ആ കുരുന്നിന് കളിക്കാൻ കളിപ്പാട്ടങ്ങളില്ല, പുത്തനുടുപ്പുകളില്ല... വീട്ടുകാരോടുള്ള കലിപ്പ് പിഞ്ച് ശരീരത്തിൽ തീർക്കും; ആതിര കൊലപ്പെടുത്തിയത് അമ്മയെന്ന് വിളിച്ച മകളെ...

ചേര്‍ത്തലയില്‍ ആതിര എന്ന യുവതി ഒന്നേകാല്‍ വയസ് പ്രായമുള്ള മകളെ കൊലപ്പെടുത്തിയ വാര്‍ത്തയറിഞ്ഞവരൊക്കെ പരസ്പരം ചോദിക്കുന്ന ചോദ്യമായിരുന്നു ആ കുരുന്നിനെ എന്തിന് ഇവൾ കൊലപ്പെടുത്തിയെന്ന്? ആതിരയെക്കുറിച്ച് നാട്ടിലാർക്കും നല്ല അഭിപ്രായമില്ല. പല ദിവസങ്ങളിലും വീട്ടിലുള്ളവരെ ആതിര വിളിക്കുന്ന ചീത്ത കേട്ടാണ് ഉണരാറുള്ളതെന്നു നാട്ടുകാർ പറയുന്നു. വീട്ടുകാരെ ചീത്ത പറയാനും മർദിക്കാനും ആതിരയ്ക്കു മടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാരോടുള്ള ദേഷ്യം തീർക്കാൻ കുഞ്ഞിനെ തല്ലുന്നതും പതിവായിരുന്നത്രേ. ആതിരയുടെ ഭർത്താവ് ഷാരോണും ഭർതൃമാതാവ് പ്രിയയും ചെമ്മീൻ പീലിങ് ഷെഡ്ഡിൽ ജോലിക്കു പോയാണ് കുടുംബം കഴിയുന്നത്. ഷാരോണിന്റെ പിതാവ് ബിജുവിനു വർഷങ്ങളായി ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്.
ഷാരോണും പ്രിയയും വീട്ടിൽ നിന്നിറങ്ങിയാൽ ആതിര കതകടച്ച് വീടിനുള്ളിലായിരിക്കും. വീട്ടുമുറ്റത്തു പട്ടിയെ അഴിച്ചുകെട്ടും. കുഞ്ഞ് പുറത്തിറങ്ങുന്നതോ മറ്റുള്ളവരുമായി ഇടപെടുന്നതോ ആതിരയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ഷാരോണോ പ്രിയയോ വീട്ടിലെത്തിയ ശേഷമാകും കുഞ്ഞ് പുറംലോകം കാണുന്നത്. സമപ്രായക്കാരിയായ അയൽക്കാരി അവന്തികയാണ് ആദിഷയുടെ കൂട്ടുകാരി. എന്നാൽ, ആതിര കാൺകെ അവന്തികയുമായി കളിക്കാൻ സമ്മതിക്കാറില്ലത്രേ.
ഷാരോണിന്റെ അമ്മയെയും സഹോദരിയെയും ആതിര മർദിക്കാറുണ്ടായിരുന്നുവെന്നും ഒരിക്കൽ ഷാരോണിന്റെ സഹോദരി ശിൽപയുടെ കയ്യൊടിക്കുകയും ചെയ്തതായും നാട്ടുകാർ പറഞ്ഞു. വഴക്കിനിടയിൽ തടസ്സംപിടിക്കാനെത്തുന്നവരെയും ചീത്തപറയും. കുഞ്ഞിന്റെ ഡയപ്പറും മറ്റും അയൽവീടുകളുടെ മുകളിലേക്കു വലിച്ചെറിയുന്ന ശീലവുമുണ്ടായിരുന്നു.
