോപനായിരുന്നു.
ആ ഗോപനാഥം നിലച്ചു. പക്ഷെ അദ്ദേഹം ജീവന്‍ നല്‍കിയ എത്രയോ ശബ്ദങ്ങള്‍ അതുപോലെ നിലനില്‍ക്കും... ശ്വാസകോശം സ്‌പോഞ്ച് പോലെ...
https://www.facebook.com/Malayalivartha



























