കള്ളവോട്ട് ചെയ്ത ലീഗിനെയും പൂട്ടണം ; കണ്ണൂർ, കാസർകോട‌് ജില്ലകളിലെ മുസ്ലിംലീഗ‌് കേന്ദ്രങ്ങളിൽ യുഡിഎഫ‌് വ്യാപകമായി കള്ളവോട്ട‌് ചെയ്തതായി ആരോപണം

കണ്ണൂർ, കാസർകോട‌് ജില്ലകളിലെ മുസ്ലിംലീഗ‌് കേന്ദ്രങ്ങളിൽ യുഡിഎഫ‌് വ്യാപകമായി കള്ളവോട്ട‌് ചെയ്തതായി ആരോപണം. ഇതുസംബന്ധിച്ച‌് എൽഡിഎഫ‌് നേരത്തെ ഉയർത്തിയ പരാതി ശരിവയ‌്ക്കുന്ന ദൃശ്യങ്ങളാണ‌് 24 ന്യൂസ‌്, കൈരളി–-പീപ്പിൾ ചാനലുകൾ പുറത്തുവിട്ടത‌്. കാസർകോട‌് മണ്ഡലത്തിലെ ഉദുമ, മാടായി തുടങ്ങിയ പ്രദേശങ്ങളിൽ യുഡിഎഫ‌് പ്രവർത്തകർ വ്യാപകമായി കള്ളവോട്ടുചെയ്തു. കല്യാശേരി നിയമസഭാ മണ്ഡലത്തിൽ ലീഗുകാർ കൂട്ടത്തോടെ കള്ളവോട്ടുചെയ്യുന്നത‌് ദൃശ്യങ്ങളിൽ വ്യക്തമാണ‌്. മാടായി പഞ്ചായത്തിൽ പുതിയങ്ങാടി ജമാഅത്ത‌് ഹയർസെക്കൻഡറി സ‌്കൂളിലെ രണ്ടു ബൂത്തുകളിൽ ഒരാൾതന്നെ അഞ്ച് വോട്ടുവരെ ചെയ്യുന്നത‌് ദൃശ്യങ്ങളിലുണ്ട‌്. മുട്ടം ഗവ. മാപ്പിള യുപി സ‌്കൂളിലും വൻതോതിൽ കള്ളവോട്ട‌് നടന്നു.
ജമാഅത്ത‌് ഹയർസെക്കൻഡറി സ‌്കൂളിലെ 69ാം ബൂത്തിലെ 387ാം നമ്പർ വോട്ടറായ ലീഗ‌് പ്രവർത്തകൻ എസ‌് വി മുഹമ്മദ‌് ഫായിസ‌് (ചുവപ്പും കറുപ്പും നിറമുള്ള ടി ഷർട്ട് ധരിച്ചയാൾ) എഴുപതാം നമ്പർ ബൂത്തിൽ കള്ളവോട്ടു ചെയ്യുന്ന ദൃശ്യമാണ‌് ആദ്യം. സ്വന്തം ബൂത്തിലും ഇയാൾ പിന്നീട‌് വോട്ടുചെയ്യുന്നുണ്ട‌്. 69ാം ബൂത്തിലെ 76ാം നമ്പർ വോട്ടറായ കെ എം ആഷിഖ‌് (വരയൻ ടി ഷർട്ട് ധരിച്ചയാൾ) ഈ ബൂത്തിൽ അഞ്ചു തവണ വോട്ടുചെയ്യുന്നതും കാണാം. കള്ളവോട്ടുചെയ്യുന്നതിനെ എൽഡിഎഫ‌് ഏജന്റ‌് ചോദ്യംചെയ്യുമ്പോൾ ഫായീസും സംഘവും ഭീഷണിപ്പെടുത്തുന്നു. യുഡിഎഫ‌് ബൂത്ത‌് ഏജന്റ‌് കുണ്ടപ്പൻ ജബ്ബാർ, ലീഗ‌് പ്രവർത്തകരായ എം എം ഷുക്കൂർ, എം ഗഫൂർ എന്നിവർ എൽഡിഎഫ‌് ഏജന്റിനെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നത‌് ദൃശ്യങ്ങളിൽ വ്യക്തമാണ‌്. ഒരു വോട്ട‌് ചെയ‌്തുവന്ന ആഷിഖ‌് ബൂത്തിൽനിന്നു പുറത്തുപോകാതെ വീണ്ടും ക്യൂവിൽനിന്ന‌് രണ്ടാമത്തെ വോട്ട‌് ചെയ്യുന്നു. ഈസമയം ലീഗ‌് പ്രവർത്തകനായ ചൂട്ടാടെ സൈനു പുതിയ സ്ലിപ്പ‌് കൈമാറുന്നു. ആ സ്ലിപ്പുമായി മൂന്നാമത്തെ വോട്ടും ചെയ‌്ത ശേഷമാണ‌് ആഷിഖ‌് പുറത്തേക്ക‌് പോകുന്നത‌്.