തങ്ങളുടെ നിലവിളക്കും വസ്ത്രങ്ങളുമൊക്കെ ആതിര മോഷ്ടിക്കാറുണ്ടെന്ന് അയൽവാസികളിൽ ചിലർ പറഞ്ഞു. കുറച്ചുനാൾ മുൻപ് അടുത്തുള്ള അങ്കണവാടിയിലെ കുഞ്ഞിന്റെ സ്വർണ മാല മോഷ്ടിക്കാൻ ആതിര ശ്രമിച്ചതു പിടിക്കപ്പെട്ടിരുന്നു. അന്ന് കഴുത്തിൽ നിന്നു മാല പൊട്ടിച്ചെടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു. ആളുകൾ ഓടിക്കൂടിയപ്പോൾ മാല നിലത്തിട്ടശേഷം ആതിര തന്നെ എടുത്തു കുഞ്ഞിനു കൊടുത്ത് തടിതപ്പുകയായിരുന്നത്രേ.
ആതിരയുടെ ഭര്‍ത്താവായ ഷാരോണിന്റെ മാതാപിതാക്കളും സഹോദരിയും ആതിരയ്ക്ക് മാനസിക പ്രശ്നങ്ങളൊന്നുംതന്നെ ഇല്ലെന്ന് ഉറപ്പിച്ച് പറയുകയാണ്. തങ്ങളോടുള്ള ദേഷ്യം തീര്‍ക്കാനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ബോധപൂര്‍വം തന്നെയാകും ആതിര കുഞ്ഞിനെ കൊന്നതെന്നാണ് ഇവര്‍ ഉറപ്പിച്ചു പറയുന്നത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പുതിയകാവ് കൊല്ലംവെളി കോളനിയിലെ ബൈജുവിന്റെയും പ്രിയയുടെ മകനായ ഷാരോണിന്റെ ഭാര്യയാണ് ആതിര.
എന്നാല്‍ ഷാരോണും ആതിരയും നിയമപരമായി വിവാഹിതരായവരല്ലെന്നാണ് പറയുന്നത്. ചേര്‍ത്തല പാണാവള്ളി സ്വദശിയാണ് ആതിര. 2017 ല്‍ അവിടെയൊരു ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ജോലിക്ക് ഷാരോണ്‍ പോയിരുന്നു. അവിടെവച്ചാണ് ആതിരയുമായി അടുപ്പത്തിലാകുന്നത്. ഏഴു ദിവസമായിരുന്നു ഉത്സവം. ഉത്സവം കഴിഞ്ഞ രാത്രിയില്‍ ആതിര ഷാരോണിനൊപ്പം പോരുകയായിരുന്നു. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് ആതിരയുടെ കുടുംബം. ആതിരയുടെ അമ്മ കാഴ്ച്ചശക്തിയില്ലാത്തയാളാണ്.
ഷാരോണിനൊപ്പം ഒരു രാത്രിയിലാണ് ആതിര വീട്ടിലെത്തുന്നതെന്നു ബൈജു പറയുന്നു. ഒപ്പം ജീവിക്കാനാണെന്നു പറഞ്ഞപ്പോള്‍ ഞാനാദ്യം എന്റെ മകനെ കുറിച്ച് പറഞ്ഞുകൊടുത്തു. കേസിലൊക്കെ പെട്ട് ജയിലില്‍ കിടന്നിട്ടുള്ളതാണ് ഷാരോണ്‍. ആതിരയ്ക്ക് അതിലൊന്നും കുഴപ്പമില്ലായിരുന്നു. പിറ്റേദിവസം ആതിരയുടെ വീട്ടുകാര്‍ തിരക്കിയെത്തി. അവര്‍ പൊലീസില്‍ പരാതി കൊടുത്തു. തനിക്ക് ഷാരോണിന്റെ ഒപ്പം ജീവിക്കാനാണ് താത്പര്യമെന്ന് ആതിര അവരോടു പറഞ്ഞു. ഇവിടെ നില്‍ക്കട്ടെയെന്നാണ് ഞാനും പറഞ്ഞത്. 2018 ല്‍ ആണ് അവര്‍ക്ക് മോള് ജനിക്കുന്നത്.
