കാന്തപുരത്തിന് ഗ്രാന്റ് മുഫ്തി പദം ലഭിച്ചെന്നത് വ്യാജ അവകാശവാദം; വാര്‍ത്താസമ്മേളനത്തില്‍ തെളിവുകൾ നിരത്തി ഇ.കെ സമസ്ത
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേല്‍വി പണ്ഡിത നേതൃത്വം രേഖാമൂലം അറിയിച്ചെന്ന് സമസ്ത കേരള ജം ഇയ്യതുല്‍ ഉലമ. ഇക്കാര്യം പൊതുജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ബറേല്‍വി മുസ്ലിംകളുടെ ആസ്ഥാനമായ ബറേലി ശരീഫില്‍നിന്ന് അയച്ച കത്ത് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ വാര്‍ത്തസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.കഴിഞ്ഞ വര്‍ഷം നിര്യാതനായ താജുശ്ശരീഅ മുഫ്തി അഖ്തര്‍ റസാഖാന്റെ പിന്‍ഗാമിയായി നിയമിച്ചത് മകന്‍ മുഫ്തി അസ്ജദ് റസാഖാനെയാണ്.
ഇന്ത്യയിലും പുറത്തുമുള്ള ദശലക്ഷക്കണക്കിന് ബറേല്‍വി മുസ്ലിംകളുടെ ഗ്രാന്‍ഡ് മുഫ്തിയും ഇസ്‌ലാമിക് ചീഫ് ജസ്റ്റിസും അദ്ദേഹമാണ്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ബറേല്‍വി നേതൃത്വം ഒറ്റക്കെട്ടായി ഈ മാസാദ്യമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.ഈ സാഹചര്യത്തിലും ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരത്തെ അവരോധിച്ചെന്ന പ്രചാരണം അസംബന്ധവും ബറേലി ശരീഫില്‍നിന്നുള്ള ഔദ്യോഗിക നിയമനത്തിന് കടകവിരുദ്ധവുമാണെന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
ഇതുസംബന്ധിച്ച വിവരം ബറേല്‍വി പണ്ഡിതസഭയായ ജമാഅത്തെ റസായെ മുസ്തഫ ഔദ്യോഗികമായി അറിയിച്ചതായി സമസ്ത നേതാക്കള്‍ വ്യക്തമാക്കി. ജമാഅത്തെ റസായെ മുസ്തഫ വൈസ് &ിയുെ;പ്രസിഡന്റ് സല്‍മാന്‍ ഹസന്‍ ഖാന്‍ ഖാദിരിയാണ് അറിയിപ്പില്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ ബറേല്‍വി നേതൃത്വം നിയമിച്ചെന്ന് അവകാശപ്പെട്ട് കഴിഞ്ഞമാസമാണ് സുന്നി (എ.പി വിഭാഗം) രംഗത്തുവന്നത്. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണവും സംഘടിപ്പിച്ചു.
സ്ഥാനാരോഹണത്തിനായി ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ബറേല്‍വി നേതൃനിരയിലെ പ്രമുഖര്‍ പങ്കെടുക്കാത്തത് നേരത്തേ ചര്‍ച്ചയായിരുന്നു. പരിപാടിയില്‍ ഗ്രാന്‍ഡ് മുഫ്തി താജുശ്ശരീഅയുടെ പിന്‍ഗാമിയായി താന്‍ കാന്തപുരത്തെ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന മന്നാന്‍ ഖാന്‍ റസ്വിയുടെ നിഷേധക്കുറിപ്പും സമസ്ത ഭാരവാഹികള്‍ മാധ്യമങ്ങള്‍ക്ക് കൈമാറി. സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, മുഫ്തി റഫീഖ് അഹമ്മദ് ഹുദവി കോലാര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha