യൂണിവേഴ്സിറ്റി കോളേജ് മോഡൽ സർക്കാർ ഓഫീസുകളിലും; യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ നടത്തുന്ന പ്രവർത്തന രീതി സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ചില സംഘടനകളും തുടർന്നുവരുന്നതായി ആരോപണം
യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ നടത്തുന്ന പ്രവർത്തന രീതി സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ചില സംഘടനകളും തുടർന്നുവരുന്നതായി ആരോപണം. യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞ ദിവസം ഉണ്ടായ കത്തിക്കുത്തിനെ തുടർന്ന് എസ്എഫ്ഐയുടെ പ്രവർത്തന രീതിയെ വിമർശിച്ച് നിരവധി വിദ്യാർത്ഥികളാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാരും ഒളിഞ്ഞും തെളിഞ്ഞും ഇക്കാര്യം ഉന്നയിക്കുന്നത്.
പ്രകടനമോ യോഗങ്ങളോ ഉണ്ടെങ്കിൽ ചില സംഘടനകൾ ജീവനക്കാരെ ഓഫീസിലിരുന്ന് ജോലിചെയ്യാൻ അനുവദിക്കാതെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകും. പങ്കെടുത്തില്ലെങ്കിൽ ഭീഷണിയും സമ്മർദ്ദവുമൊക്കെ ഉണ്ടാകും. അതിനാൽ, ഓഫീസിലെ ജോലിപോലും മാറ്റിവച്ച് ജീവനക്കാർക്ക് പങ്കെടുക്കേണ്ടിവരുന്നു. ഭരണ, പ്രതിപക്ഷ സംഘടനാ ഭേദമില്ലാതെയാണ് ഇത്തരം രീതികൾ സർക്കാർ ഓഫീസുകളിൽ നിലനിൽക്കുന്നത്.
സംഘടനകൾ ആവശ്യപ്പെടുന്ന വൻപിരിവുകളും ജീവനക്കാർ നിർബന്ധമായും നൽകേണ്ടി വരുന്നു. പിരിവിനെ എതിർത്താൽ സ്ഥലംമാറ്റം ഉൾപ്പെടെ ഉണ്ടാകുമെന്ന ഭീഷണി പുറകെ വരും. അടുത്തിടെ ഒരു ഭരണാനുകൂല സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രവർത്തന ഫണ്ടിലേക്ക് ഓരോ ജീവനക്കാരിൽ നിന്നും 1500 രൂപ വീതമാണ് പിരിച്ചത്. സ്ഥലംമാറ്റ ഭീഷണി ഭയന്ന് ചോദിക്കുന്ന തുക കൊടുക്കുകയാണ് പതിവെന്ന് ചില ജീവനക്കാർ വ്യക്തമാക്കി. സംഘടനകളുടെ അംഗങ്ങളിൽ നിന്ന് മാത്രമല്ല, അല്ലാത്ത ജീവനക്കാരേയും പിരിവിൽ നിന്ന് പലപ്പോഴും ഒഴിവാക്കില്ല. കൊടുത്തില്ലെങ്കിൽ ഉണ്ടാവുന്ന അനന്തരഫലം ഭയന്ന് ജീവനക്കാർ വഴങ്ങുകയാണ് പതിവ്. ജോലി സമയത്ത് ജീവനക്കാരെ പ്രകടനത്തിനും മറ്റുംകൊണ്ടുപോകുന്നത് തടയാൻ ഓഫീസ് മേധാവി വിചാരിച്ചാലും സാധിക്കില്ല.
ഓഫീസ് മേധാവിക്കുമേലും സംഘടനക്കാരുടെ സമ്മർദ്ദം ഉണ്ടാകാറുണ്ട്. ഇല്ലെങ്കിൽ അദ്ദേഹത്തിനും നേരിടേണ്ടിവരും സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ഭീഷണി. ജീവനക്കാർ പ്രകടനത്തിനും സമ്മേളനത്തിനുമൊക്കെ പങ്കെടുത്തോ എന്നറിയാൻ സംഘടനാ നേതാക്കളുടെ നീരീക്ഷണവുമുണ്ടാവും. ജീവനക്കാർ മുങ്ങാതിരിക്കാൻ ഓഫീസ് ഗേറ്റുകളിലാവും പലപ്പോഴും നിരീക്ഷണം ഉണ്ടാകും. ഒരാളുപോലും കുറയാതെ പ്രകടനങ്ങളിൽ തങ്ങളുടെ ശക്തി തെളിയിക്കാൻ ഇതല്ലാതെ മറ്റുവഴികളില്ലെന്നാണ് ചില സംഘടനാ നേതാക്കൾ പറയുന്നത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങൾക്ക് പിന്നാലെ ആര്‍ട്‌സ് കോളേജില്‍ നിന്നും എസ്എഫ്‌ഐയുടെ ഗുണ്ടായിസം നടക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടികൾ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയാല്‍ മര്‍ദ്ദിക്കുകയും വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും. കോളേജ് യൂണിയൻ ചെയർമാൻ സമീറിന്‍റെ നേതൃത്വത്തിലാണ് ഭീഷണിയെന്നാണ് പെൺകുട്ടികൾ പറയുന്നത്.
https://www.facebook.com/Malayalivartha