ഉദുമ അസംബ്ലി മണ്ഡലത്തിലെ പള്ളിക്കര കല്ലിങ്കാൽ സൗത്ത‌് എംയുപി സ‌്കൂൾ 126 –-ാം ബൂത്തിലാണ‌് ഗൾഫിലുള്ളവരുടെ വോട്ടുകൾ ലീഗുകാർ വ്യാപകമായി ചെയ‌്തത‌്. ചോദ്യംചെയ‌്ത പോളിങ് ഉദ്യോഗസ്ഥരെയും എൽഡിഎഫ‌് ബൂത്ത‌് ഏജന്റുമാരെയും ഭീഷണിപ്പെടുത്തുന്നതും കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ‌്. പള്ളിപ്പുഴയിലെ ആയിഷയുടെ വോട്ട‌് ലീഗ‌് പ്രവർത്തക ചെയ്യാൻ ശ്രമിച്ചപ്പോൾ കളളവോട്ടാണെന്ന‌് തിരിച്ചറിഞ്ഞ‌് എൽഡിഎഫ‌് ബൂത്ത‌് ഏജന്റുമാർ പ്രിസൈഡിങ് ഓഫീസർക്ക‌് പരാതി നൽകി. വോട്ടുചെയ്യുന്നത‌് തടഞ്ഞതോടെ ബൂത്ത‌് ഏജന്റുമാരായ മുസ്ലിംലീഗ‌് പള്ളിക്കര പഞ്ചായത്ത‌് ജനറൽ സെക്രട്ടറി സിദ്ദിഖ‌് പള്ളിപ്പുഴ, മുഹമ്മദ‌് കുഞ്ഞി, ഹമീദ‌് എന്നിവർ പ്രിസൈഡിങ് ഓഫീസറെയും ഉദ്യോഗസ്ഥരെയും എൽഡിഎഫ‌് ബൂത്ത‌് ഏജന്റുമാരെയും ആക്രമിക്കാൻ ശ്രമിച്ചു. വധഭീഷണിയും മുഴക്കി.
ഈ ബൂത്തിൽ ലീഗുകാർ രാവിലെ മുതൽ വ്യാപകമായി ലീഗുകാർ കള്ളവോട്ട‌് ചെയ‌്തിരുന്നു. ഗൾഫിലുള്ള പി കെ അബൂബക്കർ സിദ്ദിഖിന‌് 126 –-ാം ബൂത്തിൽ 313, 314 ക്രമനമ്പറിൽ രണ്ടു വോട്ടുണ്ടായിരുന്നു. ഇതിൽ ഒരു വോട്ട‌് 125 –-ാം ബൂത്തിൽ ഉൾപ്പെടുന്ന സിദ്ദിഖ‌് എന്ന‌് പേരുള്ള മറ്റൊരാളെക്കൊണ്ട‌് ചെയ്യിച്ചു. എൽഡിഎഫ‌് ബൂത്ത‌് ഏജന്റുമാർ തടസ്സം ഉന്നയിച്ചെങ്കിലും പ്രിസൈഡിങ് ഓഫീസർ വോട്ടുചെയ്യാൻ അനുവദിച്ചു. തുടർന്ന‌് എൽഡിഎഫ‌് രേഖാമൂലം പരാതി നൽകി. ഗൾഫിലുള്ള ഉമ്മർ ഫാറൂഖിന്റെയും 125 –-ാം ബൂത്തിൽ ഇംതിയാസ‌് അസ്സന്റെയും പേരിലും കള്ളവോട്ട‌് ചെയ‌്തു. ഇതേ ബൂത്തിൽ വോട്ടർപട്ടികയിൽനിന്ന‌് ഡിലീറ്റ‌് മാർക്ക‌്ചെയ‌്ത ദമ്പതികളും ലീഗുകാരുടെ സഹായത്തോടെ വോട്ട‌്ചെയ്യാനെത്തി.
മേൽപറമ്പ‌് ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ‌്കൂളിലെ 8, 9, 10,11, 12, 13 ബൂത്തുകളിലും യുഡിഎഫ‌് വ്യാപകമായി കള്ളവോട്ട‌്ചെയ‌്തു. എൽഡിഎഫ‌് ബൂത്ത‌് ഏജന്റുമാരെ ആക്രമിച്ചാണ‌് വോട്ട‌്ചെയ‌്തത‌്. പത്താം ബൂത്തിൽ ഗൾഫിലുള്ള കെ പി സാദിഖ‌് (463), മുഹമ്മദ‌് ഇർഷാദ‌് (499), ഹാസിം അഹമ്മദ‌് (1086), മുഹമ്മദ‌് ബുന്ന്യാജെ (1093) എന്നിവരുടെ വോട്ടുകളും ഇവർ പോൾചെയ‌്തു. തെക്കിൽ ഫെറി സ‌്കൂളിലെ 83, 84 ബൂത്തുകളിലും കള്ളവോട്ട‌് നടന്നു. പരാതിപ്പെട്ട എൽഡിഎഫ‌് ബൂത്ത‌് ഏജന്റുമാരെ ആക്രമിച്ചശേഷമാണ‌് നാട്ടിലില്ലാത്തവരുടെ വോട്ട‌് രേഖപ്പെടുത്തിയത‌്.
കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ 171-ാം ബൂത്തില്‍ കയറി സി.പി.എം പ്രവര്‍ത്തകര്‍ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നും, 172-ാം നമ്ബര്‍ ബൂത്തില്‍ വിദേശത്തുള്ളവരുടെയടക്കം 25 കള്ളവോട്ടുകള്‍ ചെയ്തുവെന്നുമാണ് കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റ് നാരായണന്‍ ആരോപിക്കുന്നത്. പിലാത്തറ എ.യുപി സ്‌കൂളിലെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്തുവെന്നുമായിരുന്നു ആരോപണം. ചെറുതാഴം പഞ്ചായത്ത് അംഗവും മുന്‍ അംഗവും കള്ളവോട്ട് ചെയ്തുവെന്നുമായിരുന്നു ദൃശ്യങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസ് ആരോപിച്ചത്. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍മാരില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
https://www.facebook.com/Malayalivartha



























