തോല്‍വി മറക്കും... കേരളത്തില്‍ ബിജെപി സമ്പൂര്‍ണ തോല്‍വി നേടിയെങ്കിലും മോദിക്ക് കേരളത്തെ വേണം; കേരളത്തില്‍ നിന്ന് 3 കേന്ദ്രമന്ത്രിമാരുണ്ടാകുമെന്ന് വിലയിരുത്തല്‍; വ്യക്തി പ്രഭാവവും മോദിയുമായുള്ള അടുപ്പവും കുമ്മനത്തിന് തുണയാകും
കേരളത്തില്‍ ബിജെപിയ്ക്ക് ഒന്നും ചെയ്യാനായില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ അവഗണിക്കില്ല. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം ലഭിക്കുക തന്നെ ചെയ്യും. നിലവിലെ 3 രാജ്യസഭാംഗങ്ങളെ പരിഗണിച്ചേക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകം കണക്കു കൂട്ടുന്നത്. മിസോറം ഗവര്‍ണര്‍ പദവി രാജിവയ്പിച്ചു തിരുവനന്തപുരത്തു കളത്തിലിറക്കിയ കുമ്മനം രാജശേഖരനും സാധ്യതയുണ്ട്. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, നടന്‍ സുരേഷ് ഗോപി എന്നിവരാണു നിലവില്‍ രാജ്യസഭാംഗങ്ങള്‍. ഇവരില്‍ മുരളിയൊഴികെ 2 പേരും ലോക്‌സഭയിലേക്കു മല്‍സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. സംസ്ഥാന ഘടകത്തിലെ പ്രമുഖ നേതാക്കളിലൊരാള്‍ എന്നതു മുരളിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. നിലവില്‍ മോദി മന്ത്രിസഭയിലെ അംഗമാണെന്നതിനാല്‍ വീണ്ടുമൊരു ഊഴം കണ്ണന്താനത്തിനും പ്രതീക്ഷിക്കാം.
തിരുവനന്തപുരത്തു നിന്നു ജയിച്ചാല്‍ കുമ്മനം ഉറപ്പായും കേന്ദ്ര മന്ത്രിയാകുമെന്നു ബിജെപി തന്നെ പ്രചരിപ്പിച്ചിരുന്നു. തോറ്റെങ്കിലും കുമ്മനത്തെ തഴയാനിടയില്ലെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഏതു സാഹചര്യത്തിലും ഒരു സീറ്റെങ്കിലും കേരളം എന്‍ഡിഎയ്ക്കു സംഭാവന ചെയ്യുമെന്നു ബിജെപി കേന്ദ്രനേതൃത്വം പ്രതീക്ഷിച്ചിരുന്നു. ഒരിക്കല്‍ കൂടി പാര്‍ട്ടിയുടെ പൊതുമുന്നേറ്റത്തിനൊപ്പം കേരളം നില്‍ക്കാതിരുന്നതു കൂടി വിലയിരുത്തിയാകുമോ മന്ത്രിസഭയിലെ പരിഗണന എന്നു ശങ്കിക്കുന്നവരും ബിജെപിയിലുണ്ട്.
അതേസമയം ബി.ജെ.പി നേതാക്കള്‍ 29ന് രാഷ്ട്രപതിയെ കണ്ടേക്കുമെന്നാണ് സൂചന. 29ന് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്നേക്കും.
പ്രധാനമന്ത്രി മോഡിയുടെ പ്രചരണമാണ് ബി.ജെ.പിക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചതെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഇത് ചരിത്ര വിജയമാണ്. ഈ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ വോട്ടര്‍മാര്‍ക്കും സമര്‍പ്പിക്കുന്നു. ഈ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാദ്ധ്വാനത്തിനും സമര്‍പ്പിക്കുന്നുവെന്നും ഷാ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
കുടുംബ രാഷ്ട്രീയത്തിന് രാജ്യത്ത് സ്ഥാനമില്ലെന്നാണ് ജനവിധിയിലൂടെ തെളിയുന്നത്. അമ്പത് വര്‍ഷത്തിനിടെ സമ്പൂര്‍ണ ഭൂരിപക്ഷം നേടുന്ന ആദ്യ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അമിത് ഷാ പറഞ്ഞു. മോഡിയുടെ ജനപ്രീതിയാണ് ബി.ജെ.പിയെ തുണച്ചതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പൂജ്യമായെന്ന് അമിത് ഷാ പറഞ്ഞു. 17 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും കോണ്‍ഗ്രസ് സംപൂജ്യരായെന്നും അമിത് ഷാ പറഞ്ഞു. ബൂത്ത് തലത്തില്‍ വരെ പ്രവര്‍ത്തിച്ച ബി.ജെ.പി പ്രവര്‍ത്തകരുടെ വിജയാണിതെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രധാനമന്ത്രി വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. ബി.ജെ.പിയെ പിന്തുണച്ച കോടിക്കണക്കിന് ഇന്ത്യക്കാരെ വണങ്ങുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഭാരതം സൃഷ്ടിക്കാനുള്ള ജനവിധിയാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് പല തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഏറ്റവുമധികം വോട്ടിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് സുഗമമായി നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കവെ ജീവന്‍ നഷ്ടപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കും ചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
2014ല്‍ നേടിയതിനേക്കാള്‍ സീറ്റ് നില വര്‍ധിപ്പിച്ചുകൊണ്ടാണ് ബി.ജെ.പി അധികാരത്തില്‍ തിരിച്ചുവരുന്നത്. എന്‍.ഡി.എ സഖ്യം 352 സീറ്റ് നേടി. യു.പി.എ 89 സീറ്റും മറ്റുള്ളവര്‍ 101 സീറ്റും നേടി. ബി.ജെ.പിക്ക് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകള്‍ ബി.ജെ.പി തൂത്തുവാരി. കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായത്. യു.പി.എ സഖ്യമെന്ന നിലയില്‍ ഒരിടത്തും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
https://www.facebook.com/Malayalivartha