നടന്‍ വിനായകന് ജാമ്യം; ഫോണില്‍ അശ്ലീലചുവയോടെ സംസാരിച്ചുവെന്ന കേസില്‍ നടന്‍ വിനായകന് ജാമ്യം
ഫോണില്‍ അശ്ലീലചുവയോടെ സംസാരിച്ചുവെന്ന കേസില്‍ നടന്‍ വിനായകന് ജാമ്യം. കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നടന്‍ ജാമ്യമെടുക്കുകയായിരുന്നു. ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം യുവതിയോട് ഫോണിൽ ലൈംഗികച്ചുവയോട് സംസാരിച്ചു എന്ന ആരോപണം വിനായകൻ നിഷേധിച്ചു. 'തന്നെ ആദ്യം ഫോണിൽ വിളിച്ചത് പുരുഷൻ ആണ്.. ഇയാൾ അസഭ്യം പറഞ്ഞതോടെ താനും തിരിച്ച് മോശമായി പ്രതികരിക്കുകയായിരുന്നു.. യുവതിയോട് മോശമായി പെരുമാറിയിട്ടില്ല.. പരാതി കൊടുത്ത യുവതി ആരാണെന്ന് തനിക്ക് അറിയില്ലെ'ന്നും വിനായകൻ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 18-ാം തീയതി തന്നെ ആദ്യം ഫോണിൽ വിളിച്ചത് ഒരു പുരുഷനാണ്. സിനിമയിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഫോൺ കോൾ. താല്പര്യം ഇല്ലെന്നു വ്യക്തമാക്കിയതോടെ ഇയാൾ അസഭ്യം പറയാൻ തുടങ്ങി.അതോടെ താനും തിരിച്ചു അസഭ്യം പറഞ്ഞു. പുരുഷനെയാണ് അസഭ്യം പറഞ്ഞതെന്നും അല്ലാതെ പരാതി നൽകിയ പെൺകുട്ടിയെ അല്ലെ'ന്നും വിനായകൻ വ്യക്തമാക്കി. പരാതി നൽകിയ പെൺകുട്ടിയെ തനിക്ക് അറിയില്ലന്നും താൻ ജീവിതത്തിൽ ഇത് വരെ ഒരു പെൺകുട്ടിയോടും അപമര്യാദയായി പെരുമാറിയിട്ടില്ലന്നും വിനായകൻ പറഞ്ഞു. ഫോൺ സംഭാഷണം പൂർണമായും പരിശോധിച്ചാൽ എല്ലാ കാര്യങ്ങളും ബോധ്യമാകുമെന്നും വിനായകൻ കൂട്ടിച്ചേർത്തു. തന്നെ വിളിച്ച് മോശമായി സംസാരിച്ച പുരുഷൻ ആരാണെന്നു സംബന്ധിച്ച് അന്വേഷണം വേണമെന്ന് വ്യക്തമാക്കിയ വിനായകൻ തെറ്റ് ചെയ്തെന്നു തെളിഞ്ഞാൽ ജയിലിൽ കിടക്കാൻ തയാറാണെന്നും കൂട്ടി ചേർത്തു.
ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും യുവതി ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞു എന്നായിരുന്നു യുവതിയുടെ കുറിപ്പ്. മൃദുലദേവി ശശിധരന്‍ എന്ന ദളിത് ആക്ടിവിസ്റ്റ് കൂടിയായ യുവതിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണവുമായി രംഗത്തെത്തിയത്. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം എന്ന് യുവതി ഫേസ്ബുക്കിൽ കുറിച്ചു.
നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ എന്നും യുവതി ഫേസ്ബുക്‌പോസ്റ്റിൽ കുറിച്ചു.
മൃദുലദേവി ശശിധരന്‍റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. മൃദുലദേവി ശശിധരന്‍റെ പോസ്റ്റ് ഷെയർ ചെയ്ത മനുഷ്യാവകാശ പ്രവർത്തക രേഖ രാജ്, വിനായകൻ സ്വയം പരിഷ്ക്കരിക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിനായകൻ തെറി വിളിക്കുന്ന ഓഡിയോ കേട്ട അനുഭവം മനുഷ്യാവകാശ പ്രവർത്തക കൂടിയായ അമ്മു ദീപയും പങ്കുവെക്കുന്നു കുട്ടികളുടെ ക്യാംപിലേക്ക് ക്ഷണിച്ച തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചതായി മനുഷ്യാവകാശ പ്രവർത്തകൻ ദിനു വെയിൽ പറയുന്നു. മൃദുലദേവിക്ക് ഐക്യദാർഢ്യവുമായി സൈബറിടത്തിൽ നിരവധിപ്പേരാണ് രംഗത്തുവരുന്നത്.
https://www.facebook.com/Malayalivartha