പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തി; ഓൺലൈൻ മാഗസിൻ സർവേ ഫലത്തിനു പിന്നിൽ കൊച്ചികാരന്റെ കാഞ്ഞ ബുദ്ധി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുത്ത ‘ബ്രിട്ടീഷ് ഹെറാൾഡ്’ ഓൺലൈൻ മാഗസിൻ സർവേ ഫലത്തിനു പിന്നിൽ കൊച്ചികാരന്റെ കാഞ്ഞ ബുദ്ധി!
ട്വിറ്ററിൽ നാലായിരത്തോളം പേർ മാത്രം പിന്തുടരുന്ന, ഓൺലൈൻ മാധ്യമങ്ങളുടെ പ്രചാരത്തിന്റെ അളവുകോലായി കരുതുന്ന വെബ് ട്രാഫിക് റാങ്കിങ്ങിൽ 28,518 സ്ഥാനം മാത്രമുള്ള ‘പ്രമുഖ ബ്രിട്ടീഷ് മാധ്യമം ’ കൊച്ചി പനയപ്പിള്ളി സ്വദേശിയുടേതാണെന്ന് അതി ബുദ്ധിമാൻമാരായ മലയാളികൾ കണ്ടു പിടിച്ചിരിക്കുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെയും അമേരിക്കൻ പ്രസിഡന്റ് ട്രംപിനെയും ചൈനീസ് പ്രസിഡന്റ് ജിൻപിങ്ങിനെയും പിന്തള്ളി ഓൺലൈൻ വോട്ടെടുപ്പിൽ നരേന്ദ്ര മോഡി ഒന്നാമതെത്തിയെന്ന് കഴിഞ്ഞ 18നാണ് ബ്രിട്ടീഷ് ഹെറാൾഡ് പ്രഖ്യാപിച്ചത്. ഓൺലൈൻ മാഗസിൻ സർവേയിൽ നരേന്ദ്ര മോഡി ഒന്നാമതെത്തിയെന്ന് കേട്ടയുടനെ ദേശീയ മാധ്യമങ്ങൾ വാർത്ത ഏറ്റുപിടിച്ചു. പ്രമുഖ ബ്രിട്ടീഷ് മാധ്യമം എന്ന വിശേഷണത്തോടെയായിരുന്നു അവതരണം.
കാള പെറ്റെന്ന് കേട്ടപ്പോൾ കേന്ദ്രമന്ത്രിമാരായ ഗിരിരാജ സിങ്, അനുരാഗ താക്കുർ, ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദ തുടങ്ങിയവർ മോഡിയുടെ നേട്ടം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു. അർണാബ് ഗോ സ്വാമിയുടെ റിപ്പബ്ലിക് ടിവി അന്നുതന്നെ സംഭവം ചൂടൻ ചാനൽ ചർച്ചയാക്കി. സീ ന്യൂസും വൺ ഇന്ത്യയും ടൈംസ് നൗവും സംഭവം ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. എന്നാൽ, അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും സംഭവം അറിഞ്ഞതുപോലുമില്ല. അതോടെയാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമ’ത്തെക്കുറിച്ചുള്ള അന്വേഷണം പലരും തുടങ്ങിയത്. ട്വിറ്ററിൽ നാലായിരത്തോളം പേർ മാത്രം പിന്തുടരുന്ന ഓൺലൈൻ മാഗസിന്റെ ഉടമ കൊച്ചി പനയപ്പിള്ളി സ്വദേശി അൻസിഫ് അഷ്റഫ് ആണ്.
പ്രവാസി വ്യവസായിയായ അദ്ദേഹം 1992 മുതൽ കൊച്ചിൻ ഹെറാൾഡ് എന്ന ദ്വൈമാസികയും പ്രസിദ്ധീകരിക്കുന്നുണ്ട് . ബിബിസിയും ദി ഗാർഡിയനും പോലുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് ട്വിറ്ററിൽ ദശലക്ഷക്കണക്കിന് ഫോളേവേഴ്സ് ഉള്ളപ്പോഴാണ് നാലായിരം പേർ മാത്രം ഫോളോവേഴ്സുള്ള ബ്രിട്ടീഷ് ഹെറാൾഡ് ഇന്ത്യയിലെ മാധ്യമങ്ങൾക്കും ബിജെപി നേതാക്കൾക്കും ‘പ്രമുഖ’ ബ്രിട്ടീഷ് മാധ്യമമായത്. രണ്ടു മാസം മുമ്പത്തെ സ്ഥാനം 95,979 . എൻഡിടിവിയുടെ വെബ് ട്രാഫിക് റാങ്ക് 395ഉം ഇന്ത്യാ ടൈംസിന്റേത് 190ഉം ആണ് . ബ്രിട്ടീഷ് ഹെറാൾഡ് നടത്തിയെന്നു പറയുന്ന ഓൺലൈൻ സർവേയിൽ 30.9 ശതമാനം വോട്ട് നരേന്ദ്ര മോഡിക്ക് കിട്ടിയതായി അവകാശപ്പെടുന്നു.
എന്നാൽ, സർവേയുടെ സ്വഭാവമെന്തെന്ന് സ്ഥാപനം വെളിപ്പെടുത്തിയില്ല . വ്ലാദിമിർ പുടിന് 29.9, ഷി ജിൻപിങ്ങിന് 21.9, ഡൊണാൾഡ് ട്രംപിന് 18.1 എന്നിങ്ങനെയും വോട്ട് കിട്ടിയതായി ബ്രിട്ടീഷ് ഹെറാൾഡ് പറഞ്ഞു. മറ്റൊരു രസകരമായ കാര്യം, നരേന്ദ്ര മോഡി: ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തി എന്ന തലക്കെട്ടോടെ മോഡിയുടെ ചിത്രമുള്ള ബ്രിട്ടീഷ് ഹെറാൾഡ് മാഗസിന്റെ കവർ അവർ കഴിഞ്ഞ മെയ് 23നു ട്വീറ്റ് ചെയ്തിരുന്നു. ജൂൺ 18നാണ് സർവേ ഫലം ട്വീറ്റ് ചെയ്തത്. ഏതായാലും ബ്രിട്ടീഷുകാർ ഇതെല്ലാം വായിച്ച് പൊട്ടി ചിരിച്ചില്ലെങ്കിൽ മാത്രം അത്ഭുതപ്പെട്ടാൽ മതി.
https://www.facebook.com/Malayalivartha