നാട്ടുകാരെയും മൽസ്യത്തൊഴിലാളികളെയും ആശങ്കയിലാഴ്ത്തി വിഴിഞ്ഞം ഉള്‍ക്കടലില്‍ മിന്നി മറഞ്ഞു ചുവന്ന നിറമുള്ള ഒരു അജ്ഞാത വസ്തു... വിഎസ്‌എസ്സിയുടെ സുരക്ഷ വിഭാഗത്തിന്റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വസ്തുവിന് പിന്നാലെ പാഞ്ഞെത്തിയ അന്വേഷണ സംഘം ഞെട്ടി

നാട്ടുകാരെയും മൽസ്യത്തൊഴിലാളികളെയും ആശങ്കയിലാഴ്ത്തി വിഴിഞ്ഞം ഉള്‍ക്കടലില്‍ മിന്നി മറഞ്ഞു ചുവന്ന നിറമുള്ള ഒരു അജ്ഞാത വസ്തു. വിഎസ്‌എസ്സിയുടെ സുരക്ഷ വിഭാഗത്തിന്റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വസ്തുവിന് പിന്നാലെ പാഞ്ഞെത്തിയ അന്വേഷണ സംഘം ഞെട്ടി. സംഭവം മറ്റൊന്നുമല്ല തുമ്പ ഭാഗത്ത് കടലില്‍ ഒറ്റയ്ക്ക് കട്ടമരം തുഴഞ്ഞുവന്ന മത്സ്യത്തൊഴിലാളിയെയാണ് പിടികൂടിയത്.
വിഎസ്‌എസ്സിയുടെ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണ കാമറയിലാണ് അജ്ഞാത വസ്തുവിനെ ആദ്യം കണ്ടത്. മറ്റു വള്ളങ്ങള്‍ ഇല്ലാത്തപ്പോള്‍ ചുവന്ന നിറമുള്ള ഒരു അജ്ഞാത വസ്തുവില്‍ ഒരാള്‍ ഇരിക്കുന്നതായി വിഎസ്‌എസ്സിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീരസംരക്ഷണ സേനയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സേനയുടെ പുതിയ പട്രോളിംഗ് കപ്പല്‍ സി-441 അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ തുമ്പ ഭാഗത്ത് നിന്നും അജ്ഞാത വസ്തുവിനെ പിടികൂടി. എഴുപത്തിരണ്ടുകാരനായ പൂവാര്‍ പാറവിള തോപ്പ് പുരയിടത്തില്‍ ക്ലിമന്‍സ് ആണ് ചുവന്ന ലുങ്കി കട്ടമരത്തില്‍ കെട്ടി വെച്ച് കടലില്‍ തുഴയുന്നത്. കരയിലെത്തിച്ച എഴുപത്തിരണ്ടുകാരനെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. മാസങ്ങള്‍ക്ക് മുമ്ബ് പുത്തന്‍തോപ്പില്‍ നിന്നു വില പറഞ്ഞുറപ്പിച്ച കട്ടമരം നാട്ടിലെത്തിക്കാന്‍ ക്ലിമന്‍സിന് ആവിശ്യത്തിനുള്ള പണം ഇല്ലായിരുന്നു.
അതുകൊണ്ട് തന്നെ പ്രായം മറന്ന് കട്ടമരം തുഴഞ്ഞ് നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ചയാണ് കട്ടമരവുമായി ഒറ്റയ്ക്ക് തുഴഞ്ഞത്. ഞായറാഴ്ച മുതല്‍ ആഹാരം കഴിക്കാതെ ചുട്ടുപൊള്ളുന്ന വെയിലില്‍ കട്ടമരം തുഴഞ്ഞ ക്ലിമന്‍സ് ഒടുവില്‍ അവശനായി. ഇതിനിടെ തുമ്പ ഭാഗത്ത് എത്തിയപ്പോള്‍ കാറ്റ് എതിര്‍ദിശയില്‍ ആയതിനാല്‍ യാത്ര തടസപ്പെട്ടു. തുടര്‍ന്ന് ചുവന്ന ലുങ്കി കെട്ടി പായ്ക്കപ്പലാക്കുകയായിരുന്നു തുടര്‍ന്നുള്ള യാത്ര. ഈ ചുവന്ന തുണിയാണ് സംശയത്തിന് ഇടയാക്കിയത്. കോസ്റ്റല്‍ പോലീസ് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം വൈദ്യപരിശോധന നടത്തി. ഒടുവില്‍ ആഹാരവും പുതിയ വസ്ത്രങ്ങളും വാങ്ങി നല്‍കിയ ശേഷം ഇയാളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























