അടിച്ചാൽ ഫിറ്റാവും പക്ഷേ പിടിക്കപ്പെടില്ല; എറണാകുളം ജില്ലയിലെ വീട്ടമ്മമാർക്കും വിദ്യാർത്ഥിനികൾക്കും അടിച്ചാൽ പിമ്പിരിയാവുന്ന മയക്കുമരുന്ന് എത്തിച്ചു നൽകുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികൾ പോലീസിന്റെ വലയിൽ

എറണാകുളം ജില്ലയിലെ വീട്ടമ്മമാർക്കും വിദ്യാർത്ഥിനികൾക്കും അടിച്ചാൽ പിമ്പിരിയാവുന്ന മയക്കുമരുന്ന് എത്തിച്ചു നൽകുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികൾ പോലീസിന്റെ വലയിൽ. ഇവർ പറഞ്ഞ വസ്തുതാവിവരണം കേട്ട് പോലീസിന്റെ കണ്ണു തള്ളിപോയി.
ആലുവ കടുങ്ങല്ലൂർ, നാൽപത്പറ കരയിൽ ചാമുണ്ഡി എന്ന് വിളിക്കുന്ന ശിവ പ്രസാദ് (20), ആലുവ കണിയാംകുന്ന് കരയിൽ ജൂനിയർ റാംബോ എന്ന് വിളിക്കുന്ന മൻവിൻ (22) എന്നിവരെയാണ് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ ടീം പിടികൂടിയത്. ഏറെ നാളുകളായി മയക്ക് മരുന്ന് വിപണത്തിൽ ഇരുവരും പങ്കാളികൾ ആണെങ്കിലും ഒരുമിച്ച് പിടിയിലാകുന്നത് ഇത് ആദ്യമാണ്.
മാനസിക വിഭ്രാന്തി നേരിടുന്നവർക്ക് സമാശ്വസത്തിനായി നൽകുന്ന നൈട്രോസഫാം ടാബ്ലറ്റുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഇവരുടെ പക്കൽ നിന്ന് 90 ഗുളികകൾ പിടിച്ചെടുത്തു. തമിഴ്നാട്ടിലെ സേലത്തു നിന്ന് 10 എണ്ണം അടങ്ങിയ ഒരു സ്ട്രിപ്പ് ലഹരി ഗുളിക 100 രൂപയ്ക്ക് വൻതോതിൽ വാങ്ങുന്ന ഇവർ ആലുവയിലും പരിസരങ്ങളിലും ഇത് 500 രൂപയ്ക്ക് ആവശ്യക്കാർക്ക് മറിച്ച് വിറ്റഴിക്കുകയാണ് ചെയ്തിരുന്നത്. ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ സാധനം എത്തിച്ച് കൊടുക്കുന്നതിനാൽ വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെ ഇവരുടെ ഉപഭോക്താക്കളാണ്.
ഈ ഗുളികകൾ കഴിച്ച് കഴിഞ്ഞാൽ എച്ച് ഡി വിഷനിൽ വിവിധ വർണ്ണങ്ങളിൽ കാഴ്ചകൾ കാണാൻ കഴിയുമെന്നും കണ്ണുകൾക്ക് കൂടുതൽ തെളിച്ചം കിട്ടുമെന്നും കൂടുതൽ സമയം ഉൻമേഷത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നും ചോദ്യം ചെയ്യലിൽ ഇരുവരും പറഞ്ഞു. ഉപഭോക്താക്കൾക്കിടയിൽ പടയപ്പ, ബട്ടൺ എന്നീ വിളിപ്പേരുള്ള ഈ മയക്ക് മരുന്നുകൾ കഴിച്ച ശേഷം കൊക്ക കോള പെപ്സി പോലുള്ള ശീതള പാനിയങ്ങൾ കുടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് ഉമാദത്തിലെത്താൻ കഴിയുമെന്നും ഇവർ പറയുന്നു. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളേക്കാൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ കഴിയും എന്നതിനാലാണ് ചെറുപ്പക്കാർ അടക്കമുള്ളവർ ഇത്തരം ലഹരിയിലേയ്ക്ക് തിരിയുന്നതിന്റെ പ്രധാന കാരണമെന്നും അധികൃതർ പറയുന്നു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇരുവരും ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ആലുവ ബാങ്ക് ജംഗ്ഷന് സമീപം ആവശ്യക്കാരെ കാത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇരുവരേയും ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം പിടികൂടുകയായിരുന്നു. മയക്ക് മരുന്ന് കഴിച്ച് ഉന്മാദത്തിലായ ഇവർ ആക്രമാസക്തരായതിനെ തുടർന്ന് മൽപ്പിടത്തത്തിലൂടെയാണ് ഷാഡോ ടീം ഇവരെ കീഴ്പെടുത്തിയത്.
ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനും, ഉൻമാദ ലഹരിയിൽ ജീവിക്കുന്നതിനും വേണ്ടിയാണ് പ്രതികൾ മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് ഇൻസ്പെക്ടർ ടി.കെ. ഗോപി പറഞ്ഞു. 40 നൈട്രോസെഫാം ഗുളികകൾ കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്.
തമിഴ്നാട്ടിലെ സേലം കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നണ്ടെന്നും നിരവധി യുവാക്കൾ മയക്ക് മരുന്നുകൾ വാങ്ങാൻ ഇവിടെ എത്താറുണ്ടെന്നും പിടിയിലായവർ പറഞ്ഞു. തമിഴ്നാട്ടിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന ചെറുപ്പക്കാരാണ് മയക്കുമരുന്നിന് അടിമകളായി മാറിയിരിക്കുന്നത്. നൈട്രോസെഫാം ഗുളിക കഴിച്ച് കോളേജിൽ പോയാലും പിടിക്കപ്പെടില്ല എന്നതാണ് നേട്ടം. മദ്യപിച്ച് വാഹനം ഓടിച്ചാൽ പിടിക്കപ്പെടും. എന്നാൽ മയക്കുമരുന്ന് കഴിച്ച് വാഹനമോടിച്ചാൽ പിടിക്കപ്പെട്ടില്ല എന്നതാണ് നേട്ടം. ഒരിക്കൽ കഴിച്ച് തുടങ്ങിയാൽ മരുന്നിന്റെ അടിമയാവും എന്നതാണ് പ്രത്യേകത. ലക്ഷകണക്കിന് രൂപയാണ് ഇവരിൽ നിന്നും മയക്കുമരുന്ന് മാഫിയ കവരുന്നത്.
പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ഈ മാസം ആദ്യം തന്നെ 13 ഗ്രാം ബ്രൗൺ ഷുഗർ 110 ഗ്രാം ഹാഷിഫ് ഓയിൽ എന്നിവയുമായി മൂന്ന് പേരെ ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തിരുന്നു.ആലുവ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha



























