രാത്രിയില്‍ കുഞ്ഞ് ഉണര്‍ന്ന് കരയുന്നതിനാല്‍ തനിക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു, തന്റെ സ്വൈര്യജീവിതത്തിന് തടസമായതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്- ഒന്നേകാൽ വയസുകാരി ആദിഷയുടെ കൊലപാതകത്തിൽ അമ്മയുടെ മൊഴി...

ചേര്‍ത്തല പട്ടണക്കാടിനടുത്ത് കൊല്ലംവള്ളി കോളനിയില്‍ ഒന്നര വയസുകാരി ആദിഷയുടെ കൊലപതകത്തിന് കാരണം തന്റെ സ്വൈര്യജീവിതത്തിന് തടസമായതിനാലാണെന്ന് അമ്മയുടെ മൊഴി. രാത്രിയില്‍ കുഞ്ഞ് ഉണര്‍ന്ന് കരയുന്നതിനാല്‍ തനിക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് അമ്മ ആതിര പറയുന്നത്. കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണു കൊന്നതെന്നും അമ്മ പൊലീസിന് മൊഴി നല്‍കി.
ആലപ്പുഴ പട്ടണക്കാട് സ്വദേശികളായ ഷാരോണ്‍-ആതിര ദമ്ബതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയാണ് കൊല നടത്തിയത് എന്ന് കണ്ടെത്തിയത്.
കൊലപാതകം നടന്ന ദിവസം ഉറക്കാന്‍ കിടത്തിയെങ്കിലും കുഞ്ഞ് ഉറങ്ങാതെ കരഞ്ഞതിനാല്‍ കുഞ്ഞിനെ അടിച്ചു. വീണ്ടും കരഞ്ഞതോടെ കുഞ്ഞിന്റെ വായും മൂക്കും വലതുകൈ കൊണ്ടു പൊത്തിപ്പിടിച്ചു. ഇടതു കൈകൊണ്ട് കുഞ്ഞിന്റെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു. കുഞ്ഞ് കാലിട്ടടിച്ചപ്പോഴും പിടിവിട്ടില്ല. കുഞ്ഞിന്റെ ചലനം നിലച്ച ശേഷമാണ് മുറിക്കു പുറത്തേക്കിറങ്ങിയത്. കൊല്ലുകയെന്ന ലക്ഷ്യം തന്നെയാണ് ആതിരയ്ക്ക് ഉണ്ടായിരുന്നതെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നുമാണു പൊലീസിന്റെ വിലയിരുത്തല്‍.
കുഞ്ഞിനു മുലപ്പാല്‍ നല്‍കാറുണ്ടെന്ന ആതിരയുടെ വാക്കുകള്‍ പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കുഞ്ഞ് രാത്രി ഉണരുമ്ബോള്‍ ആതിരയുടെ ഉറക്കം നഷ്ടമാകുന്നതുള്‍പ്പെടെ സ്വൈരജീവിതത്തിനു തടസ്സമാണെന്ന വിശ്വാസത്തില്‍ കുഞ്ഞിനോടു ദേഷ്യം വച്ചുപുലര്‍ത്തി പതിവായി ഉപദ്രവിക്കുമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രണ്ട് മാസം പ്രായമുള്ളപ്പോള്‍ പോലും കുഞ്ഞിനെ ആതിര ഉപദ്രവിച്ചിരുന്നു എന്നാണ് മുത്തശ്ശി പറയുന്നത്.
വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ആതിരയെ റിമാന്‍ഡ് ചെയ്തു. ആതിരയ്ക്കെതിരെ ജനങ്ങളുടെ പ്രതിഷേധമുള്ളതിനാല്‍ തെളിവെടുപ്പും തുറന്ന കോടതിയില്‍ ഹാജരാക്കലും പൊലീസ് ഒഴിവാക്കി.
https://www.facebook.com/Malayalivartha


