ആരെയും കൂസാത്ത സ്വഭാവമായിരുന്നു ആതിരയ്‌ക്കെന്നും നിസ്സാരകാര്യങ്ങള്‍ക്കു പോലും വഴക്കിനും തര്‍ക്കത്തിനും വരുമായിരുന്നുമെന്നുമാണ് പ്രിയ പറയുന്നത്. ഭര്‍ത്താവിന്റെ അമ്മയും അച്ഛനുമാണെന്ന പരിഗണനപോലും തരില്ലായിരുന്നു. കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞപ്പോഴും സ്വഭാവത്തിന് യാതൊരു മറ്റവും ഉണ്ടായില്ല. സ്വന്തം കുഞ്ഞിനോടു പോലും ക്രൂരത കാണിക്കാന്‍ മടിയില്ലായിരുന്നു. ഞങ്ങളോടുള്ള ദേഷ്യം ആ കൊച്ചിനോട് കാണിക്കുമായിരുന്നു.
മോള്‍ക്ക് രണ്ട് മാസം പ്രായം മാത്രമുള്ളപ്പോഴാണ്. കൊച്ചിനെയും തോളിലിട്ട് പുറത്തിറങ്ങിയപ്പോള്‍, വെയിലാണ് അകത്തേക്ക് പോരാന്‍ അച്ഛന്‍(ബൈജു) പറഞ്ഞു. അതവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതിന്റെ ദേഷ്യം തീര്‍ത്തത് വെറും രണ്ടുമാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ മുതുകില്‍ ശക്തിയായി അടിച്ചായിരുന്നു. ഞങ്ങള്‍ അതിന്റെ പേരില്‍ പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. ഞങ്ങളോടും കൊച്ചിനോടും കാണിക്കുന്ന ക്രൂരതകളുടെ പേരില്‍ ഇതുപോലെ പലതവണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഒരിക്കല്‍ വഴക്കിട്ടപ്പോള്‍ ആതിര മണ്‍വെട്ടി കൊണ്ട് എന്റെ തലയില്‍ അടിച്ചു. ഞാന്‍ കേസ് കൊടുത്തു. പൊലീസ് അവളെ പിടിച്ചു കൊണ്ടു പോയപ്പോള്‍ കൈക്കുഞ്ഞായിരുന്ന ആദിഷയേയും അവള്‍ കൂടെ കൊണ്ടുപോയി. ഞങ്ങള്‍ ആവുന്നതും അവളോട് പറഞ്ഞതാണ് കുഞ്ഞിനെ ഞങ്ങളെ ഏല്‍പ്പിച്ചിട്ടു പോകാന്‍. അവള്‍ പക്ഷേ കേട്ടില്ല. ഞങ്ങളോടുള്ള വാശിയായിരുന്നു. ജയിലില്‍ കിടന്നത് ആ കുഞ്ഞിനെയും കൊണ്ടാണ്. എനിക്കത് സഹിക്കാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ തന്നെ പോയി അവളെയും കുഞ്ഞിനെയും ഇറക്കി കൊണ്ടു വരികയായിരുന്നു.
പിന്നെയൊരു ദിവസം വഴിക്കിട്ടപ്പോള്‍ എന്റെ ഭര്‍ത്താവിനെ(ഷാരോണിന്റെ അച്ഛന്‍ ബൈജു) കുത്താന്‍ കത്തിയുമായി വന്നു. അവള്‍ അകത്ത് പച്ചക്കറി അരിയുകയായിരുന്നു. ചേട്ടന്‍ എന്തോ പറഞ്ഞെന്നും പറഞ്ഞ് അടുക്കളയില്‍ നിന്നും കത്തിയുമായി ഓടി വന്നു. ആദ്യം മുതുകത്ത് തുപ്പുകയാണ് ചെയ്തത്. പിന്നീടാണ് കത്തി കാണിച്ച് കുത്തുമെന്നു ഭീഷണിപ്പെടുത്തിയത്.
കുഞ്ഞിനെ കൊന്നതില്‍ യാതൊരു കുറ്റബോധവും ആതിരയ്ക്കില്ലെന്നും പ്രിയയും ബൈജുവും പറയുന്നു. കുഞ്ഞിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയത്തും ആതിര ഞങ്ങളെ മോശം വാക്കുകള്‍ പറയുകയും തല്ലാന്‍ വരികയുമാണ് ചെയ്തത്. ചെയ്തുപോയതാണെങ്കിലും ഒരു കുറ്റബോധം തോന്നുമല്ലോ, സ്വന്തം കുഞ്ഞല്ലേ. അനക്കമില്ലാതെ കിടക്കുന്ന അതിന്റെ ശരീരം കണ്ടാല്‍ എങ്കിലും മനസ് ഇളകില്ലേ..അവള്‍ക്ക് അങ്ങനെയൊരു മാറ്റവും ഇല്ലായിരുന്നു. നീ എന്തു ചെയ്തതാ കുഞ്ഞിനെയെന്നു ചോദിച്ചതിന് ഇക്കണ്ട ജനങ്ങളൊക്കെ നില്‍ക്കുമ്പോള്‍ തന്നെ അവള്‍ എന്നെ ചീത്ത വിളിക്കുകയായിരുന്നു. ഷാരോണും അവളോട് നീ എന്താ കുഞ്ഞിനെ ചെയ്തതെന്നു ചോദിച്ചപ്പോള്‍ അവിടെ കിടന്നൊരു സ്റ്റൂള്‍ എടുത്ത് അവനെ തല്ലാന്‍ ചെന്നു.
വാതില്‍ ആഞ്ഞു ചവിട്ടി. ആതിരയുടെ അമ്മ ഇരുന്നു കരഞ്ഞപ്പോള്‍ അവള്‍ ചോദിച്ചത് ഡ്രാമ കാണിക്കുകയാണോ എന്നായിരുന്നു. ഒരു വനിത പൊലീസുകാരി ആതിരയെ കെട്ടിപിടിച്ചുകൊണ്ടാണ് ചോദിച്ചത്, എന്തിനാ ചെയ്തതെന്നു ചേച്ചിയോട് പറയാന്‍, പക്ഷേ അവള്‍ ചിരിക്കുകയായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്ക് ഉടുപ്പ് മാറണമെന്നു പറഞ്ഞു. ഒറ്റയ്ക്ക് മുറിയേലക്ക് വിടാതെ വനിത പൊലീസും ഒപ്പും ചെന്നാണ് വേറെ ഉടുപ്പ് ഇട്ട് കൊണ്ടു പോയത്. ഇതൊക്കെ കാണുമ്പോള്‍ ആതിരയ്ക്ക് മാനസിക പ്രശ്‌നം ഉണ്ടാകുമെന്ന് ആര്‍ക്കെങ്കിലും തോന്നും. അതവള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഉപയോഗിക്കും. ആതിരയ്ക്ക് ഒരു മാനസികപ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഞാനല്ല കൊന്നതെന്ന് ആദ്യമവള്‍ പറയില്ലായിരുന്നല്ലോ. രക്ഷപ്പെടാന്‍ നോക്കിയിട്ട് പിന്നെ പിടിക്കപ്പെട്ടപ്പോള്‍ കുറ്റം സമ്മതിക്കേണ്ടി വന്നതല്ലേ… അതില്‍ തന്നെ കള്ളത്തരം മനസിലാകും. എന്തായാലും അവള്‍ ശിക്ഷപ്പെടണം. അത്ര വലിയ മഹാപാപമാണ് ചെയ്തത്- അവർ പറയുന്നു
https://www.facebook.com/Malayalivartha



























